2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വിമർശനം ഉന്നയിക്കപ്പെടുന്നവർ ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നു; മാധ്യമ സ്വാതന്ത്ര്യത്തിൽ സർക്കാർ കൈകടത്തുന്നെന്ന് രാഹുൽ ഗാന്ധി

ലണ്ടൻ: ലണ്ടനിൽ സന്ദർശനം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരായ രൂക്ഷവിമർശനം തുടരുന്നു. സർക്കാരിനെ ചോദ്യം ചെയ്യുന്നവർ ഇന്ത്യയിൽ ആക്രമിക്കപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയെയോ അദ്ദേഹം അന്ധമായി പിന്തുണയ്ക്കുന്നവരെയോ ചോദ്യം ചെയ്താൽ ആക്രമിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ബി.ബി.സി വിഷയത്തിൽ ഇന്ത്യയിൽ ഇതാണ് സംഭവിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യൻ സർക്കാർ കൈകടത്തുകയാണെന്നും രാഹുൽ ലണ്ടനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ബി.ബി.സി ഡ‍ോക്യുമെന്‍റിയാണ് മോദിയെയും ബി.ജെ.പി നേതാക്കളെയും ചൊടിപ്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ചെയ്ത കാര്യങ്ങളാണ് രണ്ട് ഭാഗങ്ങളുള്ള ബി.ബി.സി ഡോക്യുമെന്‍ററിയിൽ ചൂണ്ടികാട്ടിയതെന്നും രാഹുൽ പറഞ്ഞു.

ബി.ബി.സി ഡോക്യുമെന്‍ററിയായ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ രാജ്യത്ത് പ്രദർശിപ്പിക്കാൻ സമ്മതിക്കാത്തതടക്കമുള്ള കാര്യങ്ങളും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ചൂണ്ടികാട്ടി. അന്താരാഷ്ട്രമാധ്യമങ്ങൾ ഉൾപ്പെടെയുള്ള സമ്മേളനത്തിൽ വെച്ചാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് രാഹുൽ വിമർശനം ഉന്നയിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം പെഗാസെസ് വിഷയത്തിലെ രാഹുൽ ഗാന്ധി മോദി സർക്കാരിനെതിരെ നടത്തിയ പരാമർശം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി. ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് തന്റേത് അടക്കം നിരവധി പേരുടെ ഫോണുകൾ സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് രാഹുൽ ആരോപണം ഉന്നയിച്ചിരുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയിലാണ് രാഹുല്‍ ഗാന്ധി പെഗാസെസ് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.