2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പ്രോസിക്യൂട്ടര്‍മാര്‍ ഇല്ല; വിജിലന്‍സ് കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു

തിരുവനന്തപുരം: ആവശ്യത്തിനു പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിജിലന്‍സ് കോടതികളില്‍ അഴിമതിക്കേസുകള്‍ വര്‍ഷങ്ങളായി വിചാരണ നടക്കാതെ കെട്ടിക്കിടക്കുന്നു.
ആറു വിജിലന്‍സ് കോടതികളില്‍ വിചാരണ കാത്തുകിടക്കുന്നത് 1,415 കേസുകളാണ്. ആറ് വിജിലന്‍സ് കോടതികളും രണ്ട് വിജിലന്‍സ് ട്രിബ്യൂണലുകളുമാണ് സംസ്ഥാനത്തുള്ളത്. ഇവിടങ്ങളില്‍ ആകെ ഉള്ളത് മൂന്ന് പ്രോസിക്യൂട്ടര്‍ മാത്രമാണ്.
സംസ്ഥാനത്ത് ഏറ്റവും അധികം കേസുകള്‍ കെട്ടിക്കിടക്കുന്നത് മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയിലാണ്.
389 കേസുകളില്‍ 324 കേസുകളുടെ കുറ്റപത്രം നല്‍കിയിട്ട് അഞ്ചു വഷത്തിലധികമായി. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിചാരണ പൂര്‍ത്തിയാകാനുള്ളത് 279 കേസുകളില്‍ 121 കേസുകള്‍ അഞ്ചു വര്‍ഷം മുമ്പ് കുറ്റപത്രം നല്‍കിയതാണ്. തൃശൂര്‍ 249, കോട്ടയം 226, തലശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ 106 കേസുകള്‍ കെട്ടിക്കിടക്കുന്നു.
വിചാരണ പൂര്‍ത്തിയാകാന്‍ ഉള്ളതില്‍ മലബാര്‍ സിമന്റ്‌സ് കേസും പാലാരിവട്ടം അഴിമതിക്കേസും ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദന കേസും ഉള്‍പ്പെടുന്നു.
പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് പി.എസ്.സി നിയമനം വൈകുന്നത് കാരണം താല്‍ക്കാലികമായി പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അതും നടന്നില്ല. രണ്ട് തവണ അഭിമുഖം നടത്തിയെങ്കിലും സ്വജനപക്ഷപാതത്തിന് ശ്രമമെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു.
വിജിലന്‍സ് കോടതികളില്‍ അഴിമതിക്കേസുകള്‍ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ് പ്രോസിക്യൂട്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമിച്ചത്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.