അഹമ്മദാബാദ്: എം.എൽ.എയും ദലിത് ആക്റ്റിവിസ്റ്റുമായ ജിഗ്‌നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ഇട്ടതിന്റെ പേരിൽ.
‘ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കി സമാധാനത്തിനും സൗഹാർദത്തിനും അഭ്യർത്ഥിക്കണം’ എന്നതായിരുന്നു ട്വീറ്റ്. അസം സ്വദേശിയായ അനൂപ് കുമാർ ദേ ആണ് പരാതി നൽകിയത്. പരാതിക്ക് ആധാരമായ ജിഗ്‌നേഷിന്റെ ട്വീറ്റുകൾ ട്വിറ്റർ തടഞ്ഞിട്ടുണ്ട്.
അസം പൊലിസാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30ഓടെ പാലൻപുർ സർക്യൂട്ട് ഹൗസിൽ നിന്നാണ് ജിഗ്‌നേഷിനെ അറസ്റ്റ് ചെയ്തത്.
എഫ്‌ഐആറിന്റെ പകർപ്പ് പൊലിസ് നൽകിയിട്ടില്ലെന്ന് ജിഗ്‌നേഷുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. വ്യക്തമായ കാരണം പറയാതെയാണ് അസം പൊലീസ് ജിഗ്‌നേഷിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു.
ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എം.എൽ.എ ആണ് ജിഗ്‌നേഷ് മേവാനി. സ്വതന്ത്ര എം.എൽ.എ ആയി വിജയിച്ച അദ്ദേഹം കോൺഗ്രസിനെ പിന്തുണച്ചു. ജിഗ്‌നേഷിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കൾ ഇന്നു ഡൽഹിയിൽ പ്രതിഷേധിക്കും.
Comments are closed for this post.