2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘വിധി അംഗീകരിക്കുന്നു, പ്രകടനത്തില്‍ നിരാശയുണ്ട്, അവലോകനം ചെയ്യും’- ബിഹാര്‍ പരാജയത്തില്‍ ചിദംബരം

ന്യൂഡല്‍ഹി: ബിഹാറിലെ പ്രകടനത്തില്‍ പാര്‍ട്ടി നേതൃത്വം അസ്വസ്ഥമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചദിദംബരം. സഖ്യത്തിന് ഏറ്റ തോല്‍വിയെക്കാളും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കാഴ്ചവെച്ച മോശം പ്രകടനമാണ് നേതൃത്വത്തെ അസ്വസ്ഥമാക്കിയിരിക്കുന്നത്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തില്‍ കടുത്ത നിരാശയുണ്ടെന്ന് ചിദംബരം പ്രതികരിച്ചു.

‘ഞങ്ങള്‍ വിധി അംഗീകരിക്കുന്നു. ബീഹാറിലെ പ്രകടനത്തില്‍ ഞങ്ങള്‍ നിരാശരാണ്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സി.ഡ.ബ്ല്യു.സി) ഇത് കൃത്യമായി അവലോകനം ചെയ്യുകയും ഞങ്ങളുടെ നിലപാടിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന നടത്തുകയും ചെയ്യും”, ചിദംബരം പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഹാറിലെ ജനത സര്‍ക്കാര്‍ മാറ്റം എന്നതിനോട് ഏതാണ്ട് അടുത്തെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഹാര്‍ രാജ്യത്തിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനമാണ്. 2014 മുതല്‍ നരേന്ദ്രമോദി അധികാരമേറ്റിട്ടും 2005 മുതല്‍ നിതീഷ് ഭരിച്ചിട്ടും ഇതുതന്നെയാണ് അവസ്ഥ.

‘ദരിദ്ര സംസ്ഥാനമായിട്ടും ഞാന്‍ വിശകലനം ചെയ്ത പോലെ സര്‍ക്കാറിന്റെ മാറ്റത്തിന് ജനത വോട
്ടു ചെയ്തില്ല. അവര്‍ അവരെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട സര്‍ക്കാറിനെ തന്നെ തെരഞ്ഞെടുത്തു. മാറ്റത്തിന് ഏതാണ്ട് അടുത്തെത്തിയെന്നതു ശരിതന്നെ’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.ഡെ.എയും സമഹാസഖ്യവും തമ്മിലുള്ള വോട്ട വ്യത്യാസം വെറും 0.3 ശതമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബീഹാറില്‍ പാര്‍ട്ടിക്ക് പിഴവ് പറ്റിയെന്ന് ഏറ്റ് പറഞ്ഞ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്നാണ് ബീഹാര്‍ എന്‍.ഡി.എ സഖ്യം അധികാരം നിലനിര്‍ത്തിയത് 125 സീറ്റുകളിലാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിജയിച്ചത്. ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗദ്ബന്ധന്‍ 110 സീറ്റുകള്‍ നേടി.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് എന്‍.ഡി.എ വിജയം സ്വന്തമാക്കിയത്. മഹാഗദ്ബന്ധന്‍ വിജയിക്കുമെന്നായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.

75 സീറ്റ് നേടിയ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍.ജെ.ഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബി.ജെ.പി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യു 43 സീറ്റുകളിലൊതുങ്ങി. ഭരണം നിലനിര്‍ത്തിയെങ്കിലും രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് ജെ.ഡി.യു നേരിട്ടത്.

2015ല്‍ 71 സീറ്റുകളാണ് ജെ.ഡി.യു നേടിയിരുന്നത്. കോണ്‍ഗ്രസിനും കനത്ത തിരിച്ചടി നേരിട്ടു. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വെറും 19 സീറ്റിലാണ് ജയിച്ചത്. അതേസമയം, ഇടതുപാര്‍ട്ടികള്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി. മത്സരിച്ച 29 സീറ്റില്‍ 15ലും ഇടതുപാര്‍ട്ടികള്‍ ജയിച്ചു. സി.പി.എമ്മും സി.പി.ഐയും രണ്ട് സീറ്റ് വീതം നേടിയപ്പോള്‍ സി.പി.ഐ(എം.എല്‍) 11 സീറ്റ് നേടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.