2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പ്ലാസ്റ്റിക് കത്തിയെരിയുമ്പോള്‍… അനന്തരഫലങ്ങള്‍ എന്തെല്ലാം? ശാസ്ത്ര ഗവേഷകന്‍ എഴുതുന്നു

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തി അന്തരീക്ഷത്തില്‍ പുക പരക്കാന്‍ തുടങ്ങിയതോടെയാണ് ഒരു പക്ഷേ മലയാളികള്‍ ഒരല്‍പമെങ്കിലും മലിനീകരണം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കി തുടങ്ങിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കരുതെന്ന് പറയുമ്പോഴും നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി എല്ലാം കൂട്ടിയിട്ട് കത്തിയ്ക്കും. നാം പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ അത് പൂര്‍ണമായി കത്തുന്നില്ല, അഥവാ പൂര്‍ണമായി ഓക്‌സീകരിക്കപ്പെടുന്നില്ല. തുറന്ന സ്ഥലത്ത് കുറച്ച് പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചാലുള്ള സ്ഥിതിയാണ്. മാലിന്യ മലകളിലെ പ്ലാസ്റ്റിക്കിനെക്കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ? അതിന്റെ ആദ്യ ഫലം കാര്‍ബണ്‍ ഡയോക്‌സൈഡിനൊപ്പം കാര്‍ബണ്‍ മോണോക്‌സൈഡും ഉണ്ടാകുന്നു എന്നതാണ്.

 എന്താണ് പ്ലാസ്റ്റിക്കുകള്‍ ?

പ്ലാസ്റ്റിക്കുകളെല്ലാം പോളിമര്‍ വിഭാഗത്തില്‍ പെടുന്നവയാണ്. അനേകം ചെറു തന്മാത്രകള്‍ അനുകൂല സാഹചര്യങ്ങളില്‍ സംയോജിപ്പിച്ചാണ് പോളിമറിന്റെ വന്‍ തന്മാത്രകള്‍ ഉണ്ടാക്കുന്നത്. ഒരു പോളിമറില്‍ ഒന്നോ രണ്ടോ തരം ചെറു തന്മാത്രകളാവും സാധാരണഗതിയില്‍ സംയോജിച്ചിട്ടുള്ളത്. മുന്‍പറഞ്ഞ അപൂര്‍ണ ജ്വലനത്തില്‍ പോളിമര്‍ വിഘടിക്കുകയും ചെയ്യും. ഒന്നോ രണ്ടോ തരം തന്മാത്രകള്‍ക്ക് പകരം പല തരം ചെറുതന്മാത്രകളും തന്മാത്രാ ശകലങ്ങളുമുണ്ടാകും. തന്മാത്രാ ശകലങ്ങള്‍ വലിയ പ്രതിപ്രവര്‍ത്തന ശേഷിയുള്ളവയാണ്. ചില ചെറുതന്മാത്രകളും അങ്ങനെയാവും. ഇവയൊക്കെ പ്രതിപ്രവര്‍ത്തിച്ച് അല്പം കൂടെ വലിപ്പമുള്ള പുതുതന്മാത്രകള്‍ ഉണ്ടാക്കുന്നു. വളരെ ചെറിയ അളവിലാകും ഓരോന്നും ഉണ്ടാവുന്നത്.

ഇവ കൂടി ഇങ്ങനെ നീറിപ്പുകഞ്ഞ് കത്തുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു. അതായത് പ്ലാസ്റ്റിക്കും മാലിന്യങ്ങളും കത്തുന്ന ജ്വാലയും നീറിപ്പുകയുന്ന ഇടങ്ങളും മിനി കോക്ടെയില്‍ രാസ ഫാക്ടറികളാണ്.
ഇവ കൂടാതെയാണ് പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ എന്ന് വിളിക്കുന്ന ചാരവും പൊടിപടലങ്ങളും. മാലിന്യക്കൂമ്പാരത്തില്‍ ഏതെങ്കിലുമൊക്കെ ലോഹ പദാര്‍ത്ഥങ്ങളുണ്ടെങ്കില്‍ അവയും പല രൂപത്തില്‍ സൂക്ഷ്മ പൊടിപടലത്തിലുണ്ടാവും. ബാറ്ററിയും ഇലക്ടിക്കല്‍ ഇലക്ട്രോണിക് അവശിഷ്ടങ്ങളും കൂട്ടത്തിലുണ്ടെങ്കില്‍ മതിയാകും.

