
ഹൈദരാബാദ്: ഇന്ന് ജനുവരി 17. രോഹിത് വെമുലയുടെ രക്തസാക്ഷി ദിനം. അയാളുടെ തന്നെ വരികള്‍ കടമെടുത്താല്‍ നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക് അയാള്‍ പറന്നുയര്‍ന്ന നാള്. തന്നെപ്പോലത്തെ ലക്ഷങ്ങള്‍ക്ക് അവരുടെ ലക്ഷ്യത്തിലേക്ക് 26 കാരനായ ആ ഗവേഷണ വിദ്യാര്‍ത്ഥി ജീവന് കൊണ്ട് വഴി തെളിച്ചിട്ട് ഇന്ന് അഞ്ചാണ്ട് പൂര്‍ത്തിയാവുകയാണ്. 2016 ജനുവരി 17നായിരുന്നു അത്. സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ദലിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ആ ആത്മഹത്യ. താന്‍ നേരിട്ട വിവേചനങ്ങള്‍ക്കെതിരെ ഇതിലും വലിയ മറ്റൊരു സമര മാര്‍ഗം ആ ചെറുപ്പക്കാരനു മുന്നില്‍ ഇനി ബാക്കിയില്ലായിരുന്നു.
‘എന്റെ ജന്മമാണ് എന്റെ മാരകമായ അപകടം’. രോഹിത് അവസാനമായി കുറിച്ചിട്ട വരികള്‍ പറയുന്നുണ്ട് എല്ലാം. മുന്കഴിഞ്ഞു പോയവരില്‍ തുടങ്ങി ഇന്നുള്ളവരും വരാനിരിക്കുന്നവരും അനുഭവിച്ചതും ഇനി അനുഭവിച്ചു തീര്ക്കേണ്ടതുമെല്ലാം.
‘ഞാന്‍ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു; കാള്‍ സാഗനെ പോലെ ഒരു ശാസ്ത്രലേഖകന്. എന്നാല്‍ അവസാനം ഈ കത്തെഴുതാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. ഞാന്‍ ശാസ്ത്രത്തെയും നക്ഷത്രയും പ്രകൃതിയെയും സ്നേഹിച്ചു. ചിലയാളുകളെ സംബന്ധിച്ച് എല്ലായ്പ്പോഴും ജീവിതം എന്നതുതന്നെ ഒരു ശാപമാണ്. എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. എന്റെ കുട്ടിക്കാല ഏകാന്തതയില്‍ നിന്നും മോചനം നേടാന്‍ എനിക്കു കഴിഞ്ഞില്ല. ഭൂതകാലത്ത് അംഗീകരിക്കപ്പെടാതിരുന്ന ഒരു കുട്ടിമാത്രമാണ് ഞാന്‍. ബാല്യത്തിലെ ഏകാന്തതയില്‍ നിന്ന് എനിക്ക് മോചനമില്ല. ആരും നല്ലത് പറഞ്ഞിട്ടില്ലാത്ത എന്റെ ഭൂതകാലത്തെ ആ കുട്ടി. ഈ നിമിഷത്തില്‍ ഞാന്‍ വേദനിക്കുന്നില്ല. എനിക്ക് സങ്കടമില്ല. ഞാന്‍ ശൂന്യമായിരിക്കുന്നു. എന്റെ ശവസംസ്കാരം നിശ്ശബ്ദമായിരിക്കട്ടെ. പെട്ടെന്ന് വന്നുപോയ ഒരാളാണ് ഞാന്‍ എന്നമട്ടില്‍വേണം നിങ്ങള്‍ പെരുമാറേണ്ടത്. എനിക്കുവേണ്ടി കരയരുത്. ജീവിച്ചിരുന്നപ്പോഴത്തേതിനേക്കാള്‍ മരണത്തിലാണ് ഞാന്‍ കൂടുതല്‍ സന്തോഷവാന്‍ എന്നറിയുക’
ശൂന്യതയുടെ മുനമ്പില്നിന്നുകൊണ്ട് രോഹിത് കുറിച്ച വാക്കുകളാണിത്. പക്ഷേ, രോഹിതിന്റെ മരണം സൃഷ്ടിച്ചത് ശൂന്യതയായിരുന്നില്ല. ചിന്തയുടെയും കര്‍മത്തിന്റെയും പുതിയ ഭൂഖണ്ഡങ്ങള്‍ക്ക് അത് നിമിത്തമായി. രോഹിതിന്റെ സ്വപ്നങ്ങളിലേക്ക് ആയിരങ്ങളെ വഴി നടത്താന്‍ ആ രാജ്യമെങ്ങും പ്രതിഷേധവും പോര്‍വിളികളും മുഴങ്ങി. വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. ഇത്രയൊക്കെയാണെങ്കിലും രോഹിതിനെ മരണത്തിലേക്കു നടത്തിച്ച ആ ശൂന്യത ഇന്നും ശേഷിക്കുന്നുണ്ടെന്നതാണ് വസ്തുത. ‘നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക്’ രോഹിതിന്റെ വാക്കുകള്‍. എന്നാല്‍ നിഴലുകള്‍ ഇപ്പോഴും നിഴലുകളാണ്.
