2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘നിങ്ങള്‍ക്കെന്റെ വീട് തകര്‍ക്കാം വീര്യം തകര്‍ക്കാനാവില്ല’ കപില്‍ സിബല്‍

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ മുസ്‌ലിം വീടുകള്‍ ഇടിച്ചു നിരത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. നിങ്ങള്‍ക്കെന്റെ വീട് തകര്‍ക്കാം. എന്നാല്‍ വീര്യം തകര്‍ക്കാനാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ലക്ഷ്യംവയ്ക്കപ്പെട്ട ഇടിച്ചുനിരത്തലാണിത്. നിങ്ങള്‍ക്ക് എന്റെ വീട് ഇടിച്ചു നിരത്താന്‍ ആയേക്കാം. എന്റെ ആത്മവീര്യത്തെ ഇല്ലാതാക്കാനാകില്ല’

ജഹാംഗീര്‍പുരിയിലെ ഇടിച്ചു നിരത്തലിനെതിരെ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ സമീപിച്ചത് സിബലായിരുന്നു. സിബലിന് പുറമേ, ദുഷ്യന്ത് ദവെ, സഞ്ജയ് ഹെഗ്‌ഡെ തുടങ്ങിയവര്‍ നല്‍കിയ ഹരജിയിലാണ് പൊളിക്കല്‍ നിര്‍ത്തി വയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. കോടതി നിര്‍ദേശം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പൊളിക്കല്‍ തുടര്‍ന്നെങ്കിലും കോടതി വീണ്ടും ഇടപെട്ട് നിര്‍ത്തിവയ്ക്കുകയായിരുന്നു.

അനധികൃത കയ്യേറ്റമെന്ന പേരിലായിരുന്നു പൊലിസിന്റെ സഹായത്തോടെയുള്ള നടപടി. എന്നാല്‍ ഹനുമാന്‍ ജയന്തിക്കിടെ ‘സംഘര്‍ഷമുണ്ടാക്കിയവരുടെ’ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്ത മേയര്‍ക്കു നേരത്തെ കത്തയച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ബംഗാളി മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ പൊലിസ് നടപടി.

കെട്ടിടം പൊളിക്കെതിരായ ഹരജി പരിഗണിക്കുന്നതിനിടെ സുപ്രിം കോടതിയിലും കപില്‍ സിബല്‍ തുറന്നടിച്ചു.

പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടായിരുന്നു ജഹാംഗീര്‍ പുരിയിലെ കെട്ടിടം പൊളിയെന്ന് അദ്ദേഹം സുപ്രിം കോടതിയില്‍ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ ശിക്ഷാ നടപടികളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.

‘ഒരു പ്രത്യേക സമുദായത്തെ തെരഞ്ഞു പിടിച്ച് തകര്‍ക്കുകയായിരുന്നു. നാട്ടിലുടനീളം കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ട്. അത് ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തില്‍ പരിമിതമല്ല. ഇത് രാഷ്ട്രീയത്തിനുള്ള വേദിയല്ല. ഇവിടെ നിയമവാഴ്ച നടക്കുന്നുണ്ടെന്ന് ലോകത്തിന് കാണിച്ചു കൊടുക്കണം’ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് ജഹാംഗീര്‍ പുരിയില്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ പൊളിച്ചു നീക്കല്‍ നടപടി ആരംഭിച്ചത്. ഇതിനെതിരെ ജംഇയ്യത്തുല്‍ ഉലമെ ഹിന്ദ് ഉള്‍പെടെയുള്ളവര്‍ സുപ്രിം കോടതിയെ സമീപിച്ചു. പിന്നാലെ പൊളിച്ചു നീക്കല്‍ നടപടി സ്റ്റേ ചെയ്ത് സുപ്രിം കോടതി ഉത്തരവിട്ടു. ഇന്ന് ഹരജി വീണ്ടും പരിഗണിച്ച കോടതി സ്‌റ്റേ തുടരുമെന്ന് അറിയിച്ചു. ഇന്നലെ സുപ്രിം കോടതി ഉത്തരവ് വന്നതിനു ശേഷവും പൊളിക്കല്‍ തുടര്‍ന്നതിനെ അതീവ പ്രാധാന്യത്തോടെ കാണുന്നുവെന്നും ഇന്ന് സുപ്രിം കോടതി വ്യക്തമാക്കി.

അനധികൃതമായ പൊളിച്ചു മാറ്റലാണ് നടന്നതെന്ന ഹരജിയില്‍ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ മുന്നറിയിപ്പില്ലാതെയാണ് കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. കെട്ടിടം പൊളിക്കുന്നതിന് 14 ദിവസം മുന്‍പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന നടപടി പോലും ഡല്‍ഹി കോര്‍പ്പറേഷന്‍ പാലിച്ചിരുന്നില്ല. ഇത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടുള്ളവര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഹരജിയില്‍ അന്തിമവാദം കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കപില്‍ സിബലും ദുഷ്യന്ത് ദവേയുമാണ് ഹരജിക്കാര്‍ക്കായി ഹാജരായ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.