വ്യത്യസ്തതരം പ്ലാസ്റ്റിക് വസ്തുക്കള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഉല്പന്നവതകങ്ങളും വ്യത്യസ്തമാകുമെന്ന് മനസ്സിലാക്കാവുന്ന കാര്യമാണ്. എല്ലാത്തിലും പൊതുവായി ഉള്ളവ പലതുമുണ്ട്. ഇവയൊക്കെ കൂട്ടിയിട്ട കത്തിക്കുമ്പോള്‍ ഒറ്റക്ക് ഒറ്റക്ക് കത്തിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായവയും ഉണ്ടാകും. ഓരോന്നും എടുത്ത് പ്രത്യേകമായി പറയുന്നില്ല. പ്രധാനപ്പെട്ട ചിലവ സൂചിപ്പിക്കാം.

അപകടകാരികള്‍

ഏറ്റവും പ്രശ്‌നകാരികളായവ ആദ്യം തന്നെ പറയാം. ഡയോക്‌സിനുകള്‍ ഫ്യൂറാനുകള്‍, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍, ബൈഫിനൈലുകള്‍, പോളിക്ലോറിനേറ്റഡ് ബൈഫിനൈലുകള്‍, താലേറ്റുകള്‍ തുടങ്ങിയവയൊക്കെയെ അല്പം സങ്കീര്‍ണ ഘടനയുള്ള തന്മാത്രകളാണ്. മുന്‍പറഞ്ഞ ഓരോ തരവും പൊതു ഘടനസവിശേഷതയുള്ള ഒരുപറ്റം തന്മാത്രകള്‍ ഉള്‍ക്കൊള്ളുന്നവയാണ്.

വിഘടനത്തിലുണ്ടാകുന്ന ചെറുതന്മാത്രകള്‍ വളരെയധികമാണ്. കാര്‍ബണ്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, മീഥേന്‍, എത്തിലിന്‍, അസെറ്റൈലീന്‍, ഫോര്‍മാലിന്‍, മെഥനോള്‍, എത്തനോള്‍, അസെറ്റോണ്‍, അക്രോലിന്‍ , ടോളുവിന്‍, ഫിനോള്‍, ഹൈഡ്രജന്‍ ക്ലോറൈഡ് അങ്ങനെ പോകുന്നു ക്ലോറിന്‍ അടങ്ങിയ സംയുക്തങ്ങള്‍ ഉണ്ടാകുന്നത് പി വി സി കത്തിക്കുമ്പോഴാണെന്ന് പറയേണ്ടതില്ലല്ലോ. താരതമ്യേന ലളിതഘടനയുള്ള പോളിത്തീന്‍ ബാഗുകള്‍ കത്തിക്കുമ്പോള്‍ 1,3,5-triphenylbenzene (135TPB) എന്ന സങ്കീര്‍ണ്ണ തന്മാത്രയുണ്ടാകാമെന്ന് തെളിവുകളുണ്ട്.

വരാനുണ്ട് ആരോഗ്യ പ്രശ്‌നങ്ങള്‍

ഡയോക്‌സിനുകള്‍ വെള്ളത്തിലും അത് വഴി സസ്യങ്ങളിലും അവയിലൂടെ മനുഷ്യരിലേക്കും എത്താവുന്ന പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് മാലിന്യമാണ് (ജഛജ). ഇവ ചിലതരം കാന്‍സറുകള്‍ ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്. കൂടാതെ തൈറോയിഡ്, ശ്വാസകോശപ്രശ്‌നങ്ങള്‍ക്കും കരണമാവുന്നവയുമാണ്. ടോക്‌സിക് ആവുന്ന ഗാഡത കുറവുള്ളവയാണ് ഇവ.