രോഹിതിന്റെ കൊലയാളികളെന്നു പറയുന്നവര്‍ കാമ്പസില്‍ തലയുയര്‍ത്തി നടക്കുന്നു. അവരുടെ സ്ഥാനമാനങ്ങളും അതുപോലെ. സസ്പെന്‍ഷനെ തുടര്‍ന്ന രോഹിതും കൂട്ടുകാരും ചേര്‍ന്നു നിര്‍മിച്ച വെളിവാഡ മൂന്നു വര്‍ഷം മതികയും മുമ്പേ പൊളിച്ചു മാറ്റി.
ബഹിഷ്കൃതരായ സമയത്ത് രോഹിത് വെമുല ഉള്‍പ്പെടെ മറ്റു നാല് വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന, അവര്‍ നിര്‍മിച്ച വെളിവാഡ കൊലയാളി വി സി അപ്പ റാവുവിനും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായ അധികൃതര്‍ക്കും, ദലിത് വിരുദ്ധ ബ്രാഹ്മണ കലാലയത്തിനും നിരന്തരം തലവേദനയായിരുന്നു. വെളിവാഡ നീക്കം ചെയ്യാനുള്ള ഉത്തരവ് വി സി അപ്പാ റാവു തന്നെയാണ് പുറത്ത് വിട്ടത്.
ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ രോഹിത് വെമുല മൂവ്മെന്റിന്റെയും, ദലിത് ബഹുജന്‍ സമരപോരോട്ടങ്ങളുടെയും, പ്രതിരോധത്തിനേറെയും കേന്ദ്രമായിരുന്ന വെളിവാഡ. ജാതി വിരുദ്ധ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വമേകിയ അബേദ്ക്കര്‍, മഹാത്മാ ഫൂലെ, അയ്യംങ്കാളി,പെരിയാര്‍, സാവിത്രിഭായ് ഫൂലെ, രമാഭായ് എന്നീ ഐക്കണുകളോടെയും പ്രതിരോധ ചിത്രങ്ങളോടെയുമായിരുന്നു വെളിവാഡ എന്ന പ്രതിഷേധ പോരാട്ട ഇടം സര്‍വ്വകലാശാലയിലെ നോര്‍ത്ത് ക്യാംപസിലെ ഒത്ത നടുവിലായി നിര്‍മിച്ചത്. ബ്രാഹ്മണ്യത്തിന്റെ മുന്നിരകള്ക്കിയയില് നിന്ന് പിന്തള്ളപ്പെടുന്ന ദലിതരുടെ ഇടമാണ് പുറമ്പോക്കുകളായ ഈ വെളിവാഡകള്. അതിരുകള്‍ തീര്‍ത്ത് ദലിതരെ ഒതുക്കുന്ന ജാതീയ സമൂഹത്തിന്റെ നേര്‍ക്കണ്ണാടിയാണ് ഓരോ വെളിവാഡയും.
രോഹിത്തിന്റെ അവസാന കുറിപ്പ്
ഗുഡ് മോണിങ്
നിങ്ങള്‍ ഈ കത്ത് വായിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കില്ല. എന്നോട് ദേഷ്യം തോന്നരുത്. നിങ്ങളില്‍ ചിലര്‍ എന്ന ശരിക്കും സംരക്ഷിക്കുന്നുണ്ടെന്നും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും എനിക്കറിയാം. ആരോടും എനിക്ക് പരാതിയില്ല. എല്ലാം എന്റെ കുറ്റവും പ്രശ്നങ്ങളുമാണ്. എന്റെ ആത്മാവും ശരീരവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായി എനിക്കു തോന്നിത്തുടങ്ങിയിട്ടുണ്ട്. ഞാനൊരു ഭീകരരൂപിയായി മാറിയിരിക്കുന്നു.
