2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘സര്‍ക്കാറിനെ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ കേസെടുക്കുന്നതെന്തിന്’- അതിരു കടക്കരുതെന്ന് പൊലിസിനോട് സുപ്രിം കോടതി

   

ന്യൂഡല്‍ഹി: സര്‍ക്കാറിനെ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ കേസെടുക്കുന്നതെന്തിനെന്ന് സുപ്രിം കോടതി. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി സര്‍ക്കാറുകള്‍ക്ക് മുന്നറിയിപ്പു നല്‍കി.

‘സര്‍ക്കാറിനെ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ രാജ്യത്തെ ജനങ്ങളെ പ്രയാസപ്പെടുത്തുന്നത് അനുവദിക്കാനാവില്ല’- കോടതി ചൂണ്ടിക്കാട്ടി.

പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാത്തത് ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട യുവതിക്കെതിരെ കൊല്‍ക്കത്ത പൊലിസ് കേസെടുത്തതിനെതിരായ ഹരജി പരിഗ്ണിക്കവെയാണ് സുപ്രിം കോടതിയുടെ വിമര്‍ശനം.

29 കാരിയായ രോഷ്ണി ബിശ്വാസിനെയാണ് കൊല്‍ക്കത്ത പൊലിസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇതിനെതിരെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരം നടപടികള്‍ ഭീഷണിയാണെന്നും പൊലിസ് പരിധി ലംഘിക്കുകയാണെന്നും ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതിരു കടക്കരുതെന്ന് പൊലിസിന് കോടതി മുന്നറിയിപ്പു നല്‍കി.

അടുത്തകാലത്തായി പൊലിസ് രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ക്കെതിരെ കേസെടുക്കുന്നതാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും കോടതി പറഞ്ഞു.

‘ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് അവരെ വിളിച്ച് വരുത്തിയത് തീര്‍ത്തും ഉപദ്രവമാണ്. നാളെ കൊല്‍ക്കത്തയിലെയും മുംബൈയിലെയും മണിപൂരിലെയും ചെന്നൈയിലേയും പൊലിസുകാര്‍ ഇതുപോലെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവരെ വിളിച്ച് വരുത്തും, എന്നിട്ട് പറയും- നിങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണം, അതിന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു പാഠം പഠിപ്പിച്ചു തരാമെന്ന്,’ ബെഞ്ച് പറഞ്ഞു.

ഒരാള്‍ അയാളുടെ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചതിനെ ഭീഷണിപ്പെടുത്തുന്ന നടപടിയാണിത്. കൊവിഡിനെ നന്നായി കൈകാര്യം ചെയ്യുന്നില്ല എന്ന് ഒരാള്‍ പറഞ്ഞതിന് അയാളെ ശിക്ഷിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

‘ഇന്ത്യയെ ഒരു സ്വതന്ത്ര രാജ്യമായി തുടരാന്‍ അനുവദിക്കൂ. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇവിടെ ഞങ്ങള്‍ സുപ്രിം കോടതിയുണ്ട്. സര്‍ക്കാറുകള്‍ക്കു കീഴില്‍ സാധാരണക്കാരായ ജനങ്ങള്‍ ഉപദ്രവിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടന സുപ്രിം കോടതിക്ക് രൂപം നല്‍കിയത്’- ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരുകളാല്‍ സാധാരണ ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെടാതിരിക്കാന്‍ വേണ്ടിയാണ് സുപ്രീം കോടതിയെ ഉണ്ടാക്കിയിട്ടുള്ളതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.