തലേറ്റുകള്‍ എന്ന രാസവസ്തു, വസ്തുക്കള്‍ ഉണ്ടാക്കുമ്പോള്‍ പ്ലാസ്റ്റിക് വഴങ്ങിക്കിട്ടാന്‍ മോള്‍ഡിങ് അല്ലെങ്കില്‍ മറ്റ് നിര്‍മാണരീതികള്‍ ഉപയോഗിക്കുമ്പോള്‍ ചേര്‍ക്കുന്നവയാണ്. അവ പ്രശ്‌നകാരികളാണ്. ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളവയാണ്. പ്രത്യുല്പാദനവ്യവസ്ഥയെ ബാധിക്കാം, ശിശുക്കളില്‍ ആസ്തമാ പോലെയുള്ള പ്രശ്‌നങ്ങളുണ്ടാക്കും. മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവാം.

പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (നഫ്താലിന്‍ ആന്ത്രസീന്‍ തുടങ്ങി പലതും) ജഅഒ എന്നറിയപ്പെടും. ഇവയൊക്ക കാര്‍സിനോജനുകള്‍ അഥവാ കാന്‍സര്‍ ഉണ്ടാക്കുന്ന അപകടകാരികളാണ്. ചെറുതന്മാത്രകളില്‍ ഫോര്‍മാലിന്‍, ഹൈഡ്രജന്‍ ക്ലോറൈഡ്, അക്രോലിന്‍ തുടങ്ങിയവയൊക്കെ കണ്ണിലും മൂക്കിലുമൊക്കെ പുകച്ചിലും ശരീരത്തില്‍ ചൊറിച്ചിലും ശ്വസപ്രശ്‌നങ്ങളുമുണ്ടാക്കുന്നവയാണ്. ഓരോന്നുമെടുത്ത് പറയാന്‍ അനവധിയാണ്.

നീണ്ടുനില്‍ക്കുന്ന പുക എന്താകും സ്ഥിതി?

പക്ഷെ ഇതിന്റെയര്‍ഥം നാളെ എല്ലാവര്‍ക്കും രോഗങ്ങളുണ്ടാവാന്‍ പോകുന്നു എന്നല്ല. നീണ്ടു നില്‍ക്കുന്ന എക്‌സ്‌പോഷര്‍ ആണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. പക്ഷേ പുകയേറ്റവര്‍ക്കൊക്കെ രോഗങ്ങളുണ്ടാവാനുള്ള റിസ്‌ക് വര്‍ദ്ധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. അപ്പോള്‍ അത് മോണിറ്റര്‍ ചെയ്യണ്ട ഒരു കാര്യമാണ്.പുക ഇനിയും അടങ്ങാത്തതു കൊണ്ട് ശിശുക്കള്‍, വയോധികര്‍, മറ്റ് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ പുകകേന്ദ്രത്തോട് വളരെ അടുത്താണെങ്കില്‍ പറ്റുമെങ്കില്‍ ദിവസങ്ങള്‍ മാറുന്നത് നന്നാവും.ഇതൊരഭിപ്രായം മാത്രം. ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ ദയവായി പാലിക്കുക.

ആദ്യ ദിവസങ്ങളില്‍ അഗ്‌നിശമനസേനാംഗംങ്ങള്‍ മാസ്‌ക് പോലുമില്ലാതെ തീയണക്കുന്നതില്‍ മുഴുകിയിരിക്കുന്നത് കണ്ടു. ഇപ്പോള്‍ എന്തായാലും മാസ്‌ക് ഉള്ളതായിക്കാണുന്നുണ്ട്. അവരോടൊപ്പം നില്‍ക്കുക നമ്മുടെ കര്‍ത്തവ്യം. സമീപപ്രദേശത്തുള്ളവര്‍ മാസ്‌ക് ധരിക്കുന്നത് ഉചിതമാണ്. ഇന്‍ഡസ്ട്രിയല്‍ മാസ്‌ക് ആണ് വേണ്ടത്. ഇല്ലെങ്കില്‍ മറ്റുള്ളതുമാകാം.

