ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്ള കാലത്തോളം താന്‍ സുരക്ഷിതനായിരിക്കുമെന്ന ഉറപ്പുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തന്നെ വിളിച്ചു സംസാരിച്ചെന്നും അവര്‍ നല്‍കിയ ഉറപ്പിന്റെ പുറത്താണ് രാജസ്ഥാനിലേക്ക് പോയതെന്നും കഫീല്‍ ഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തന്നോട് രാജസ്ഥാനിലേക്ക് വരണമെന്ന് പറഞ്ഞ പ്രിയങ്ക അവിടെ താന്‍ സുരക്ഷിതനായിരിക്കുമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കുടംബസമേതമാണ് അദ്ദേഹം ജയ്പൂരിലെത്തിയത്.
‘ പ്രിയങ്കാ ഗാന്ധി എന്നെ വിളിച്ചിരുന്നു. എന്നോട് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ പറഞ്ഞു. സുരക്ഷിതമായ ഒരിടം രാജസ്ഥാനില്‍ നല്‍കാമെന്ന് ഉറപ്പ് തന്നു. യു.പി സര്‍ക്കാര്‍ എന്നെ മറ്റേതെങ്കിലും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ ഉത്തര്‍പ്രദേശില്‍ നില്‍ക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നും അവര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ യു.പിയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു,’ കഫീല്‍ ഖാന്‍ പറഞ്ഞതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘പ്രിയങ്കാ ഗാന്ധി എന്നെ ഒരുപാട് സഹായിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജസ്ഥാന്‍ ഭരിക്കുന്നിടത്തോളം ഇവിടെ ഞാനും കുടുംബവും സുരക്ഷിതരാണ്. കഴിഞ്ഞ ഏഴര മാസമായി മാനസികമായും ശാരീരികമായും ഞാന്‍ അത്രയേറെ പീഡിപ്പിക്കപ്പെട്ടു.’ കഫീല്‍ ഖാന്‍ പറഞ്ഞു.
ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി സാഹചര്യത്തില്‍ സ്വന്തം സംസ്ഥാനത്തെ സേവിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ഡോ. കഫീല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ ഒന്നാം തിയതിയാണ് അലഹബാദ് ഹൈക്കോടതി ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കിയ കോടതി അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ചതിനാണ് കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് യു.പി പൊലിസ് അറസ്റ്റുചെയ്തത്.
ഗൊരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്തകളിലിടം നേടിയത്. ഇതോടെ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയുമായി.
തുടര്‍ന്ന് ചികിത്സാപ്പിഴവുകള്‍ക്ക് ഉത്തരവാദിയെന്ന് മുദ്രകുത്തി കഫീല്‍ഖാനെതിരെ കേസെടുത്തു ജയിലിലടച്ചെങ്കിലും അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.
പിന്നീട് പൗരത്വ നിയമത്തിന് എതിരായ സമരത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ വീണ്ടും അറസ്റ്റു ചെയ്തു. ഈ കേസില്‍ കഴിഞ്ഞ ഫെബ്രുവരി 10ന് കോടതി ജാമ്യം നല്‍കിയെങ്കിലും യു.പി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി വീണ്ടും ജയിലിലാക്കുകയായിരുന്നു.
Comments are closed for this post.