2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അംബേദ്ക്കര്‍ പോസ്റ്റര്‍ നീക്കം ചെയ്തത് ചോദ്യം ചെയ്ത ദലിത് യുവാവിനെ അടിച്ചു കൊന്നു; സംഭവം രാജസ്ഥാനില്‍

ജയ്പൂര്‍: അംബേദ്കറിന്റെ പോസ്റ്റര്‍ നീക്കം ചെയ്തത് ചോദ്യം ചെയ്ത ദലിത് യുവാവിനെ അടിച്ചു കൊന്നു രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയിലാണ് സംഭവം. 22കാരനായ വിനോദ് ബമാനിയ ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

ജൂണ്‍ അഞ്ചിനായിരുന്നു ആക്രമണം. പോസ്റ്റര്‍ നീക്കം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ ഒരു കൂട്ടം യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ബമാനിയയെ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ രണ്ടുദിവസത്തിന് ശേഷം മരിക്കുകയായിരുന്നു.

ഭീം ആര്‍മി പ്രവര്‍ത്തകനാണ് വിനോദ് ബമാനിയ. കിന്‍ക്രാലിയ ഗ്രാമത്തിലാണ് താമസം. വിനോദും ബന്ധുവായ മുകേഷും സുഹൃത്തുക്കളും ചേര്‍ന്ന് ഗ്രാമത്തില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചിരുന്നു. തുടര്‍ന്ന് അവരുടെ വീടുകള്‍ക്ക് മുമ്പില്‍ അംബേദ്കറിന്റെ ചിത്രം പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. എന്നാല്‍ പ്രദേശത്തെ ഒരു വിഭാഗം ചെറുപ്പക്കാരെത്തി പോസ്റ്ററുകള്‍ കീറുകയായിരുന്നു. ഇത് തര്‍ക്കത്തില്‍ കലാശിച്ചു.

പിന്നീട്, വിനോദും മുകേഷും കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനത്തിലെത്തിയ ഒരു സംഘം ഇരുവരുടെയും സൈക്കിള്‍ തടഞ്ഞുനിര്‍ത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഹോക്കി സ്റ്റിക്കും വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം.

വിനോദിന്റെ കുടുംബത്തിന്റെ പരാതിയില്‍ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഒ.ബി.സി സമുദായത്തില്‍പ്പെട്ടവരാണ് വിനോദിനെ ആക്രമിച്ചതെന്നും പ്രതികള്‍ ജാതീയ പരാമര്‍ശം നടത്തിയതായും പൊലിസ് പറയുന്നു. സംഭവത്തില്‍ നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തതായി കുടുംബം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.