2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘പാവങ്ങളുടെ ‘കയ്യേറ്റം’ മാത്രമേ ഒഴിപ്പിക്കൂ? എന്തു കൊണ്ട് സൈനിക് ഫാംസിലേയും ഗോള്‍ഫ് ലിങ്ക്‌സിലേയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നില്ല’; ആഞ്ഞടിച്ച് ധവെ

ന്യൂഡല്‍ഹി: ജഹാംഗീര്‍ പുരിയിലെ കെട്ടിടം പൊളിക്കല്‍ ഹരജി പരിഗണിക്കുന്നതിനിടെ തുറന്നടിച്ച് ഹരജിക്കാരുടെ അഭിഭാഷകനായ ദുഷ്യന്ത് ധവെ. പാവങ്ങള്‍ താമസിക്കുന്നിടത്ത് മാത്രമാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പ് നോട്ടിസസ് നല്‍കേണ്ടതുണ്ട്. നിങ്ങള്‍ വീടുകളാണ് നശിപ്പിച്ചത്. അതും പാവപ്പെട്ടവരുടെ. നിങ്ങള്‍ക്ക് പൊളിച്ചു മാറ്റണോ. എങ്കില്‍ സൈനിക് ഫാംസില്‍ നിന്ന് ആരംഭിക്കൂ. അല്ലെങ്കില്‍ സൗത്ത് ഡല്‍ഹിയിലെ ഞാനുള്‍പെടെയുള്ളവര്‍ താമസിക്കുന്ന ഗോള്‍ഫ് ലിങ്ക്‌സില്‍ വരൂ. ഓരോ സെക്കന്‍ഡിലും കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇവയൊന്നും പൊളിച്ചു മാറ്റാന്‍ നിങ്ങള്‍ക്കാവില്ല- അദ്ദേഹം രോഷാകുലനായി.

എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ ബി.ജെ.പി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുക. ഇവിടെ നിയമമില്ലേ. നോട്ടിസ് നല്‍കണമെന്ന് നിയമം പറയുന്നില്ലേ- അദ്ദേഹം ചോദിച്ചു.

പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടായിരുന്നു ജഹാംഗീര്‍ പുരിയിലെ കെട്ടിടം പൊളിയെന്ന് കപില്‍ സിബലും സുപ്രിം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമവിരുദ്ധമായ ശിക്ഷാ നടപടികളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.

‘ഒരു പ്രത്യേക സമുദായത്തെ തെരഞ്ഞു പിടിച്ച് തകര്‍ക്കുകയായിരുന്നു. നാട്ടിലുടനീളം കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ട്. അത് ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തില്‍ പരിമിതമല്ല. ഇത് രാഷ്ട്രീയത്തിനുള്ള വേദിയല്ല. ഇവിടെ നിയമവാഴ്ച നടക്കുന്നുണ്ടെന്ന് ലോകത്തിന് കാണിച്ചു കൊടുക്കണം’ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് ജഹാംഗീര്‍ പുരിയില്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ പൊളിച്ചു നീക്കല്‍ നടപടി ആരംഭിച്ചത്. ഇതിനെതിരെ ജംഇയ്യത്തുല്‍ ഉലമെ ഹിന്ദ് ഉള്‍പെടെയുള്ളവര്‍ സുപ്രിം കോടതിയെ സമീപിച്ചു. പിന്നാലെ പൊളിച്ചു നീക്കല്‍ നടപടി സ്റ്റേ ചെയ്ത് സുപ്രിം കോടതി ഉത്തരവിട്ടു. ഇന്ന് ഹരജി വീണ്ടും പരിഗണിച്ച കോടതി സ്‌റ്റേ തുടരുമെന്ന് അറിയിച്ചു. ഇന്നലെ സുപ്രിം കോടതി ഉത്തരവ് വന്നതിനു ശേഷവും പൊളിക്കല്‍ തുടര്‍ന്നതിനെ അതീവ പ്രാധാന്യത്തോടെ കാണുന്നുവെന്നും ഇന്ന് സുപ്രിം കോടതി വ്യക്തമാക്കി.

അനധികൃതമായ പൊളിച്ചു മാറ്റലാണ് നടന്നതെന്ന ഹരജിയില്‍ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ മുന്നറിയിപ്പില്ലാതെയാണ് കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. കെട്ടിടം പൊളിക്കുന്നതിന് 14 ദിവസം മുന്‍പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന നടപടി പോലും ഡല്‍ഹി കോര്‍പ്പറേഷന്‍ പാലിച്ചിരുന്നില്ല. ഇത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടുള്ളവര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഹരജിയില്‍ അന്തിമവാദം കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കപില്‍ സിബലും ദുഷ്യന്ത് ദവേയുമാണ് ഹരജിക്കാര്‍ക്കായി ഹാജരായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.