മസ്‌കറ്റ്:ഒമാന്‍ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ അടുത്ത മാസം ഒന്നു മുതല്‍ നിര്‍ത്തലാക്കുന്നു.ഒക്ടൊബര്‍ 1 മുതലുള്ള ബുക്കിംങ് സൗകര്യവും വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്ന് സലാം എയര്‍ അറിയിച്ചു.
നേരത്തെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്ത എല്ലാ യാത്രക്കാര്‍ക്കും സര്‍വീസ് റദ്ദാക്കിയതായി സന്ദേശം കൊടുത്തിട്ടുണ്ട്. ഇവര്‍ക്ക് പൂര്‍ണമായും ടിക്കറ്റ് തുക റീഫണ്ട് നല്‍കും.ടിക്കറ്റ് റീ ഫണ്ട് ലഭിക്കുന്നതിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജന്‍സികളെയോ ബന്ധപ്പെടാവുന്നതാണ്.
മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരം, ലക്ക്‌നൗ, ജയ്പ്പൂര്‍ സെക്ടറുകളിലേക്കും സലാലയില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് നിലവില്‍ സലാം എയറിന്റെ ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍.ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഈ സെക്ടറുകളില്‍ ടിക്കറ്റിംഗ് ബുക്കിങ് നടക്കുന്നില്ല. സലാം എയര്‍ അടുത്തിടെ പ്രഖ്യാപിച്ച ഒക്‌ടോബര്‍ ഒന്ന് മുതല്‍ കോഴിക്കോട്ടേക്കുള്ള പുതിയ സര്‍വീസും റദ്ദാക്കിയവയില്‍ പെടുന്നു.അതേസമയം, എത്ര കാലത്തേക്കാണ് സര്‍വീസ് നിര്‍ത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണം ലഭിച്ചില്ല.കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്ന സലാം എയറിന്റെ പിന്‍മാറ്റം സാധാരണക്കാരായ മലയാളികളടക്കമുള്ള പ്രവാസികൾക്ക് വൻ തിരിച്ചടിയാവുകയാണ്.
content highlights: omans budget airline has completely canceled services to india
Comments are closed for this post.