
റാഞ്ചി: ആദിവാസികള്‍ ഒരിക്കലും ഹിന്ദുക്കളല്ലെന്നും ഇനിയൊട്ട് ആകാന്‍ സാധിക്കില്ലെന്നുമുള്ള ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ പ്രസ്താവനയെ ചൊല്ലി വിവാദം. ഇതിനെതിരെ ബി.ജെ.പിക്കുള്ളില്‍ തന്നെയാണ് വിമര്‍ശനമുയരുന്നത്. കഴിഞ്ഞ ദിവസം നടന്ന ഹാര്‍വഡ് യൂനിവേഴ്സിറ്റി വാര്‍ഷിക ഇന്ത്യന്‍ സമ്മേളനത്തിലായിരുന്നു പരാമര്‍ശം.
പരിപാടിയില്‍ പ്രഭാഷകനായി എത്തിയ സോറന്റെ സംസാരത്തിനു ശേഷം ചോദ്യോത്തര വേളയില്‍ ആദിവാസികളും ഗോത്രവര്‍ഗക്കാരും ഹിന്ദുക്കളാണോ എന്ന ഒരാളുടെ ചോദ്യത്തിന് നല്കിയ മറുപടിയിലായിരുന്നു വിവാദ പരാമര്‍ശം.
”ആ സമുദായം എല്ലാ കാലത്തും പ്രകൃതിയെ ആരാധിക്കുന്നവരാണ്. അതുകൊണ്ടാണ് അവര്‍ തദ്ദേശീയ വിഭാഗമായി പരിഗണിക്കപ്പെടുന്നത്. 32 ഗോത്ര വര്‍ഗ വിഭാഗങ്ങളുണ്ട് നമ്മുടെ സംസ്ഥാനത്ത്. പക്ഷേ, ഝാര്‍ഖണ്ഡില്‍ നമ്മുടെ ഭാഷയും സംസ്കാരവും പ്രോല്‍സാഹിപ്പിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല” സോറന് പറഞ്ഞു.
അടുത്ത കാനേഷുമാരിയില്‍ ഇവര്‍ക്കായി പ്രത്യേക കോളം നല്കാന് കേന്ദ്രത്തോട് നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. അതുവഴി അവര്‍ക്ക് സ്വന്തം പാരമ്പര്യവും സംസ്കാരവും നിലനിര്‍ത്താനാകും.
പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ വര്‍ഷങ്ങളായി അവഗണിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുകയാണ്. 3.24 കോടി ആദിവാസികള്‍ രാജ്യത്തുണ്ട്. ഝാര്‍ഖണ്ഡില്‍ 26 ശതമാനവും ആദിവാസികളാണ്. താന്‍ ഒരു ആദിവാസി ആയിട്ടും മുഖ്യമന്ത്രി പദത്തിലെത്തിയത് ഒട്ടും എളുപ്പമായിരുന്നില്ലെന്നും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷന്‍ കൂടിയായ സോറന് പറഞ്ഞു.
ആദിവാസികളെ ഹിന്ദുവിനൊപ്പം ചേര്‍ക്കാന്‍ രാഷ്ട്രീയ നീക്കം നടക്കുന്നതായും അത് സ്വന്തം മതമെന്ന അവരുടെ സങ്കല്പത്തിന് എതിരാണെന്നും സോറന് പറയുന്നു.
അതേസമയം, വിദ്യാഭ്യാസ വിദഗ്ധരും പണ്ഡിതരും സോറനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.