2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ചിത്രത്തില്‍ പോലുമില്ലാതെ മുഖ്യപ്രതി; മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന കേസില്‍ ബജ്‌റംഗദള്‍ നേതാവ് മോനുവിന് രാജസ്ഥാന്‍ പൊലിസിന്റെ ക്ലീന്‍ചിറ്റ്

ഗുരുഗ്രാം: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസില്‍ മുഖ്യപ്രതിയെ പ്രതിപട്ടികയില്‍ നിന്നൊഴിവാക്കി രാജസ്ഥാന്‍ പൊലിസ്. ബജ്‌റംഗള്‍ നേതാവ് മോനു മനേസറിന്റെ ചിത്രം പുറത്ത് വിട്ട ചിത്രങ്ങളിലില്ല. കൊലപാതകത്തില്‍ മോനുവിന് പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. മറ്റൊരു നേതാവായ ലോകേഷ് സിംഗ്ലയുടെ പേരും ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഭരത്പൂരില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് 8 പേരുടെ ഫോട്ടോകള്‍ സഹിതം പൊലിസ് പുറത്തുവിട്ടത്. ഇവരില്‍ 2 പേര്‍ നുഹില്‍ നിന്നുള്ളവരും 6 പേര്‍ ഹരിയാനയിലെ മറ്റ് ജില്ലകളില്‍ നിന്നുള്ളവരുമാണ്. പൊലിസ് റിമാന്‍ഡിലുള്ള റിങ്കു സൈനി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനില്‍ സ്വദേശി, ശ്രീകാന്ത്, കാലു, കിഷോര്‍, അനില്‍ സ്വദേശിയായ ഭിവാനി, ശശികാന്ത്, വികാസ്, മോനു സ്വദേശി പലുവാസ്, ഭിവാനി എന്നിവരെയാണ് അന്വേഷിക്കുന്നതെന്ന് രാജസ്ഥാന്‍ പൊലിസ് എഡിജിപി ക്രൈം ദിനേശ് എംഎന്‍ പറഞ്ഞു.

കൊലപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പിടിയിലായത് ഒരാള്‍ മാത്രമാണ്. പ്രതികളെ പിടികൂടുന്നതില്‍ പൊലിസ് അലംഭാവമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കേസിലെ ഒമ്പത് പ്രതികളില്‍ ഒരാള്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. എന്നാല്‍ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി അന്വേഷണസംഘം അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് രാജസ്ഥാന്‍ സ്വദേശികളായ ജുനൈദ്, നസീര്‍ എന്നിവരെ ഹരിയാനയിലെ ഭീവാനിയില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്നത്. രാജസ്ഥാനിലെ ഭരത്പൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഇവരെ ഹരിയാനയിലെ ഭീവാനിയില്‍ ചുട്ടുകൊന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ബജ്‌റംഗദള്‍ പ്രവര്‍ത്തകരായ പശു സംരക്ഷക ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. മര്‍ദനമേറ്റ് അവശരായ യുവാക്കളെ പൊലിസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്നും എന്നാല്‍ പൊലിസ് അവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്നും അറസ്റ്റിലായ റിങ്കു പൊലിസിന് മൊഴി നല്‍കിയിരുന്നു. അതിനുശേഷമാണ് അവര്‍ മരിച്ചതെന്നും തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് റിങ്കു മൊഴി നല്‍കിയത്.

സംഭവത്തില്‍ ഹരിയാന ജിര്‍ക്ക പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ജുനൈദിനെയും നസീറിനെയും പൊലിസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്ന പ്രതിയുടെ മൊഴിയും യുവാക്കളെ പൊലിസ് മര്‍ദ്ദിച്ചുവെന്ന കുടുംബത്തിന്റെ ആരോപണവും അന്വേഷിക്കും. എ.എസ്.പി ഉഷ കുണ്ഡുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.