2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മണിപ്പൂര്‍ കലാപത്തിന്റെ ഇരകളെ ഇന്ന് മുതല്‍ പുനരധിവസിപ്പിക്കും

ഇംഫാല്‍: മണിപ്പുര്‍ കലാപത്തിന്റെ ഇരകളെ സ്വാതന്ത്ര്യദിനമായ ഇന്നു മുതല്‍ പുനരവധിസിപ്പിച്ചു തുടങ്ങുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പ്രഖ്യാപിച്ചു. കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രീഫാബ്രിക്കേറ്റഡ് വീടുകള്‍ നിര്‍മിക്കുന്നുണ്ട്. ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ ഏതാനും വീടുകളിലാണു താമസക്കാര്‍ എത്തുക. കത്തിയമര്‍ന്ന നൂറുകണക്കിനു ഗ്രാമങ്ങളിലെ അരലക്ഷത്തിലധികം ആളുകളാണു ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.

ഇംഫാലില്‍ വിരലിലെണ്ണാവുന്ന പ്രീഫാബ്രിക്കേറ്റഡ് വീടുകള്‍ മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. ഭൂരിപക്ഷം പ്രദേശങ്ങളിലും ഇതിനുള്ള സ്ഥലം പോലും കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലുമാണ് ആയിരങ്ങള്‍ 3 മാസമായി അന്തിയുറങ്ങുന്നത്. പുനരധിവാസം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നു ബിരേന്‍ സിങ് പറഞ്ഞു.

കുക്കി-മെയ്‌തെയ് അതിര്‍ത്തികളിലാണു കലാപം ഏറെയും നടന്നത്. അതുപോലെ ഇംഫാല്‍ നഗരം ഉള്‍പ്പെടെ ഒരു വിഭാഗത്തിന് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലും. സ്വന്തം വീടുകള്‍ സ്ഥിതി ചെയ്യുന്നിടത്തേക്ക് ഇവരുടെ മടക്കം അസാധ്യമാണ്. ഇംഫാലില്‍ സ്ഥലം വാങ്ങി വീടുവച്ചിരുന്ന കുക്കി ഉദ്യോഗസ്ഥരും ഇതു വിറ്റൊഴിക്കുകയാണ്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു മണിപ്പുരില്‍ വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ പിടികൂടിയിട്ടുണ്ട്. നിരോധിത മെയ്‌തെയ് സായുധ സംഘടനകളായ യുണൈറ്റഡ് നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് (യുഎന്‍എല്‍എഫ്), പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ), പീപ്പിള്‍സ് റവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗ്ലെപാക് എന്നിവരുടെ ഏകോപനസമിതിയായ കോര്‍കോം സ്വാതന്ത്ര്യദിനം ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുക്കി ഗോത്രവിഭാഗക്കാര്‍ സായുധസേനയ്‌ക്കൊപ്പം ഇന്നു സ്വാതന്ത്ര്യദിനം ആഘോഷിക്കും.

Content Highlights:manipur rehabilitation begins today


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.