കൊച്ചി: എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, രമേശ് ചെന്നിത്തലയും നൽകിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്യാമറകൾ സ്ഥാപിക്കാനുള്ള ടെൻഡർ നൽകിയത് വ്യവസ്ഥകൾക്ക് വിരുദ്ധമെന്ന് കാണിച്ചാണ് കോൺഗ്രസ് നേതാക്കൾ ഹർജി നൽകിയിരിക്കുന്നത്. ഉന്നതബന്ധമുള്ള അഴിമതിയാണെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. എസ്ആർഐടിക്ക് ടെൻഡർ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണം. എ.ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കണമെന്നുമുള്ള ആവശ്യങ്ങളും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
എ.ഐ ക്യാമറയിലെ അഴിമതി ആരോപണം ഇരുനേതാക്കളും ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഉന്നതർക്ക് അഴിമതിയിൽ പങ്കുണ്ടെന്നും ഹർജിയിൽ ആരോപണമുണ്ട്. അതിനാൽ, കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണവും പ്രതിപക്ഷം ഹർജിയിൽ ആവശ്യപ്പെടുന്നു.
എ.ഐ ക്യാമറ പദ്ധതിക്കെതിരെ നേരത്തെ തന്നെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പദ്ധതിയിലെ അഴിമതികൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും തുറന്നുകാട്ടിയിരുന്നു.
Comments are closed for this post.