2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മിച്ചലിന് സെഞ്ച്വറി; ഇന്ത്യന്‍ റണ്‍മല പൊളിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്

   

മിച്ചലിന് സെഞ്ച്വറി; ഇന്ത്യന്‍ റണ്‍മല പൊളിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്

മുംബൈ: ഇന്ത്യ ഉയര്‍ത്തിയ റണ്‍മല പൊളിക്കാന്‍ തീരുമാനിച്ചുറപ്പിച്ച് ന്യൂസിലന്‍ഡ്. വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസീലന്‍ഡ് മത്സരത്തിലേക്കു തിരിച്ചുവരുന്നു. 39 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട കിവീസിനെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും ഡാരില്‍ മിച്ചലും ചേര്‍ന്നാണ് മുന്നോട്ടു നയിക്കുന്നത്. ഇരുവരും അര്‍ധ സെഞ്ചറി നേടി.

മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയും പുറത്തായത്. ഇരുവരും 13 റണ്‍സ് വീതമാണ് നേടിയത്. 26 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 2 വിക്കറ്റു നഷ്ടത്തില്‍ 207 റണ്‍സ് എന്ന നിലയിലാണ് ന്യൂസീലന്‍ഡ്. വില്യംസന്‍ (58*), മിച്ചല്‍ (100*) എന്നിവര്‍ ബാറ്റിങ് തുടരുകയാണ്.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ സൂപ്പര്‍ താരം വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചറികളുടെ മികവില്‍ ന്യൂസീലന്‍ഡിനു മുന്നില്‍ 398 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് അടിച്ചുകൂട്ടിയത്.

സെമിയില്‍ ടോസിന്റെ ഭാഗ്യം തുണച്ചതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. കിവികള്‍ക്കെതിരായ സെമിയിലെ ചരിത്രത്തിലെക്കൊന്നും തിരിഞ്ഞുനോക്കാതെ രോഹിത്തും സംഘവും തുടങ്ങി. വെടിക്കെട്ടോടെ. കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടു തന്നെ ഗില്ലും രോഹിത്തും ആദ്യ ഓവറുമുതല്‍ തന്നെ കിവീസ് ബൗളര്‍മാരെ പ്രഹരിച്ചു. വെടിക്കെട്ടുമായി ഇരുവരും വാംഖഡെയില്‍ കളംനിറഞ്ഞതോടെ ഇന്ത്യന്‍ സ്‌കോര്‍ വേഗത്തില്‍ 50കടന്നു. പിന്നാലെ ടീം സ്‌കോര്‍ 71ല്‍ നില്‍ക്കേ രോഹിത്ത് പുറത്തായി. സൗത്തിയുടെ പന്തില്‍ രോഹിത്ത് വില്യംസന്റെ കൈകളില്‍ ഒതുങ്ങി. 29 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 47 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.

പിന്നാലെ ഇറങ്ങിയ കോലി പതിയെയാണ് തുടങ്ങിയത്. മറുവശത്ത് ഗില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തി. പിന്നാലെ കിവീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചു. മികച്ച കൂട്ടുകെട്ടും പടുത്തുയര്‍ത്താന്‍ തുടങ്ങി. പിന്നെ കോലി റെക്കോഡുകള്‍ ഓരോന്നായി വെട്ടിപ്പിടിക്കുന്നതിനാണ് വാംഖഡെ സാക്ഷ്യം വഹിച്ചത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് കോലി ആദ്യം എത്തിപ്പിടിച്ചത്. ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങിനെയാണ് മറികടന്നത്. പിന്നാലെ 22.4 ഓവറില്‍ ടീം 1641 എന്ന നിലയില്‍ നില്‍ക്കേ ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് പുറത്തായി. താരം റിട്ടയേഡ് ഹര്‍ട്ടായി മടങ്ങിയതോടെ പകരം ശ്രേയസ്സ് അയ്യര്‍ ക്രീസിലെത്തി.

പിന്നെ ഇരുവരും കിവീസിനെതിരായ പോരാട്ടത്തിന് ചുക്കാന്‍പിടിച്ചു. വൈകാതെ 50തികച്ച കോലി വീണ്ടും ചരിത്രമെഴുതി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ 50ലധികം റണ്‍സ് നേടുന്ന താരമായാണ് കോലി മാറിയത്. എട്ട് തവണ 50ലധികം റണ്‍സ് നേടിയ കോലി സച്ചിന്‍(2003), ഷാക്കിബ്(2019) എന്നിവരുടെ നേട്ടമാണ് മറികടന്നത്. ശ്രേയസ്സ് അയ്യരും വെടിക്കെട്ട് ബാറ്റിങ്ങുമായി കളംനിറയുന്നതാണ് പിന്നീട് വാംഖഡേയില്‍ കണ്ടത്.

80റണ്‍സ് കണ്ടെത്തിയ കോലി മറ്റൊരു ചരിത്രവും കുറിച്ചു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായാണ് കോലി മാറിയത്. 673റണ്‍സ് നേടിയ (2003) സച്ചിന്റെ റെക്കോഡാണ് കോലി തകര്‍ത്തത്. മറുവശത്ത് അര്‍ധസെഞ്ചുറി തികച്ച ശ്രേയസ് അയ്യരും കോലിക്ക് മികച്ച പിന്തുണ നല്‍കി. പിന്നെ കോലിയുടെ 50ാം സെഞ്ചുറിയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ക്രിക്കറ്റ് ലോകം. ഇമ ചിമ്മാതെ ലോകം ഒന്നടങ്കം ആ നിമിഷത്തിനായി കാത്തിരുന്നു. ഒടുക്കം അയാള്‍ ആ റെക്കോഡും സ്വന്തമാക്കി.

ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു. ഇരുവരും നോക്കൗട്ട് റൗണ്ടിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നും പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 327 നില്‍ക്കേ കോലിയുടെ വിക്കറ്റ് നഷ്ടമായി. 113 പന്തില്‍ രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 117 റണ്‍സെടുത്താണ് കോലി മടങ്ങിയത്. ചരിത്രം കുറിച്ച് കോലി മടങ്ങുമ്പോള്‍ ഗാലറികളില്‍ നിന്ന് കയ്യടികളുയര്‍ന്നു. 44ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ശ്രേയസ്സും സെഞ്ചുറി കണ്ടെത്തിയതോടെ ഇന്ത്യ ശക്തമായ നിലയിലെത്തി. 70 പന്തില്‍ നിന്ന് നാല് ഫോറും എട്ട് സിക്‌സും പറത്തി 105 റണ്‍സാണ് ശ്രേയസ് നേടിയത്.

പിന്നാലെ കെഎല്‍ രാഹുലും(39) തിരിച്ചുവന്ന ഗില്ലിന്റേയും പ്രകടനത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 397ല്‍ അവസാനിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.