2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പു.ക.സ വീഡിയോ പിന്‍വലിച്ചത് ഗുണനിലവാരം ഇല്ലെന്നുള്ള തിരിച്ചറിവിന്റെ പുറത്ത്; വീഡിയോ നിര്‍മിച്ചവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമില്ലെന്ന് ഷാജി എന്‍ കരുണ്‍

തിരുവനന്തപുരം: പുരോഗമന കലാ സാഹിത്യ സംഘം എറണാകുളം ജില്ലാകമ്മിറ്റി പുറത്തിറക്കിയ, തിരഞ്ഞെടുപ്പു പ്രചാരണ വീഡിയോകള്‍ പിന്‍വലിച്ചത്, അവയ്ക്ക് ഗുണനിലവാരം ഇല്ലെന്നുള്ള തിരിച്ചറിവിന്റെ പുറത്താണെന്ന വിശദീകരണവുമായി പുകസ സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍ കരുണ്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഓരോ തിരഞ്ഞെടുപ്പിലും അതാത് ജില്ലാ കമ്മിറ്റികളില്‍ കലാകാരന്മാരില്‍ നിന്ന് ഇത്തരത്തിലുള്ള സൃഷ്ടികള്‍ക്കുള്ള ആശയങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. ഇത്തവണയും അതുണ്ടായി. അക്കൂട്ടത്തില്‍ പെട്ട, എറണാകുളം ജില്ലാ കമ്മിറ്റി നിര്‍മിച്ച ചില പ്രചാരണ വീഡിയോകള്‍ പബ്ലിഷ് ചെയ്ത നിമിഷം തൊട്ടുതന്നെ അത് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ശരിയല്ല എന്ന രീതിയില്‍ വളരെ വ്യാപകമായ വിമര്‍ശനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഉണ്ടായിരുന്നു. അപ്പോള്‍ത്തന്നെ ആ വീഡിയോകള്‍ പിന്‍വലിക്കാന്‍ പുകസ തീരുമാനിക്കുകയുമായിരുന്നു’ അദ്ദേഹം പറഞ്ഞു.

വീഡിയോകള്‍ നിര്‍മിച്ചവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമില്ല എങ്കിലും, ആ വിഷയത്തെ കൈകാര്യം ചെയ്ത രീതിയില്‍ കാര്യമായ പിഴവുണ്ടായിട്ടുണ്ടെന്നും, ഭാവിയില്‍ ഇത്തരത്തിലുള്ള വിഷയങ്ങളെ സമീപിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നുള്ള തിരിച്ചറിവായി ഇത്തരത്തിലുള്ള വിമര്‍ശനങ്ങളെ പുകസ കണക്കാക്കുന്നു എന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു.

നാട്ടിലിന്ന് കേട്ടുകേള്‍വി പോലുമില്ലാത്ത സംസാര ശൈലി, ഇന്ന് മഷിയിട്ടാല്‍ പോലും കാണാത്ത വസ്ത്രം, രാജ്യദ്രോഹം, രാജ്യദ്രോഹിയായ മകനെ തള്ളിപ്പറയുന്ന ഉമ്മ..ഇങ്ങനെ പതിവു മേമ്പൊടികളെല്ലാം ചേര്‍ത്ത് പുറത്തിറക്കിയ വീഡിയോ വിവാദമായതോടെ മുക്കുകയായിരുന്നു.

വംശീയമായ മുന്‍വിധിയോടെ പു.ക.സ എറണാകുളം ജില്ലാ കമ്മിറ്റി തയാറാക്കിയ വിഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വിവാദമായിരുന്നു. വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ട്രോളുകളും നിറഞ്ഞു. ഇതോടെ വീഡിയോ മുക്കിയ പു.ക.സ മുറിച്ചു മാറ്റി മിനുക്കിയ വീഡിയോ പകരമിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം വിരുദ്ധത ആരോഗ്യത്തിന് ഹാനികരമാണെന്ന് മനസ്സിലായതിനാലാണ് വീഡിയോ മുക്കിയതെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പരിഹസിക്കുന്നത്.

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താവായ ഒരു മുസ്‌ലിം സ്ത്രീയാണ് വിഡിയോയിലെ പ്രധാന കഥാപാത്രം. തന്നോട് പിണങ്ങിപ്പിരിഞ്ഞു കഴിയുന്ന മകന്റെ കുടുംബത്തിന് ഈ ക്ഷേമ പെന്‍ഷനില്‍ നിന്ന് തുക നല്‍കി സഹായിക്കാന്‍ പോകുകയാണ് അവര്‍. ഇതിനിടെ ഒരു വിദൂഷക കഥാപാത്രവുമായി അവര്‍ നടത്തുന്ന സംസാരമാണ് വിഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്.

ആ ഉമ്മയുടെ ഒരു മകന്‍ നേരത്തെ രാജ്യദ്രോഹിയാണ്. അവന്റെ മൃതദേഹം പോലും കാണേണ്ടെന്ന് പറഞ്ഞ രണ്ടാമത്തെ മകനും അവരോട് വഴക്കിട്ട് വേറെ കഴിയുകയാണ്. മുസ്‌ലിം ഉമ്മയുടെ മകനാകുമ്പോള്‍ മിനിമം രാജ്യദ്രോഹിയെങ്കിലും ആകണമെന്ന വാശി പു.ക.സക്കും കയ്യൊഴിയാനാകുന്നില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നത്.

കേരളത്തില്‍ ഒരിടത്തും നിലനില്‍ക്കുന്നില്ലാത്ത അപരിഷ്‌കൃത ഭാഷയാണ് ഉമ്മ സംസാരിക്കുന്നത്. ഭാഷയിലും വേഷത്തിലുമെല്ലാം പണ്ടെന്നോ നിര്‍മിച്ച മുസ്‌ലിം വാര്‍പ്പു മാതൃകകള്‍ അതേപോലെ പിന്തുടരുകയാണ് വിഡിയോയില്‍. വിഡിയോയുടെ പിന്നണിയിലുള്ളവര്‍ ‘പുരോഗമനം’ എന്ന് സ്വന്തം പേരില്‍ നിന്ന് ഉടനെ ഒഴിവാക്കണമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. പുരോഗമന കലാ സാഹിത്യസംഘമല്ല പുക കണ്ട സഖാക്കളാണിവരെന്ന് ചിലര്‍ പരിഹസിക്കുന്നു. തസ്‌നി ഖാനും കലാഭവന്‍ റഹ്മാനുമാണ് ചിത്രത്തില്‍ വേഷമിട്ടിട്ടുള്ളത്.

പിണറായി സര്‍ക്കാറിന്റെ കരുതലില്‍ ദാരിദ്ര്യം മറികടക്കുന്ന ഒരു പൂജാരിയുടെ വിഡിയോയും ഇതോടൊപ്പം പു.ക.സ പുറത്തിറക്കിയിട്ടുണ്ട്. ആ വിഡിയോയും സമാനമായ വിമര്‍ശനം നേരിട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.