2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘ബീഫ് കഴിച്ചാല്‍ ക്ലെയിം കിട്ടില്ലാന്ന് മാത്രമല്ല പണി തന്നെ പോയേക്കും’ ബില്ലില്‍ ബീഫ് മാറ്റി ഫിഷ് ആക്കി നല്‍കിയ അനുഭവം പങ്കുവെച്ച് റെസ്റ്ററന്റ് ഉടമ

ബീഫ് കഴിക്കുന്നവരെയും സൂക്ഷിക്കുന്നവരേയുമൊക്കെ തല്ലിക്കൊല്ലുന്നത് സര്‍വ്വ സാധാരണമാണ് ജനാധിപത്യ ഇന്ത്യയില്‍. ഇതിനെതിരെ ബീഫ് ഫെസ്റ്റിവല്‍ നടത്തിയവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട് ബീഫ് ഭീകരത എന്ന് ഓര്‍മിപ്പിക്കുകയാണ് ഹോട്ടലുടമയും യുട്യൂബറുമായ ഷെയ്‌റ പി മാധവം. ബീഫ് കഴിച്ച രണ്ടുപേര്‍ക്ക് ബില്ലില്‍ ബീഫ് മാറ്റി ഫിഷ് ആക്കി നല്‍കേണ്ടി വന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് അവര്‍ ഫേസ്ബുക്കില്‍. നമ്മള്‍ എന്തുകഴിക്കണം, എന്തുകഴിക്കാന്‍ പാടില്ല എന്നൊക്കെ കമ്പനികള്‍ തീരുമാനിക്കുന്ന കാലത്തിലേക്ക് നമ്മള്‍ പോവുകയാണെന്ന ആശങ്കയും ഫേസ്ബുക്കിലെ വീഡിയോയില്‍ അവര്‍ പങ്കുവെക്കുന്നു.

റെസ്റ്റോറന്റില്‍ നിന്ന് ബീഫ് ഫ്രൈ കഴിച്ച രണ്ടു പേര്‍ ബില്ലില്‍ നിന്ന് ബീഫ് മാറ്റിത്തരാമോയെന്ന് ചോദിച്ചെന്ന് ഷെയ്‌റ പറയുന്നു. ബീഫിന്റെ ബില്ലുമായി ചെന്നാല്‍ കമ്പനിയില്‍ നിന്ന് ക്ലെയിം കിട്ടില്ല എന്നതാണ് അവര്‍ പറഞ്ഞ കാരണം. ഒരു നോര്‍ത്ത് ഇന്ത്യന്‍ കമ്പനിയാണെന്നാണ് അവര്‍ പറഞ്ഞത്. ഈ ബില്‍ അവിടെ കൊണ്ടുപോയിക്കൊടുത്താല്‍ ഒരു പക്ഷേ ജോലി വരെ പോകുമെന്നും അവര്‍ പറഞ്ഞു. ഒടുവില്‍ ബീഫിനു പകരം രണ്ട് ഫിഷ് വെച്ച് താന്‍ ബില്‍ മാറ്റിനല്‍കിയെന്ന് ഷെയ്‌റ വിശദീകരിക്കുന്നു.
ഷെയ്‌റയുടെ വാക്കുകള്‍…

‘ഇന്നലെ റെസ്റ്റോറന്റിലുണ്ടായ സംഭവം പങ്കുവെയ്ക്കണമെന്ന് തോന്നി. റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം രണ്ടു പേര്‍ വന്ന് ബില്‍ ചോദിച്ചു. ഞാന്‍ ബില്‍ കൊടുത്തു. അവര്‍ ബീഫ് ഫ്രൈ കഴിച്ചിരുന്നു. സ്വാഭാവികമായിട്ടും അതും കൂടി ചേര്‍ത്താണ് ബില്‍ അടിച്ചത്. അപ്പോള്‍ അവര്‍ അയ്യോ ചേച്ചീ, ഈ ബീഫൊന്ന് ബില്ലില്‍ നിന്ന് മാറ്റിത്തരുമോയെന്ന് ചോദിച്ചു. നിങ്ങള്‍ കഴിച്ചതാണല്ലോ എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഈ ബില്‍ കൊടുത്താല്‍ ക്ലെയിം കിട്ടില്ല കമ്പനിയില്‍ നിന്നെന്ന് അവര്‍ പറഞ്ഞു. ബീഫ് കഴിച്ചാല്‍ ക്ലെയിം തരാത്ത കമ്പനി ഏതാണെന്ന് ഞാന്‍ ചോദിച്ചു. ഒരു നോര്‍ത്ത് ഇന്ത്യന്‍ കമ്പനിയാണെന്ന് മാത്രമേ അവര്‍ പറഞ്ഞുള്ളൂ. അവര്‍ക്ക് ക്ലെയിം കിട്ടാതിരിക്കേണ്ടെന്ന് കരുതി ബില്ലില്‍ ബീഫ് മാറ്റി രണ്ട് ഫിഷ് വെച്ച് അഡ്ജസ്റ്റ് ചെയ്തുകൊടുത്തു. പോവുമ്പോള്‍ അവരെന്നോട് സോറി പറഞ്ഞു. അതൊന്നും കുഴപ്പമില്ല, എനിക്ക് കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നു ഞാന്‍ പറഞ്ഞു. ഇതിപ്പോള്‍ അവിടെ കൊണ്ടുപോയിക്കൊടുത്താല്‍ ഞങ്ങളുടെ ജോലി വരെ പോകും ചേച്ചീ അതുകൊണ്ടാണെന്ന് അവര്‍ പറഞ്ഞു.

ഞാന്‍ കുറേനേരം അതേപ്പറ്റി ആലോചിച്ചു ആ തിരക്കിനിടയിലും. നമ്മള്‍ കേട്ടുമാത്രം പരിചയമുള്ള കാര്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലേക്ക് എത്തുകയാണ്. നമ്മുടെ മുറ്റത്തേക്കും നമ്മുടെ റെസ്റ്റോറന്റിലേക്കും എത്തിത്തുടങ്ങുകയാണ്. എനിക്കു ഭയങ്കര സങ്കടം തോന്നി. നമ്മള്‍ എന്തുകഴിക്കണം, എന്തുകഴിക്കാന്‍ പാടില്ല എന്നൊക്കെ കമ്പനികള്‍ തീരുമാനിക്കുന്ന കാലത്തിലേക്ക് നമ്മള്‍ പോയിക്കൊണ്ടിരിക്കുകയാണ്’.

https://www.facebook.com/reel/694410375561484


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.