2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഉത്തര്‍പ്രദേശ് സംസ്‌കൃത ബോര്‍ഡ് 12ാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് മുസ്‌ലിം വിദ്യാര്‍ത്ഥിക്ക്; ഇര്‍ഫാന് 83 ശതമാനം മാര്‍ക്ക്

ഉത്തര്‍പ്രദേശ് സംസ്‌കൃത ബോര്‍ഡ് 12ാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് മുസ്‌ലിം വിദ്യാര്‍ത്ഥിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വെറുമൊരു സാധാരണ കര്‍ഷകനായ സലാഹുദ്ദീന്‍ ഏറെ സന്തോഷത്തിലാണ്. തന്റെ മകന്‍ സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാമനായിരിക്കുന്നു. അതും സംസ്‌കൃതത്തില്‍ ഒന്നാം റാങ്ക് നേടിയ മുസ്‌ലിം ബാലന്‍ എന്ന റെക്കോര്‍ഡോടു കൂടി.

ഉത്തര്‍പ്രദേശ് മാധ്യമിക് സംസ്‌കൃത ശിക്ഷാ പരിഷത്ത് ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലാണ് ഇര്‍ഫാന്‍ ഒന്നാം റാങ്ക് നേടിയിരിക്കുന്നത്. 82.71 ശതമാനം മാര്‍ക്കാണ് 17കാരനായ ഇര്‍ഫാന്‍ കരസ്ഥമാക്കിയത്. രണ്ടാം റാങ്കുകാരിയായ ഗംഗോത്രി ദേവിക്ക് 80.57 ശതമാനം മാര്‍ക്കാണ് ലഭിച്ചത്.

സംസ്‌കൃത അധ്യാപകനാകാന്‍ ആഗ്രഹിക്കുന്ന ഇര്‍ഫാന്‍ 10, 12 ക്ലാസുകളിലെ ടോപ് 20 സ്‌കോറര്‍മാരുടെ പട്ടികയിലെ ഏക മുസ്‌ലിം വിദ്യാര്‍ഥിയാണ്. 13,738 വിദ്യാര്‍ഥികളാണ് ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത്. ഇവരെയൊക്കെ പിന്തള്ളിയാണ് ഇര്‍ഫാന്‍ അഭിമാനര്‍ഹമായ നേട്ടം കരസ്ഥമാക്കിയത്.

മകന്‍ സംസ്‌കൃതം പഠിക്കാന്‍ താല്‍പര്യം കാണിച്ചപ്പോള്‍ തനിക്ക് സന്തോഷമായിരുന്നുവെന്ന് പിതാവ് സലാഹുദ്ദീന്‍ (51) പറഞ്ഞു. ”അവന്‍ പഠിക്കാന്‍ മറ്റൊരു വിഷയം തിരഞ്ഞെടുത്തതില്‍ ഞാന്‍ സന്തോഷിച്ചു, ഞാന്‍ അവനെ പ്രോത്സാഹിപ്പിച്ചു. ഞങ്ങള്‍ മുസ്‌ലിംകളായതിനാല്‍ ഇത് വ്യത്യസ്തമായ തെരഞ്ഞെടുപ്പായിരുന്നു, പക്ഷേ അവന് അതില്‍ താല്‍പര്യമുണ്ടായിരുന്നു, അതിനാല്‍ ഞാന്‍ അവനെ തടഞ്ഞില്ല” സലാഹുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

