ന്യൂഡൽഹി • കഴിഞ്ഞ 13 ദിവസത്തിനുള്ളിൽ സുപ്രിംകോടതി തീർപ്പാക്കിയത് 5,113 കേസുകൾ. ചീഫ് ജസ്റ്റിസായി യു.യു ലളിത് ചുമതലയേറ്റ ശേഷമാണ് കേസുകൾ അതിവേഗം തീർപ്പാക്കുന്ന നടപടി ആരംഭിച്ചത്.
3,618 പലവക കേസുകൾ, 283 റഗുലർ കേസുകൾ, 1,212 ട്രാൻസ്ഫർ ഹരജികൾ എന്നിവയാണ് 13 ദിവസത്തിനുള്ളിൽ തീർപ്പാക്കിയത്. കേസുകൾ ബെഞ്ച് മുമ്പാകെ ലിസ്റ്റ് ചെയ്യുന്നതിന് പുതിയ രീതിയും കൊണ്ടുവന്നു. കേസുകൾ അതിവേഗം കേട്ടുതീർക്കുകയെന്നതാണ് ചീഫ് ജസ്റ്റിസ് കൊണ്ടുവന്ന രീതി.
തുടർച്ചയായി വാദം കേൾക്കേണ്ട കേസുകൾ രാവിലെയും മറ്റു കേസുകൾ ഉച്ചയ്ക്ക് ശേഷവും പരിഗണിക്കുന്ന സംവിധാനവും ഏർപ്പെടുത്തി. ജഡ്ജിമാർ രണ്ട് ഷിഫ്റ്റുകളിലാണ് പ്രവർത്തിക്കുന്നത്.
എല്ലാ ആഴ്ചയിലെയും തിങ്കൾ, വെള്ളി ദിവസങ്ങളിൽ 30 ജഡ്ജിമാർ രണ്ടുപേരുടെ ബെഞ്ചായി ഇരുന്ന് പുതിയ പൊതുതാൽപര്യ ഹർജികൾ ഉൾപ്പെടെ ഓരോ ബെഞ്ചിലെയും 60ലധികം വിഷയങ്ങൾ പരിശോധിക്കണം. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ മൂന്ന് ജഡ്ജിമാരിരുന്ന് ഉച്ചയ്ക്ക് 1 വരെ വർഷങ്ങളായി കെട്ടിക്കിടക്കുന്ന പഴയ കേസുകൾ പരിശോധിക്കും. ഉച്ചഭക്ഷണ ശേഷം രണ്ടു ജഡ്ജിമാരുടെ ബെഞ്ചിരിക്കും.
ആദ്യം ട്രാൻസ്ഫർ പെറ്റീഷനുകൾ പരിശോധിക്കും. തുടർന്ന് പുതിയ വിഷയങ്ങൾ എടുക്കും.
Comments are closed for this post.