ന്യൂഡൽഹി: ഹരിയാനയിൽ മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശാരീരികമായി ക്രൂര മർദ്ദനമേൽപിച്ചു മാത്രമല്ല മാനസികമായ പീഡിപ്പിച്ചുമായിരുന്നു ഇവരുടെ കൊലപാതകമെന്ന് തെളിയിക്കുന്നതാണ് പുറത്തു വന്ന വിവരങ്ങൾ. കൊലപ്പെടുത്തുന്നതിനു മുൻപ് ഗോരക്ഷകർ ജുനൈദിനേയും നാസിറിനേയും 20 മണിക്കൂർ വാഹനത്തിൽ കൊണ്ടു നടന്നതായി എന.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് സംഘങ്ങൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാനിൽ നിന്ന് യുവാക്കളെ തട്ടിക്കൊണ്ടു വന്നതും മർദ്ദിച്ചവരാക്കിയതും ഒരു സംഘമാണ്. ഇവർ തന്നെയാണ് ജുനൈദിനേയും നാസിറിനേയും ഹരിയാന പൊലിസിലെത്തിച്ചതും. എന്നാൽ മർദ്ദനമേറ്റ യുവാക്കളെ അറസ്റ്റ് ചെയ്യാൻ ഹരിയാന പൊലിസ് തയ്യാറായില്ല. പിന്നീട് ഇവരുടെ ചുതല രണ്ടാമത്തെ സംഘം ഏറ്റെടുത്തു. ഇവർ രണ്ടുപേരേയും കൊണ്ട് ഹരിയാനയിലെ നാല് ജില്ലകളിലൂടെ സഞ്ചരിച്ചു. ഏതാണ്ട് 200 കിലോമീറ്ററോളം. ഒരു പക്ഷേ യുവാക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ ഉപേക്ഷിക്കാൻ സ്ഥലം നോക്കി അലഞ്ഞതായിരിക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് രാജസ്ഥാൻ സ്വദേശികളായ ജുനൈദ്, നസീർ എന്നിവരെ ഹരിയാനയിലെ ഭീവാനിയിൽ വെച്ച് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നത്. രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ ഇവരെ ഹരിയാനയിലെ ഭീവാനിയിൽ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ബജ്‌റംഗദൾ പ്രവർത്തകരായ പശു സംരക്ഷക ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. മർദനമേറ്റ് അവശരായ യുവാക്കളെ പൊലിസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്നും എന്നാൽ പൊലിസ് അവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും അറസ്റ്റിലായ റിങ്കു പൊലിസിന് മൊഴി നൽകിയിരുന്നു. അതിനുശേഷമാണ് അവർ മരിച്ചതെന്നും തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് റിങ്കു മൊഴി നൽകിയത്.
അതിനിടെ യുവാക്കളെ ചുട്ടുകൊന്ന കേസിൽ മുഖ്യപ്രതിയെ രാജസ്ഥാൻ പൊലിസ് പ്രതിപട്ടികയിൽ നിന്നൊഴിവാക്കിയിരുന്നു. ബജ്‌റംഗൾ നേതാവ് മോനു മനേസറിന്റെ ചിത്രം പുറത്ത് വിട്ട ചിത്രങ്ങളിലില്ല. കൊലപാതകത്തിൽ മോനുവിന് പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലിസ് നൽകുന്ന വിവരം. ഇയാൾ ഇപ്പോഴും ഒളിവിലാണ്. മറ്റൊരു നേതാവായ ലോകേഷ് സിംഗ്ലയുടെ പേരും ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഭരത്പൂരിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് 8 പേരുടെ ഫോട്ടോകൾ സഹിതം പൊലിസ് പുറത്തുവിട്ടത്. ഇവരിൽ 2 പേർ നുഹിൽ നിന്നുള്ളവരും 6 പേർ ഹരിയാനയിലെ മറ്റ് ജില്ലകളിൽ നിന്നുള്ളവരുമാണ്. പൊലിസ് റിമാൻഡിലുള്ള റിങ്കു സൈനി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അനിൽ സ്വദേശി, ശ്രീകാന്ത്, കാലു, കിഷോർ, അനിൽ സ്വദേശിയായ ഭിവാനി, ശശികാന്ത്, വികാസ്, മോനു സ്വദേശി പലുവാസ്, ഭിവാനി എന്നിവരെയാണ് അന്വേഷിക്കുന്നതെന്ന് രാജസ്ഥാൻ പൊലിസ് എഡിജിപി ക്രൈം ദിനേശ് എംഎൻ വിശദമാക്കി.
കൊലപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പിടിയിലായത് ഒരാൾ മാത്രമാണ്. പ്രതികളെ പിടികൂടുന്നതിൽ പൊലിസ് അലംഭാവമെന്ന് ബന്ധുക്കൾ ആരോപിച്ചു. കേസിലെ ഒമ്പത് പ്രതികളിൽ ഒരാൾ മാത്രമാണ് ഇതുവരെ പിടിയിലായത്. എന്നാൽ പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി അന്വേഷണസംഘം അറിയിച്ചു.
സംഭവത്തിൽ ഹരിയാന ജിർക്ക പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ജുനൈദിനെയും നസീറിനെയും പൊലിസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്ന പ്രതിയുടെ മൊഴിയും യുവാക്കളെ പൊലിസ് മർദ്ദിച്ചുവെന്ന കുടുംബത്തിന്റെ ആരോപണവും അന്വേഷിക്കും. എ.എസ്.പി ഉഷ കുണ്ഡുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Comments are closed for this post.