2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോഴിക്കോട് ജില്ലയിലെ 30 പഞ്ചായത്തുകളില്‍ പള്ളികളില്‍ ആരാധനക്ക് 5 പേര്‍ മാത്രം: കലക്ടറുടെ ഉത്തരവിനെതിരേ പ്രതിഷേധം ശക്തം

കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ 28 പഞ്ചായത്തുകളുടേയും രണ്ടു മുന്‍സിപ്പാലിറ്റികളുടേയും പരിധിയില്‍ വരുന്ന പള്ളികളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ ഒരേ സമയം 5 പേര്‍ക്ക് മാത്രം അനുമതി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ജില്ലാ കലക്ടര്‍ പുറത്തിറക്കി. പോസിറ്റീവിറ്റി റൈറ്റ് 25 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലാണ് ഈ നിയന്ത്രണം നടപ്പിലാക്കിയിരിക്കുന്നത്. ആഴ്ചയിലെ ശരാശരി പോസിറ്റീവിറ്റി റൈറ്റ് 20 ശതമാനത്തിനു താഴെ ആയാല്‍ മാത്രമേ ഈ നിയന്ത്രണം ഒഴിവാക്കുകയുള്ളു.

കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ട്കാവ്, പെരുമണ്ണ, വേളം,ചേളന്നൂര്‍, അരിക്കുളം, തലക്കുളത്തൂര്‍, ഏറാമല, ചക്കിട്ടപ്പാറ, ഒളവണ്ണ എന്നീ പഞ്ചായത്തുകളെ നേരത്തെ തന്നെ വെരി ഹൈ ടി.ആര്‍.പി എന്ന ഈ ഗണത്തില്‍ ഉള്‍പെടുത്തിയിരുന്നു.

ഇപ്പോള്‍ രാമനാട്ടുകര ഫറോക് എന്നീ മുന്‍സിപ്പാലിറ്റികളിലും തിക്കോടി, മടവൂര്‍, പെരുവയല്‍, മുക്കം, പേരാമ്പ്ര, കടലുണ്ടി, ചങ്ങരോത്ത്, ചെക്യാട്, നരിക്കുനി, കക്കോടി, പനങ്ങാട്, തുറയൂര്‍, വേളം, കൂത്താളി എന്നീ പഞ്ചായത്തുകളിലും ഈ നിയന്ത്രണം നിലവില്‍ വന്നു. ഇതോടെ ഈ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പള്ളിയില്‍ ഒരേ സമയം 5 പേര്‍ക്കു മാത്രമേ ആരാധനകള്‍ നിര്‍വഹിക്കാന്‍ പാടുള്ളൂ

   

കണ്ടൈമെന്റു സോണുകളില്‍ പള്ളിയിലെ ആരാധനകള്‍ കൂടാതെ മത-സാമൂഹിക-രാഷ്ടീയ-സാംസ്‌കാരിക-കൂടിച്ചേരലുകള്‍ക്കു 5 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ആവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളല്ലാത്തവയെല്ലാം 7 മണി മുതല്‍ 7 മണിവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഹോട്ടലുകള്‍ക്ക് 7 മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. രാത്രി 9 മണി വരെ പാഴ്‌സല്‍ നല്‍കുകയും ചെയ്യാം.

എന്നാല്‍ ക്രിറ്റിക്കല്‍ കണ്ടൈമെന്റു സോണുകളായി പ്രഖ്യാപിച്ചാല്‍ എല്ലാ കൂട്ടിച്ചേരലുകളും നിരോധിക്കപ്പെടും. ജനങ്ങള്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. ഇത്തരം സോണുകളിലേക്ക് ഒരു പ്രവേശനം മാത്രമേ പാടുള്ളൂ.

തിങ്കളാഴ്ച്ച നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമനം വരാനിരിക്കേ കൂടിയാലോചനകളില്ലാതെ കോഴിക്കോട് ജില്ലയിലെ 30 പഞ്ചായത്തുകളില്‍ മാത്രം നിയന്ത്രണം കൊണ്ടുവന്നത് അംഗീകരിക്കാനാവില്ലാന്നാണ് മുസ്ലിം മത സംഘടനാ നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ മാത്രം കൊണ്ടുവന്ന നിയന്ത്രണം പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.

ലോക്ഡൗണ്‍ തീവ്ര നിയന്ത്രണങ്ങള്‍ നിലനിന്ന സമയത്ത് പോലും പള്ളികളില്‍ അഞ്ചു പേര്‍ക്കും തുടര്‍ന്ന് വെള്ളിയാഴ്ച പ്രാര്‍ഥനക്കു 40 പേര്‍ക്കും അനുവാദം നല്‍കിയിരുന്നു. വാഹന ഗതാഗതം അനുവദിക്കുകയും കടകള്‍ നിയന്ത്രണ വിധേയമായി തുറന്നു പ്രവര്‍ത്തിക്കുന്നുമുണ്ട്. പൊതുവാഹനങ്ങളില്‍ വരേ യാത്ര അനുവദിനീയമായിട്ടും പള്ളികളില്‍ മാത്രം പ്രവേശനത്തിനു വിലക്കു കൊണ്ടുവരുന്നതാണ് പ്രതിഷേധത്തിന് കാരണം ബാറുകളിലും മദ്യവില്‍പന തുടങ്ങിയവക്കൊന്നും ജില്ലയില്‍ യാതൊരു വിലക്കുമില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

കടകളിലും വലിയ ഷോപ്പുകളിലും ഹോട്ടലുകളിലും സീറ്റിംങ് കപ്പാസിറ്റിയുടെ പകുതിയാണ് പ്രവേശനാനുമതി. അതേ സമയം അഞ്ഞൂറ് മുതല്‍ പതിനായിരത്തോളം പേര്‍ക്ക് വരേ ഒരേ സമയം സംവിധാനമുള്ള പള്ളികള്‍ക്കു നേരെ അഞ്ചു പേര്‍ക്ക് അനുമതിയെന്ന കലക്ടറുടെ ഉത്തരവാണ് പ്രഹസനമായത്. അഞ്ചു പേര്‍ക്ക് മാത്രം അനുമതിയുള്ള ഈ പഞ്ചായത്തുകളിലെല്ലാം പരീക്ഷകളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ക്കുന്നുമുണ്ട്.

 

പ്രതിഷേധം ശക്തം

ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കാതെ കലക്ടര്‍ എടുത്ത തീരുമാനം പുന:പരിശോധിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി
മുസ്തഫ മുണ്ടുപാറ ആവശ്യപ്പെട്ടു. ശാസ്ത്രീയമോ പ്രായോഗികമോ അല്ലാത്തതാണ് ഈ തീരുമാനങ്ങളെന്നും ശക്തമായി വിയോജിക്കുന്നുവെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും മുജാഹിദ് നേതാവ് ഉസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. കലക്ടറുടെ ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും ഇതു പുനപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.കെ അബ്ദുറഹ്‌മാന്‍ ബാഖവി ആവശ്യപ്പെട്ടു.
വേണ്ടത്ര കൂടിയാലോചനകളില്ലാത്ത തീരുമാനങ്ങളില്‍ ശക്തമായി വിയോജിക്കുന്നുവെന്ന് ജമാത്തത്തെ ഇസ്ലാമി ജില്ലാ സെക്രട്ടരി ഫൈസല്‍ പൈങ്ങോട്ടായിയും ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.