ഞാന്‍ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു; കാള്‍ സാഗനെ പോലെ ഒരു ശാസ്ത്രലേഖകന്. എന്നാല്‍ അവസാനം ഈ കത്തെഴുതാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.
ഞാന്‍ ശാസ്ത്രത്തെയും നക്ഷത്രയും പ്രകൃതിയെയും സ്നേഹിച്ചു. എന്നിട്ടും പ്രകൃതിയില്‍ നിന്നും അകന്ന ശേഷം മനുഷ്യര്‍ ദീര്‍ഘദൂരം താണ്ടിയിരിക്കുന്നു എന്നറിയാതെ ജീവിക്കുന്ന മനുഷ്യരെ ഞാന്‍ സ്നേഹിച്ചു. ഞങ്ങളുടെ വികാരങ്ങള്‍ രണ്ടാംതരം മാത്രമാണ്. ഞങ്ങളുടെ സ്നേഹം നിര്‍മ്മിതമാണ്. ഞങ്ങളുടെ വിശ്വാസങ്ങള്‍ നിറംപിടിക്കപ്പെട്ടതാണ്. കൃത്രിമകലകളിലൂടെയാണ് ഞങ്ങളുടെ മൗലികത സാധുവായിത്തീരുന്നത്. വ്രണപ്പെടാതെ സ്നേഹിക്കുകയെന്നത് തീര്‍ത്തും ബുദ്ധിമുട്ടുള്ളകാര്യമായി മാറിയിരിക്കുകയാണ്.
പുറമേ കാണുന്ന സ്വത്വത്തിലും ഏറ്റവുമടുത്ത സാധ്യതകളിലുമൊതുക്കി ഒരു മനുഷ്യന്റെ മൂല്യം ചുരുക്കുകയാണ്; ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേയ്ക്ക്, അല്ലെങ്കില്‍, ഒരു വസ്തുവിലേക്ക്. എന്നാല്‍ ഒരു മനുഷ്യനെ ഒരു മനസ്സെന്ന നിലയില്‍ ഒരിക്കലും പരിഗണിക്കുന്നേയില്ല.
നക്ഷത്രധൂളികളില്‍ നിന്നാണ് മഹത്തായ ഏതൊരു വസ്തുവും നിര്‍മ്മിക്കപ്പെടുന്നത്; പഠനങ്ങളിലും, തെരുവുകളിലും രാഷ്ട്രീയത്തിലും, ചേതനവും അചേതനവുമായ എല്ലാ മേഖലയിലും.
ഒരു പക്ഷേ എല്ലായ്പ്പോഴും ഈ ലോകത്തെ മനസിലാക്കിയതില്‍ എനിക്കു തെറ്റുപറ്റിയതായിരിക്കാം… സ്നേഹവും വേദനയും ജീവിതവും മരണവും മനസിലാക്കുന്നതില്‍. യാതൊരു അത്യാവശ്യവുമില്ല; എന്നിട്ടും ഞാന്‍ എല്ലായ്പ്പോഴും തിക്കിത്തിരക്കികൊണ്ടിരിക്കുകയാണ്. ഒരു ജീവിതം തുടങ്ങാന്പോലും നിരാശ. ചിലയാളുകളെ സംബന്ധിച്ച് എല്ലായ്പ്പോഴും ജീവിതം എന്നതുതന്നെ ഒരു ശാപമാണ്. എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. എന്റെ കുട്ടിക്കാല ഏകാന്തതയില്‍ നിന്നും മോചനം നേടാന്‍ എനിക്കു കഴിഞ്ഞില്ല. ഭൂതകാലത്ത് അംഗീകരിക്കപ്പെടാതിരുന്ന ഒരു കുട്ടിമാത്രമാണ് ഞാന്‍.
