2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മുകുള്‍ റോയ് തൃണമൂലിലേക്ക് തന്നെ മടങ്ങുന്നു?

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തൃണമൂലിനെ പുറത്താക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച നേതാവ് മുകുള്‍ റോയ് അവസരം തേടി പഴയ തട്ടകത്തിലേക്ക് മടങ്ങുന്നു. ദേശീയ മാധ്യമങ്ങളുടേതാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി യോഗത്തില്‍നിന്ന് വിട്ടുനിന്നതുള്‍പെടെ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

അതേസമയം, പലരും പാര്‍ട്ടി നേതാവ് അഭിഷേക് ബാനര്‍ജിയുമായി സംസാരിക്കുന്നുണ്ടെന്നും എന്നാല്‍, തൃണമൂല്‍ പ്രതിസന്ധിയിലായ സമയത്ത് വിട്ടുനിന്നവരാണ് ഇവരെന്നും സൗഗത റോയ് എം.പി ഇതേകുറിച്ച് പ്രതികരിച്ചത്. അവശ്യ സമയത്ത് പാര്‍ട്ടിയെ വഞ്ചിച്ചവരാണവര്‍- സൗഗത റോയ് ചൂണ്ടിക്കാട്ടി. അന്തിമ തീരുമാനം മമതയുടേതാണെന്നും സൗഗത റോയ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നേരത്തെ പാര്‍ട്ടിവിട്ടുപോയവരില്‍ മിതവാദികളും തീവ്രവാദികളുമെന്ന് രണ്ടു വിഭാഗങ്ങളായി കാണണമെന്നും അവര്‍ വ്യക്തമാക്കി. സുവേന്ദു അധികാരി മമത ബാനര്‍ജിയെ തെറി വിളിച്ചപ്പോള്‍ മുകുള്‍ റോയ് ഒരിക്കലും അത് ചെയ്തില്ലെന്നും റോയ് പറയുന്നു.

മമതയുടെ വിശ്വസ്തരില്‍ ഒരാളായിരുന്ന മുകുള്‍ റോയ് 2017ലാണ് പാര്‍ട്ടി വിട്ട് ബി.ജെ.പിയുടെ ഭാഗമായത്. അദ്ദേഹത്തെ വിശ്വസിച്ചാണ് നിരവധി പേര്‍ തെരഞ്ഞെടുപ്പിന് മുമ്പ് മമതയെ വിട്ട് ബി.ജെ.പി ടിക്കറ്റില്‍ അങ്കത്തിനിറങ്ങിയത്.

അന്ന് തൃണമൂലില്‍നിന്ന് രാജിനല്‍കിയ 35 പേരെങ്കിലും ഇതിനകം തിരിച്ചുവരാന്‍ താല്‍പര്യമറിയിച്ചതായാണ് റിപ്പോര്‍ട്ട്. അടുത്തിടെ മുകുള്‍ റോയിയുടെ ഭാര്യ ആശുപത്രിയിലായപ്പോള്‍ തൃണമൂല്‍ നേതാവും മമതയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി ചെന്നുകണ്ടിരുന്നു. അതിനു ശേഷമാണ് തിരിച്ചുവരാനുള്ള മോഹം പങ്കുവെച്ചതെന്നാണ് സൂചന.

ചോര്‍ച്ചയുടെ സൂചന ശക്തമായതോടെ ബംഗാള്‍ ബി.ജെ.പി നേതൃത്വത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ സുവേന്ദു അധികാരി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ, ബി.ജെ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍നിന്നാണ് മുകുള്‍ റോയ് വിട്ടുനിന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.