തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ പുതിയ സംരംഭമായ ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദേശങ്ങളിൽ തൊഴില്‍ തേടുന്ന കേരളത്തിൽനിന്നുള്ള ഉദ്യോഗാർഥികൾക്കു വിദേശ ഭാഷാപ്രാവീണ്യവും തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്.
നോർക്ക റൂട്സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപമുള്ള എച്ച്.ആർ. ബിൽഡിങ്ങിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം തൊഴിൽ ദാതാക്കൾക്കു മികച്ച ഉദ്യോഗാർഥികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും ഉദ്യോഗാർഥികൾക്കു മികച്ച തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിൽ ഒരു മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ എന്ന നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തിനു പുറമേ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലും ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
ആദ്യഘട്ടത്തിൽ ഇംഗിഷ് ഭാഷയില്‍ ഒഇറ്റി, ഐഇഎല്‍ടിഎസ്, ജര്‍മന്‍ ഭാഷയില്‍ സിഇഎഫ്ആർ എ1, എ2, ബി1, ബി2 ലെവല്‍ വരെയും പഠിക്കാന്‍ അവസരം ഉണ്ടാകും.
നോർക്കയുടെ ഭാഷാ പരിശീലന കേന്ദ്രത്തിൽ ഭാഷാ പഠനം എല്ലാവർക്കും പ്രാപ്യമാക്കാൻ കഴിയും വിധം ഫീസ് സബ്സിഡി നൽകും. ജനറൽ വിഭാഗത്തിലുൾപ്പെട്ട ആളുകളുടെ 75% ഫീസും സർക്കാർ സബ്സിഡിയായി നല്കുമ്പോൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിൽനിന്നുള്ളവർക്കും ഫീസ് പൂർണമായും സൗജന്യമായിരിക്കും.
Comments are closed for this post.