2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; ‘വയനാട്’ തീരുമാനവും വന്നേക്കും

11.30ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ബുധനാഴ്ച രാവിലെ പ്രഖ്യാപിക്കും. രാവിലെ 11.30ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതുപോലെ വയനാട് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടും ഇന്നറിയാന്‍ സാധിക്കും.
224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മെയ് 24നാണ് അവസാനിക്കുക. 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയില്‍ വിധി നിര്‍ണയിക്കുക. അതില്‍ 2.59 കോടി സ്ത്രീ വോട്ടര്‍മാരാണ്.
224ല്‍ 150 സീറ്റെങ്കിലും നേടുമെന്നാണ് ബി.ജെ.പിയുടെ കണക്കു കൂട്ടല്‍. അതേസമയം, കോണ്‍ഗ്രസും ജെയ.ഡി.എസും തങ്ങളുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടിട്ടുണ്ട്. കോണ്‍ഗ്രസ് 124ഉം ജെ.ഡി.എസ് 93 സ്ഥാനാര്‍ത്ഥികളേയുമാണ് പ്രഖ്യാപിച്ചത്.

ഈ മാസം ആദ്യവാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയില്‍ എത്തി സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കണമെന്നും ഏതുനിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസറെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് ആദ്യ വാരം തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ മാര്‍ച്ച് 27 ന് ആയിരുന്നു കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നത്.

കോണ്‍ഗ്രസ് നേതാവും വയനാട്ടില്‍ നിന്നുള്ള ലോക്‌സഭ എം.പിയുമായ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കിയ സാഹചര്യത്തിലാണ് വയനാട് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍, നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയിരുന്നു. രാഹുലിന് അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയപരിധി ഉണ്ടെങ്കിലും സമാന സാഹചര്യമുണ്ടായ ലക്ഷദ്വീപില്‍ മൂന്നു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്നും മുഹമ്മദ് ഫൈസലിന് അനുകൂല ഉത്തരവുണ്ടായതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.