ബ്രഹ്മപുരത്തെ ലെഗസി വേസ്റ്റ്

തീ കെടുത്തുന്നത് എന്ത് കൊണ്ട് ദുഷ്‌കരമാവുന്നു. മനപ്പൂര്‍വം കത്തിക്കുന്നതാണ് എന്നാണ് ഒരു പ്രചരണം. അതവിടെ നില്‍ക്കട്ടെ. വിവിധ തരത്തിലുള്ള ജൈവമാലിന്യങ്ങളും അഴുകാത്ത പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ളവയും ഒരുമിച്ചാണ് കൂട്ടിയിട്ടിരിക്കുന്നത്. മണ്ണിലോ കുഴിയിലോ വീണ ജൈവ മാലിന്യങ്ങള്‍ ദ്രവിക്കുന്ന പോലെയല്ല അജൈവ മാലിന്യങ്ങളുമായി കൂട്ടിക്കലര്‍ത്തിയ ജൈവമാലിന്യങ്ങള്‍ അഴുകുന്നത്.

ബാക്റ്റീരിയകള്‍ പ്രവര്‍ത്തിച്ച് പൂര്‍ണമായി ദ്രവിക്കാതെ അഴുകി ദുര്‍ഗന്ധം വമിപ്പിച്ച് കാലങ്ങളോളം കിടക്കുന്നു. സൂക്ഷ്മജീവികള്‍ മാത്രമല്ല പ്രാണികളും കീടങ്ങളും ചില പക്ഷികളും എലികള്‍ പോലെയുള്ള ജന്തുക്കളും ആകര്‍ഷിക്കപ്പെടുന്നു. ഇങ്ങനെ കാലങ്ങളായി കൂട്ടിത്തിയിട്ടിരിക്കുന്ന മിശ്രിത മാലിന്യങ്ങളെ ലെഗസി വേസ്റ്റ് എന്നാണ് പറയുന്നത്. കഴിഞ്ഞ പത്തോ ഇരുപതോ വര്‍ഷത്തെ ലെഗസി വേസ്റ്റ് ആണ് ബ്രഹ്മപുരത്ത് മാലിന്യമലകള്‍ സൃഷ്ടിച്ചിരിക്കുന്നത്.

അതിന് മുന്പുള്ളവ മണ്ണിട്ട് വെറുതെ മൂടി ജൈവമാലിന്യങ്ങള്‍ അഴുകുമ്പോള്‍ ഇവിടങ്ങളില്‍ അനെയ്‌റോബിക് ബാക്റ്റീരിയാവും പ്രവര്‍ത്തിക്കുക. അത് മീഥേന്‍ വാതകം ഉണ്ടാകാന്‍ കാരണമാവുന്നു. ഇത് ഉണ്ടാകുമെന്നത് പൊതുവെ അറിയാവുന്ന കാര്യമാണ്. മീഥേന് ചതുപ്പ് വാതകം എന്ന പേരുമുണ്ടല്ലോ. മീഥേന്‍ വളരെ വേഗം തീ പിടിക്കുന്ന ഒരു വാതകമാണ്.

