2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്പീക്കറുടെ ഗണപതി പരാമര്‍ശം; നാളെ വിശ്വാസ സംരക്ഷണദിനമായി ആചരിക്കാന്‍ എന്‍.എസ്.എസ്; വഴിപാടും പ്രാര്‍ഥനയും നടത്തും

സ്പീക്കറുടെ ഗണപതി പരാമര്‍ശം; നാളെ വിശ്വാസ സംരക്ഷണദിനമായി ആചരിക്കാന്‍ എന്‍.എസ്.എസ്

കോട്ടയം: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദ പ്രസ്താവനയില്‍ പ്രത്യക്ഷ പ്രതിഷേധവുമായി നായര്‍ സര്‍വീസ് സൊസൈറ്റി. ഓഗസ്റ്റ് രണ്ടിന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്നതിന് എല്ലാ താലൂക്ക് യൂണിറ്റുകള്‍ക്കും എന്‍.എസ്.എസ് നിര്‍ദ്ദേശം നല്‍കി.

ഷംസീറിനു തല്‍സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെ നിസാരവല്‍ക്കരിക്കുന്ന പ്രതികരണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് എന്‍എസ്എസ് പരസ്യപ്രതികരണത്തിലേക്കു നീങ്ങുന്നത്.

സുകുമാരന്‍ നായരുടെ പ്രസ്താവന സര്‍ക്കാര്‍ അവഗണിച്ചതിനു പിന്നാലെയാണു പരസ്യ പ്രതിഷേധം. ഹൈന്ദവരുടെ ആരാധാനാമൂര്‍ത്തിയായ ഗണപതിയെ വിമര്‍ശിച്ചുള്ള ഷംസീറിന്റെ നിരൂപണം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്കു യോജിച്ചതല്ല. പ്രസ്താവന അതിരുകടന്നു പോയി. ഓരോ മതത്തിനും വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം അംഗീകരിക്കാനാവുന്നതല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്ക് ജി.സുകുമാരന്‍ നായര്‍ അയച്ച സര്‍ക്കുലര്‍: ”നമ്മുടെ ആരാധനാമൂര്‍ത്തിയായ ഗണപതി ഭഗവാനെ സംബന്ധിച്ച് സംസ്ഥാന നിയമസഭാ സ്പീക്കര്‍ നടത്തിയ പരാമര്‍ശം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഗണപതി എന്നത് ‘മിത്ത്’ (കെട്ടുകഥ) ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള അദ്ദേഹത്തിന്റെ പരാമര്‍ശമാണ് അതിനിടയാക്കിയത്. ഈ നടപടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, സ്പീക്കര്‍തന്നെ ആയാലും, ഒരുത്തര്‍ക്കും യോജിച്ചതല്ലെന്നും, പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും അല്ലാത്തപക്ഷം അതിന്മേല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

അതിനെ നിസ്സാരവല്‍ക്കരിക്കുന്ന നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് നമുക്കുള്ളത്. വിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 2ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളുമായിട്ടുള്ളവര്‍ രാവിലെതന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തുകയും വിശ്വാസസംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ഥിക്കുകയും ചെയ്യണം. ഇതിന്റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.”


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.