
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രവാസി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. ജിദ്ദയില്‍ നിന്നെത്തിയ അഗളി സ്വദേശി അബ്ദുള്‍ ജലീല്‍(42) ആണ് കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. സ്വര്‍ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലിസ് പറയുന്നത്. മൃതദേഹത്തില്‍ കത്തി കൊണ്ട് വരഞ്ഞ പാടുണ്ട്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ 15ന് ഗള്‍ഫില്‍ നിന്നെത്തുമെന്നായിരുന്നു അബ്ദുള്‍ ജലീല്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. സ്വീകരിക്കാന്‍ വീട്ടുകാര്‍ നെടുമ്പാശേരിയിലേക്ക് പോകാനിരുന്നപ്പോള്‍ സുഹൃത്തുക്കള്‍ ഒപ്പമുണ്ട് എയര്‍പോര്‍ട്ടില്‍ വരണ്ട, പെരിന്തല്‍മണ്ണയിലേക്ക് വന്നാല്‍ മതിയെന്നും ആദ്യം പറഞ്ഞു. പിന്നീട് നിങ്ങള്‍ തിരിച്ചു പൊയ്ക്കോ വരാന്‍ കുറച്ചു വൈകും എന്ന് പറഞ്ഞ് വീട്ടുകാരെ നിര്‍ബന്ധപൂര്‍വം പറഞ്ഞയക്കുകയായിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇദ്ദേഹം വീട്ടിലെത്തിയില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ വീട്ടുകാര്‍ പൊലിസില്‍ പരാതി നല്കി. പിന്നാലെ ജലീല്‍ കുടുംബത്തെ ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാര്‍ പരാതി പിന്‍വലിക്കാനിരിക്കെയാണ് അബ്ദുള്‍ ജലീല്‍ ആശുപത്രിയിലാണെന്ന് സുഹൃത്തായ യഹിയ ഫോണില്‍ വിളിച്ച് പറയുന്നത്. പരുക്കേറ്റ അബ്ദുള്‍ ജലീലിനെ യഹിയ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിക്കുന്ന സി.സി.ടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് മടങ്ങവെ ഒരു സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലിസിനെ വിവരമറിയിച്ചത്. മാരകമായി പരുക്കേറ്റ അബ്ദുള്‍ ജലീല്‍ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.
അതേ സമയം സംഭവത്തില്‍ ഏഴ് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയെന്ന് കരുതപ്പെടുന്ന യഹിയയുമായി ബന്ധമുള്ളയാളുകളാണ് കസ്റ്റഡിലായത്. എന്നാല്‍ യഹിയയെ പിടികിട്ടിയിട്ടില്ല. മരിച്ച അബ്ദുള്‍ ജലീലിനെ ആശുപത്രിയിലെത്തിച്ച് യഹിയ മുങ്ങുകയായിരുന്നു.