നമ്മുടെ സി എന്‍ ജിയില്‍ പ്രധാനമായി ഉള്ളത് മീഥേന്‍ ആണ്. പക്ഷേ മീഥേനില്‍ തീരുന്നില്ല ഇവിടെ ഉണ്ടാകുന്ന വാതകങ്ങള്‍. മാംസ്യാവശിഷ്ടങ്ങളില്‍ നിന്ന് ഹൈഡ്രജന്‍ സള്‍ഫൈഡ്, അമീനുകള്‍ (പ്രോട്ടീന്‍ വിഘടനം മൂലം ഉണ്ടാകുന്നവ. ദുര്‍ഗന്ധവാഹിയാണ് ) മെഥനോള്‍, ഫോര്‍മലിന്‍ തുടങ്ങി പല ബാഷ്പങ്ങളും വാതകങ്ങളും ഉണ്ടാകുന്നു.

ലെഗസി വേസ്റ്റ് സംസ്‌കരിക്കുക എന്ന് പറയുന്നത് ഒട്ടും എളുപ്പമായ കാര്യമല്ല. ലോകത്തെവിടെയുമുള്ള അനുഭവമതാണ്. ബയോ മൈനിംഗ് എന്ന രീതിയാണ് പൊതുവെ അവലംബിക്കാറുള്ളത്. ഇതാണ് ബ്രഹ്മമപുരത്ത് ഇപ്പോള്‍ നടത്തി വന്നിരുന്നതും. പാതി അഴുകിയ ജൈവമാലിന്യങ്ങള്‍ സൂക്ഷ്മജീവികള്‍ അടങ്ങിയ ദ്രവം സ്‌പ്രേ ചെയ്ത് പൂര്‍ണമായും ദ്രവിപ്പിച്ച് മാറ്റുക എന്നതാണ് അത്.

കൂടാതെ സൂര്യപ്രകാശത്തെയും വായുവിനെയും ആശ്രയിക്കയും വേണം. ഉള്ളിലേക്ക് സ്‌പ്രേ എത്താന്‍ മാലിന്യം ഇറക്കി ഇളക്കി മറിച്ച് കൊടുക്കണം. മാലിന്യത്തിന്റെ അളവും കൂമ്പാരത്തിന്റെ ഉയരവും അനുസരിച്ച് കാലദൈര്‍ഘ്യം വേണ്ടി വരുന്ന പ്രക്രീയയാണ്. ഉണ്ടാകുന്നത് മുന്‍പറഞ്ഞ വാതകങ്ങള്‍ ഒക്കെയാണ്.

പ്രധാനമായി മീഥേന്‍. തല്‍ഫലമായി മാലിന്യകൂമ്പാരത്തിന്റെ ഇടയിലെല്ലാം ഈ വാതകങ്ങള്‍ ഉണ്ടാകും. തന്നെയുമല്ല ഈ പ്രക്രീയ എക്‌സോതെര്‍മിക് അഥവാ താപം പുറത്തേക്ക് വിടുന്ന പ്രക്രീയയാണ്.

മാലിന്യക്കൂമ്പാരത്തിന് എങ്ങനെ തീ പിടിക്കുന്നു ?

ഇനി ജൈവമാലിന്യങ്ങള്‍ ഇല്ലെങ്കില്‍ തന്നെ പ്ലാസ്റ്റിക് ദീര്‍ഘകാലം സൂര്യപ്രകാശവും കാറ്റുമേറ്റ് കിടന്നാലും ചൂടി പിടിച്ചാലും ചെറുതായി വിഘടിച്ച് വാതകങ്ങള്‍ പുറത്തു വരും. പോളിത്തീന്‍ ബാഗുകളില്‍ നിന്ന് മീഥേനും എത്തിലീനും ഇപ്രകാരം ഉണ്ടാവും. മാലിന്യകൂമ്പാരത്തിന്റെ ഇടയിലൊക്കെ ഇങ്ങനെ കത്താന്‍ പാകത്തില്‍ വാതകങ്ങളുണ്ട്. വേനലില്‍ സാഹചര്യവുമൊരുങ്ങുന്നു.

