2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഓസ്കാർ പിസ്റ്റോറിയസിന് പരോൾ ഇല്ല; കാമുകിയെ കൊന്ന കേസിൽ ജയിലിൽ തുടരണം

പ്രിട്ടോറിയ: കാമുകിയെ വെടിവെച്ച് കൊന്ന കേസിൽ ജയിലിൽ കഴിയുന്ന ദക്ഷിണാഫ്രിക്കൻ പാരാലിമ്പിക് ചാമ്പ്യൻ ഓസ്കാർ പിസ്റ്റോറിയസിന് പരോൾ നിഷേധിച്ചു. ഒരു ദശാബ്ദമായി ജയിലിൽ കഴിയുന്നതിനിടെയാണ് പരോളിനായി അപേക്ഷിച്ചത്. എന്നാൽ ഇത് നിഷേധിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞു.

പരോളിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തടങ്കൽ കാലയളവ് പിസ്റ്റോറിയസ് പൂർത്തിയാക്കിയിട്ടില്ലെന്ന് കറക്ഷണൽ സർവീസസ് വകുപ്പ് അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ തടവുകാർക്ക് അവരുടെ ശിക്ഷയുടെ പകുതി കാലാവധി കഴിഞ്ഞാൽ പരോൾ പരിഗണനയ്ക്ക് സ്വയമേവ അർഹതയുണ്ട്. 2014ൽ കാലാവധി ആരംഭിച്ച പിസ്റ്റോറിയസ് പകുതിയിലേറെ കാലം കിടന്നിട്ടുണ്ട്. പക്ഷെ, പിസ്‌റ്റോറിയസിന്റെ പരോൾ നിഷേധിക്കുകയായിരുന്നു.

36-കാരനായ ഓസ്കാർ പിസ്റ്റോറിയസിനെ തടവിലാക്കിയ തലസ്ഥാനത്തിന്റെ അടുത്തുള്ള ഒരു തിരുത്തൽ കേന്ദ്രത്തിലാണ് വെള്ളിയാഴ്ച പരോൾ ഹിയറിങ് നടന്നത്.

2013 ലെ വാലന്റൈൻസ് ഡേയുടെ അതിരാവിലെ പ്രിട്ടോറിയയിൽ ഓസ്കാർ പിസ്‌റ്റോറിയസും മോഡലായ റീവ സ്റ്റീൻകാമ്പും താമസിച്ചിരുന്ന വീടിന്റെ കുളിമുറിയുടെ വാതിലിലൂടെ നാല് തവണ വെടിയുതിർത്താണ് റീവ സ്റ്റീൻകാമ്പിനെ പിസ്റ്റോറിയസ് കൊലപ്പെടുത്തിയത്. വീടിനകത്തേക്ക് ആരോ അതിക്രമിച്ച് കയറിയെന്ന് കരുതിയാണ് വെടിവെച്ചതെന്നായിരുന്നു ഓസ്കാർ പിസ്റ്റോറിയസ് വിഷയത്തിൽ പ്രതികരിച്ചത്.

ഓസ്കാർ പിസ്‌റ്റോറിയസും റീവ സ്റ്റീൻകാമ്പും

സംഭവത്തിൽ “ബ്ലേഡ് റണ്ണർ” എന്നറിയപ്പെടുന്ന അദ്ദേഹം 2016-ൽ ആറ് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. എന്നാൽ ശിക്ഷ വളരെ മൃദുവാണെന്ന് വാദിച്ച് പ്രോസിക്യൂട്ടർമാർ അപ്പീൽ നൽകിയതിന് ശേഷം ശിക്ഷ 13 വർഷമായി ഉയർത്തുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.