2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘രാജ്യം വീണ്ടും തിളച്ചു മറിയണമെന്നാണോ താങ്കള്‍ ആഗ്രഹിക്കുന്നത്’ സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി നേതാവിന്റെ ഹരജി തള്ളി സുപ്രിം കോടതി

ന്യൂഡല്‍ഹി; രാജ്യത്തെ സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി നേതാവിന്റെ ഹരജി സുപ്രിം കോടതി തള്ളി, ഹരജിക്കാരനായ ബി.ജെ.പി നേതാവ് അശ്വിന്‍ ഉപാധ്യായക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് കോടതി ഹരജി തള്ളിയത്. രാജ്യം വീണ്ടും തിളച്ചു മറിയണമെന്നാണോ നിങ്ങള്‍ ആഗ്രഹിുക്കുന്നതെന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു.

‘ഇന്ത്യ മതേതര രാജ്യമെന്ന് ഓര്‍ക്കണം. ഹരജി വിരല്‍ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോ’ കോടതി ചോദിച്ചു. ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഹരജി വഴി പുതിയ തലമുറയുടെ നേരെ ഭാരം ചുമത്താനാണ് ശ്രമമെന്ന് ഡിവിഷന്‍ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. ഹിന്ദു സംസ്‌കാരം ഏല്ലാത്തിനെയും സ്വീകരിക്കുന്ന ജീവിത രീതിയാണ്. ഹരജിക്കാരന്‍ ബ്രിട്ടീഷുകാരുടെ ഭിന്നിച്ച് ഭരിക്കുകയെന്ന രീതിയാണോ ഉദ്ദേശിക്കുന്നത്? ഭൂതകാലത്തിന്റെ ജയിലില്‍ കഴിയാനാകില്ല. സമൂഹത്തില്‍ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.

കേരളത്തില്‍ ഹിന്ദു രാജാക്കന്മാര്‍ മറ്റു മതങ്ങള്‍ക്ക് ആരാധനയലങ്ങള്‍ പണിയാന്‍ ഭൂമി കൊടുത്ത ചരിത്രമുണ്ടെന്ന് ജസ്റ്റിസ് കെഎം ജോസഫ് ഹരജിക്കാരനോട് പറഞ്ഞു. ‘ഹിന്ദുയിസം എന്നത് ഒരു ജീവിത മാര്‍ഗമാണ്. ഒരു മതമല്ല. ഹിന്ദുത്വത്തിന്റെ മഹത്വം മനസിലാക്കാന്‍ ശ്രമിക്കണം. കോടതി തീരുമാനം ശരിയാണെന്ന് ഹരജിക്കാരന് പിന്നീട് മനസിലാകും’ കോടതി ചൂണ്ടിക്കാട്ടി.

‘നുഴഞ്ഞു കയറ്റക്കാര്‍’ മാറ്റിയ രാജ്യത്തെ സ്ഥലപ്പേരുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് മാറ്റണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. അതിനായി ഒരു കമ്മീഷന്‍ രൂപീകരിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.