വാതകങ്ങളുടെ എവിടെങ്കിലും ഒരു നിര്‍ണായകമായ ഗാഢതയിലെത്തുകയും ഒരു സ്പാര്‍ക് കിട്ടുകയും ചെയ്താല്‍ തീ പിടിത്തമുണ്ടാകാം.അലക്ഷ്യമായ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി മുതല്‍ എന്തുമാവാം കാരണം. ചിലപ്പോള്‍ അങ്ങനെ പുറത്തു നിന്നുള്ള സ്പാര്‍ക്കിന്റെ അഭാവത്തിലും സംഭവിക്കാം. ബയോ മൈനിംഗിന്റെയും കടുത്ത വെയിലിന്റെയും ചൂട് മതിയാവും കത്തി തുടങ്ങാന്‍. ചിലപ്പോള്‍ കാരണം മാംസ്യാവശിഷ്ടങ്ങളിലില്‍ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ ഉള്ള ഫോസ് ഫറസ് അവശിഷ്ടം സ്പാര്‍ക്കിന് കാരണമാവാം. വാതകത്തില്‍ നിന്ന് തീ പ്ലാസ്ടിക്കിലേക്ക് എത്തുന്നു അത് നീറിപ്പിടിക്കാന്‍ തുടങ്ങുന്നു.

കൂമ്പാരത്തിന്റെ ഉള്ളിലേക്ക് തീ ചെറുതായി പടരുന്നു. കാരണം അവിടെയൊക്കെ വാതകങ്ങള്‍ ഉണ്ടല്ലോ. വായു സഞ്ചാരം കുറവായത് കൊണ്ട് പൂര്‍ണമായി കത്തുന്നില്ല. ഉള്ളില്‍ പ്ലാസ്റ്റിക് നീറിപ്പുകയുന്നു. ഇത് കൂടുതല്‍ വാതകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. അപ്പോള്‍ എവിടെയെങ്കിലും വീണ്ടും തീ ആളുന്നു. വെള്ളമോ ഫയര്‍ റിട്ടാര്‍ഡന്റുകളോ തളിക്കുമ്പോള്‍ പുറമേക്ക് മാത്രം തീ കെടുന്നു.

ഉള്ളില്‍ പുകഞ്ഞു കൊണ്ടിരിക്കുന്നു. മാലിന്യമലകള്‍ ഇളക്കിയിട്ട് വെള്ളം തളിക്കുക മാത്രം ശരണം. വേറൊരിടത്തേക്ക് മാറ്റി വെള്ളത്തില്‍ മുക്കുക ഒക്കെ നമുക്ക് ദുഷ്‌കരമാണ്. അത് കൊണ്ട് ഇപ്പോള്‍ ചെയ്യുന്നതേ തുടര്‍ന്നും തീ കെടുത്തുന്ന കാര്യത്തില്‍ ചെയ്യാനാവൂ.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഏഴ് തവണ ബ്രഹ്മപുരത്ത് തന്നെ തീപിടിത്തമുണ്ടായിട്ടുണ്ട്. ഭാഗ്യത്തിന് അതൊന്നും അത്രയധികം പടര്‍ന്നില്ല. ബാംഗ്ലൂരിലും മുംബൈയിലും ഡല്‍ഹിയിലും ലോകത്തിന്റെ പലയിടങ്ങളിലും ഇത് പലതവണ ഉണ്ടായിട്ടുണ്ട്. അതൊന്നും ഇപ്പോളുണ്ടായതിന് ന്യായീകരണമാവുന്നില്ല.

മാലിന്യം ഉത്പാദിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന രീതി മാറാതെ തരമില്ല. ഉദ്യോഗസ്ഥരോ സര്‍ക്കാരോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോ ചെയ്യട്ടെ എന്ന് കരുതിയാല്‍ തീരുകയുമില്ല. അവരുടെ ഉത്തരവാദിത്വം കുറച്ച് കാണുകയല്ല. എന്നാല്‍ ജനത എന്ന നിലയില്‍ ശുചിത്വബോധത്തിലേക്കും പൗര ബോധത്തിലേക്കും ഉണരുക കൂടി വേണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.