2023 March 29 Wednesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസലിന് ആശ്വാസം; ശിക്ഷാവിധി നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുന്‍ എം.പി. മുഹമ്മദ് ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. കവരത്തി സെഷന്‍സ് കോടതിയുടെ ഉത്തരവ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

10 വര്‍ഷത്തെ തടവു ശിക്ഷക്കെതിരേയാണ് മുന്‍ എം.പി. കോടതിയെ സമീപിച്ചത്. കേസില്‍ നാലു പ്രതികള്‍ക്കും ഉടന്‍ ജയില്‍ മോചിതരാവാം.

വധശ്രമത്തിന് ഉപയോഗിച്ച ആയുധം പോലും ലഭിച്ചിട്ടില്ലെന്നും ഇതിനാല്‍ തങ്ങള്‍ കുറ്റക്കാരാണെന്ന സെഷന്‍സ് കോടതിയുടെ കണ്ടെത്തലും ശിക്ഷയും മരവിപ്പിക്കണമെന്ന പ്രതികളുടെ വാദം കോടതി അംഗീകരിച്ചു. മൊഴികളിലെ വൈരുധ്യം പോലും പരിശോധിക്കാതെയാണ് കവരത്തി കോടതി വിധി പ്രസ്താവിച്ചതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഈ കേസില്‍ ശക്തമായ തെളിവുകളുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ കൈകടത്തുന്നില്ലെന്ന് കോടതി ഉറപ്പാക്കണമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും അറിയിച്ചു.

മുഹമ്മദ് ഫൈസലിന് തടവ് ശിക്ഷ വിധിച്ചതിനു പിന്നാലെ എം.പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കി ലക്ഷദ്വീപില്‍ ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പു നടത്താന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് തനിക്കെതിരേയുള്ള കോടതി ഉത്തരവ് മരവിപ്പിക്കാന്‍ ഫൈസല്‍ അപേക്ഷ നല്‍കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.