ഈ നിമിഷം എനിക്ക് വേദന തോന്നുന്നില്ല. ഞാന്‍ ദു:ഖിതനുമല്ല. ഞാന്‍ വെറും ശൂന്യമാണ്. എന്നെക്കുറിച്ച് പോലും ഉത്കണ്ഠയില്ല. അത്തരമൊരവസ്ഥ ദയനീയമാണ്. അതുകൊണ്ടാണ് ഞാനിത് ചെയ്യുന്നത്.
ആളുകള്‍ ചിലപ്പോള്‍ എന്നെ ഒരു ഭീരുവോ സ്വാര്‍ത്ഥനോ അല്ലെങ്കില്‍ ഒരു വിഡ്ഢിയോ ആയി കരുതിയേക്കാം. എന്നെ എന്തു വിളിക്കുന്നു എന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നില്ല. മരണാനന്തര കഥകളിലും പ്രേതങ്ങളിലും ആത്മാവിലും ഞാന്‍ വിശ്വസിക്കുന്നുമില്ല. ഞാന്‍ വിശ്വസിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍, ഞാന്‍ വിശ്വസിക്കുന്നു എനിക്ക് നക്ഷത്രങ്ങളിലേക്ക് സഞ്ചരിക്കാനാകുമെന്ന്, മറ്റു ലോകങ്ങളെ കുറിച്ച് അറിയാന്‍ സാധിക്കുമെന്ന്.
ഈ കത്ത് വായിക്കുന്ന നിങ്ങള്‍ക്ക് എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍, എഴുമാസത്തെ ഫെലോഷിപ്പ് ആയി എനിക്ക് ഒരുലക്ഷത്തി എഴുപത്തയ്യായിരം രൂപ ലഭിക്കാനുണ്ട്. അത് എന്റെ കുടുംബത്തിന് അത് ലഭിച്ചോ എന്ന് നോക്കണം. രാംജിയ്ക്ക് നാല്പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം ഒരിക്കലും അത് തിരികെ ചോദിച്ചിട്ടില്ല. ആ കാശില്‍ നിന്നും അദ്ദേഹത്തിനുള്ളത് കൊടുക്കണം.
എന്റെ സംസ്കാര ചടങ്ങുകള്‍ നിശബ്ദവും ലളിതവും ആകട്ടെ. ഞാന്‍ പെട്ടെന്ന് വന്നു പോയി എന്ന് മാത്രം കരുതുക. എനിക്ക് വേണ്ടി കണ്ണീര് പൊഴിക്കരുത്. ജീവിച്ചിരിക്കുന്നതിനേക്കാള്‍ മരണത്തിലാണ് ഞാന്‍ സന്തോഷവാനായിരിക്കുന്നതെന്ന് അറിയുക.
‘നിഴലുകളില്‍ നിന്നും നക്ഷത്രങ്ങളിലേക്ക്’
ഉമ അണ്ണാ, ഇക്കാര്യത്തിന് നിങ്ങളുടെ മുറി ഉപയോഗിച്ചതിന് ക്ഷണിക്കണം.
എ.എസ്.എ കുടുംബത്തോട്, എല്ലാവരേയും വിഷമിപ്പിച്ചതില്‍ ക്ഷമചോദിക്കുന്നു. നിങ്ങളെന്നെ ഒരുപാട് സ്നേഹിച്ചു. നിങ്ങള്‍ക്ക് മികച്ചൊരു ഭാവി ഞാന്‍ ആശംസിക്കുന്നു
അവസാനമായി ഒരിക്കല്‍ കൂടി
ജയ് ഭീം
എല്ലാ ഔപചാരികതകളും മറന്നാണ് ഈ കത്തെഴുതുന്നത്. എന്റെ ആത്മഹത്യയ്ക്ക് ആരും ഉത്തരവാദിയല്ല. വാക്കുകൊണ്ടും പ്രവൃത്തിക്കൊണ്ടും ആരും എന്റെ ഈ ചെയ്തിക്കു കാരണമായിട്ടില്ല. ഇത് എന്റെ തീരുമാനമാണ്. അതിന് ഏക ഉത്തരവാദി ഞാന്‍ മാത്രമാണ്. ഞാന്‍ പോയിക്കഴിഞ്ഞാല്‍ ഇതിന്റെ പേരില്‍ എന്റെ സുഹൃത്തുക്കളെയും ശത്രുക്കളെയും ബുദ്ധിമുട്ടിക്കരുത്.