‘ഹിന്ദുക്കള്‍ക്ക് മാത്രമേ സംസ്‌കൃതം പഠിക്കാവൂ എന്നും മുസ്‌ലിംകള്‍ക്കു മാത്രമേ ഉറുദു പഠിക്കാവൂ എന്ന ചിന്തയൊന്നും ഞങ്ങള്‍ക്കില്ല. പ്രൈമറി, ജൂനിയര്‍ ക്ലാസുകളില്‍ ഈ വിഷയം പഠിപ്പിക്കുന്നുണ്ടെങ്കില്‍, അവനും അത് പഠിക്കാം.അതിലെന്താണ് തെറ്റ്? ഞാന്‍ തെറ്റൊന്നും കാണുന്നില്ല. അവന്‍ സംസ്‌കൃത സാഹിത്യം പഠിക്കാന്‍ ആഗ്രഹിക്കുന്നു, അയാള്‍ക്ക് താല്‍പര്യമുള്ള എന്തെങ്കിലും പിന്തുടരുന്നതില്‍ നിന്ന് ഞാന്‍ അവനെ ഒരിക്കലും തടയില്ല. ഞാന്‍ അവനെയോര്‍ത്ത് അഭിമാനിക്കുന്നു” സലാഹുദ്ദീന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ചന്ദൗലി ജില്ലയിലെ സകല്‍ദിഹ തഹ്‌സിലിന് കീഴിലുള്ള ജിന്‍ദാസ്പൂര്‍ ഗ്രാമവാസിയാണ് ഇര്‍ഫാന്‍. കര്‍ഷകനായ സലാഹുദ്ദീന്റെ ഏകമകന്‍. ബി.എ ബിരുദധാരിയാണ് സലാഹുദ്ദീന്‍. ഇര്‍ഫാന് എങ്ങിനെയാണ് സംസ്‌കൃതത്തോട് ഇഷ്ടം തോന്നിയതെന്നും സലാഹുദ്ദീന്‍ വിശദീകരിക്കുന്നു.

‘നിര്‍ബന്ധിത ഭാഷയെന്ന നിലക്ക് ചെറിയ ക്ലാസുകളില്‍ നിന്നേ അവന്‍ സംസ്‌കൃതം പഠിച്ചു തുടങ്ങിയിരുന്നു. അന്നു മുതലേ അവന് ആ വിഷയത്തോട് ഒരു ഇഷ്ടമുണ്ടായിരുന്നു. പിന്നീട് അവന്‍ സംസ്‌കൃതം ഇഷ്ടമാണെന്നും തുടര്‍ന്നും പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. അത് അവന്റെ ഇഷ്ടമായിരുന്നു, അതിനാല്‍ ഞാന്‍ അവനെ സംസ്‌കൃതം പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചു. സംസ്‌കൃതത്തില്‍ എം.എ എടുത്ത് അധ്യാപകനാകാണ് ഇര്‍ഫാന്റെ ആഗ്രഹം” പിതാവ് പറയുന്നു.

ഇര്‍ഫാനെ പഠിക്കാന്‍ നിര്‍ബന്ധിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും തങ്ങള്‍ക്ക് സംസ്‌കൃതം അറിയാത്തതിനാല്‍ അധ്യാപകരുടെ സഹായം കൊണ്ടാണ് പഠിച്ചതെന്നും സലാഹുദ്ദീന്‍ വിശദീകരിച്ചു. പ്രഭുപൂരിലെ ശ്രീ സമ്പൂര്‍ണാനന്ദ സംസ്‌കൃത ഉച്ചതാര്‍ മാധ്യമിക് സ്‌കൂളിലാണ് ഇര്‍ഫാന്‍ പഠിച്ചത്.

‘ഇര്‍ഫാന്‍ എല്ലായ്‌പ്പോഴും ഒരു നല്ല വിദ്യാര്‍ത്ഥിയായിരുന്നു. നേരത്തെയുള്ള പരീക്ഷകളില്‍ പോലും മികച്ച വിജയം നേടിയിരുന്നു. ഞങ്ങള്‍ അവനെയോര്‍ത്ത് അഭിമാനിക്കുന്നു” പ്രിന്‍സിപ്പല്‍ ജയ് ശ്യാം ത്രിപാഠി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബുധനാഴ്ചയാണ് 10,12 ക്ലാസുകളിലെ ഫലം പ്രഖ്യാപിച്ചത്. ഫലമറിഞ്ഞപ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ ഇര്‍ഫാന്റെ വീട്ടിലെത്തിയിരുന്നു. സന്തോഷ വാര്‍ത്ത പങ്കിടാന്‍ പക്ഷേ ഇര്‍ഫാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. കൂട്ടുകാര്‍ക്കൊപ്പം ഒരു യാത്രയിലായിരുന്നു ഇര്‍ഫാന്‍. ഫോണ്‍ എടുക്കാത്തതിനാല്‍ അവനെ ഇക്കാര്യം അറിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പിതാവ് പറയുന്നു. അവന്‍ തിരികെ വരുന്ന ദിവസം ഇക്കാര്യം നേരിട്ട് അറിയിക്കാനുള്ള കാത്തിരിപ്പിലാണ് സലാഹുദ്ദീന്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.