2023 March 23 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘മരണം സ്വാഭാവികമെന്നും ദുരൂഹതയില്ലെന്നും പൊലിസ് വിശ്വസിപ്പിച്ചു’ ആരോപണവുമായി നയനയുടെ ബന്ധുക്കള്‍; കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

കൊല്ലം: യുവ സംവിധായക നയന സൂര്യയുടെ മരണത്തില്‍ പൊലിസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. ‘മരണത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലിസ് പറഞ്ഞു. സ്വാഭാവിക മരണമാണെന്ന് തങ്ങളെ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ തന്നെ കിട്ടിയിരുന്നു’. പൊലിസിനെ വിശ്വസിച്ച് റിപ്പോര്‍ട്ട് പരിശോധിച്ചില്ലെന്നും നയനയുടെ സഹോദരങ്ങള്‍ പറഞ്ഞു. കേസില്‍ പുനരന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

‘അസുഖത്തെ തുടര്‍ന്ന് ആരും നോക്കാനില്ലാതെ നയന മരിച്ചു എന്നാണ് കരുതിയത്. ഇപ്പോള്‍ തങ്ങള്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പുറത്തുവരുന്ന വിവരങ്ങള്‍ കാണുമ്പോള്‍ ദുരൂഹത തോന്നുന്നു. നയനയുടെ കഴുത്ത് ഞെരിഞ്ഞിരുന്നതായും അടിവയറ്റില്‍ പാടുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ ഉണ്ട്’- അവര്‍ ചൂണ്ടിക്കാട്ടി.

2019 ഫെബ്രുവരി 24 നാണ് തിരുവനന്തപുരം ആല്‍ത്തറയിലുള്ള വാടകവീട്ടില്‍ വച്ച് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംഭവിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞ ശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകം എന്ന സംശയം ഉയരുന്നത്. നയനയുടെ ശരീരത്തില്‍ കഴുത്ത് ഞെരിച്ചതിന്റെ പാടുകളും അടിവയറ്റില്‍ ചവിട്ടേറ്റതുപോലെ ക്ഷതമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന. ലെനിന്‍ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലെനിന്‍ രാജേന്ദ്രന്റെ മരണത്തിന്റെ ആഘാതത്തില്‍ നയന വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പ്രമേഹ രോഗിയായ നയന മുറിയില്‍ കുഴഞ്ഞുവീണാണ് മരിച്ചതെന്നാണ് പൊലിസ് പറയുന്നത്.

പൊലിസിനെതിരെ ബന്ധുക്കള്‍ പൊലിസിനെ വിശ്വസിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചില്ല. മരണം സ്വാഭാവികമാണെന്നും ദുരൂഹതയില്ലെന്നും പൊലിസ് അറിയിച്ചു. കേസില്‍ പുനരന്വേഷണം വേണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.