2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഹേമന്ത് സോറനെ അയോഗ്യനാക്കാന്‍ ശിപാര്‍ശ, രാജിവെച്ചേക്കും

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വന്‍ തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. സ്വന്തം പേരില്‍ ഖനന ലൈസന്‍സ് അനുവദിച്ച നടപടിയില്‍ സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാനുള്ള ശിപാര്‍ശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് കൈമാറി. റിപ്പോര്‍ട്ടിന്മേല്‍ ഗവര്‍ണര്‍ രമേഷ് ബയസ് ഉടന്‍ തീരുമാനമെടുക്കും.

ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും. സോറന്‍ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 9 എ ലംഘിച്ചുവെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍. സോറന്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് ഖനന പാട്ടം തനിക്കുതന്നെ അനുവദിച്ചു നല്‍കിയെന്ന ആരോപണത്തിലാണ് നടപടി.

റാഞ്ചിയിലെ അങ്കാര ബ്ലോക്കില്‍ പാറ ഖനനം നടത്താന്‍ ഹേമന്ത് സോറന്റെ പേരില്‍ ജില്ലാ ഭരണകൂടം 2021 ജൂണിലാണ് ലൈസന്‍സ് അനുവദിച്ചത്. ഖനന വകുപ്പിന്റെ ചുമതലയും സോറനായിരുന്നു.

ബിജെപി ദേശീയ വൈസ് പ്രസിഡന്റും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസ് ഈ വര്‍ഷം ഫെബ്രുവരിയിലാണ് സോറനെതിരെ ആരോപണം ഉന്നയിച്ചത്. 2021ല്‍ ഖനന വകുപ്പ് കൈകാര്യം ചെയ്ത സോറന്‍ ഖനന പാട്ടം തനിക്ക് തന്നെ അനുകൂലമാക്കി. ഇത് അഴിമതിയും ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നും രഘുബര്‍ ദാസ് ആരോപിച്ചു.

ആരോപണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സോറന്റെ വിദശീകരണം തേടിയിരുന്നു.

ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി സഖ്യസര്‍ക്കാരാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്. ഹേമന്ത്് സോറന്റെ തിരിച്ചടി പ്രതിപക്ഷക്ഷികള്‍ക്കും വലിയ ക്ഷീണമാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.