2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘മുഗളന്‍മാരുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥലപ്പേരുകളും മാറ്റും’ പശ്ചിമബംഗാള്‍ ബി.ജെ.പി നേതാവ്

കൊല്‍ക്കത്ത: മുഗളന്‍മാര്‍ പേരിട്ട മുഴുവന്‍ സ്ഥലപ്പേരുകളും മാറ്റുമെന്ന് പശ്ചിമബംഗാള്‍ ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. രാഷ്ട്രപതി ഭവനിലെ മുഗള്‍ ഉദ്യാനമുള്‍പെടെയുള്ള തോട്ടങ്ങളുടെ പേര് അമൃത് ഉദ്യാന്‍ എന്നാക്കിയതിന് പിന്നാലെയാണ് പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

‘മുഗളന്‍മാര്‍ നിരവധി ഹിന്ദുക്കളെ കൊന്നു. ക്ഷേത്രങ്ങള്‍ തകര്‍ത്തു. അവര്‍ പേരു നല്‍കിയ മുഴുവന്‍ സ്ഥലങ്ങളും കണ്ടെത്തണം. പേര് മാറ്റണം. പശ്ചിമബംഗാളില്‍ ബി.ജെ.പി അധികാരത്തിലേറിയാല്‍ ഒരാഴ്ചക്കകം ബ്രിട്ടീഷുകാരും മുഗളന്‍മാരും പേരിട്ട മുഴുവന്‍സ്ഥലങ്ങളും കണ്ടെത്തി പേരു മാറ്റും’ അധികാരി പറഞ്ഞു.

കാവിവത്കരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി സര്‍ക്കാരുകള്‍ സ്ഥലങ്ങളുടെയടക്കം പേരുകള്‍ മാറ്റിയിരുന്നു. കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഭവനിലെ പ്രശസ്ത ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍ ‘അമൃത് ഉദ്യാന്‍’ എന്നാക്കിയത്. മുഗള്‍ഭരണകാലത്താണ് ഉദ്യാനം നിര്‍മിച്ചത്. പേര്‍ഷ്യന്‍രീതിയുടെ സ്വാധീനമുള്ള മൂന്ന് ഉദ്യാനമാണ് അവിടെ ഉള്ളത്. രാജ്ഭവന്‍ മേഖലയില്‍ മുഗള്‍ ഗാര്‍ഡന്‍സ് എന്ന് രേഖപ്പെടുത്തിയ സൂചനാ ബോര്‍ഡുകള്‍ ബുള്‍ഡോസറുകള്‍കൊണ്ട് നീക്കി. അമൃത് ഉദ്യാന്‍ എന്ന പുതിയ സൂചനാ ബോര്‍ഡുകള്‍ ഇവിടങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു.

രാഷ്ട്രപതി ഭവനെയും ഇന്ത്യാഗേറ്റിനെയും ബന്ധിപ്പിക്കുന്ന രാജ്പഥിന്റെ പേര് കര്‍തവ്യപഥ് എന്നാക്കിയത് കഴിഞ്ഞവര്‍ഷമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.