റിയാദ്: കള്ളപ്പണം വെളുപ്പിക്കുകയും കൈക്കൂലി വാങ്ങുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് സഊദി അറേബ്യ. സഊദിയിലെ ഏഴ് മന്ത്രാലയങ്ങളിൽ നിന്നായി 74 പേരെ സൗദി ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസഹ) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി, സ്വാധീനം ദുരുപയോഗം ചെയ്യൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട 131 പേരിൽ 74 പേരെയാണ് അറസ്റ്റ് ചെയ്തത്.
സഊദി ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ദേശീയ ഗാർഡ് മന്ത്രാലയം, മുനിസിപ്പൽ റൂറൽ അഫയേഴ്‌സ്, ഹൗസിങ് മന്ത്രാലയം എന്നീ 7 മന്ത്രാലയങ്ങളില്‍ ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായത്. പൊതുപണം കൈക്കലാക്കാൻ ശ്രമിക്കുന്ന എല്ലാവരെയും നിരീക്ഷിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും തുടരുമെന്ന് നസഹ സ്ഥിരീകരിച്ചു.
വ്യക്തിപരമായ താൽപ്പര്യങ്ങൾ നേടിയെടുക്കുന്നതിനോ പൊതുതാൽപര്യത്തെ ഹനിക്കുന്നതിനോ വേണ്ടി തങ്ങളുടെ പദവിയിലിരുന്ന് അധികാര ദുർവിനിയോഗം ചെയ്യുന്നവർക്കെതിരെ തക്കതായ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ജനങ്ങളുടെ പണം കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിച്ച് വരികയാണെന്നും കണ്ടെത്തിയാൽ ഉടൻ നടപടിയുണ്ടാകും. കുറ്റങ്ങൾ ചുമത്തപ്പെട്ട ബാക്കി ആളുകൾക്കെതിരെ നടപടി വൈകാതെ ഉണ്ടാകുമെന്നും നസഹ ഉദ്യോഗസ്ഥർ അറിയിച്ചു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments are closed for this post.