2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കര്‍ണാടകയില്‍ വോട്ടെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ മെയ് 13ന്; വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പില്ല

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ വോട്ടെടുപ്പ് മെയ് 10ന്. മെയ് 13നാണ് വോട്ടെണ്ണല്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ആണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.

ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്ക് വീടുകളില്‍ വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കും. 80 വയസ്സിന് മുകളിലുള്ളവര്‍ക്കും വീടുകളില്‍ വോട്ട് ചെയ്യാം. ഗോത്രവര്‍ഗ വിഭാഗങ്ങളെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കാന്‍ പ്രത്യേക ശ്രമം നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്ത് 5.21 കോടി വോട്ടര്‍മാരാണുള്ളത്. അതില്‍ 2.62 കോടി പുരുഷ വോട്ടര്‍മാരും 2.59 കോടി വനിത വോട്ടര്‍മാരുമാണുള്ളത്. 9,17,241 പേര്‍ പുതിയ വോട്ടര്‍മാരാണ്. 52,282 പോളിങ് ബൂത്തുകളാണ് സജ്ജീകരിക്കുക. 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മെയ് 24നാണ് അവസാനിക്കുക.

നിലവില്‍ 224 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 119 എം.എല്‍.എമാരുണ്ട്. കോണ്‍ഗ്രസിന് 75ഉം ജെ.ഡി(എസിന്)28ഉം. ചുരുങ്ങിയത് 150 സീറ്റുകള്‍ പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍ ഭരണം തിരിച്ചുപിടിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും കോണ്‍ഗ്രസിന് മുന്നിലില്ല. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് 124ഉം ജെ.ഡി(എസ്)93ഉം സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു.

ഈ മാസം ആദ്യവാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയില്‍ എത്തി സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കണമെന്നും ഏതുനിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസറെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് ആദ്യ വാരം തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ മാര്‍ച്ച് 27 ന് ആയിരുന്നു കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.