ദുബായ്: ദുബായിലെ അൽ മുറാഖബാത്ത് ഏരിയയിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിന്റെ മുൻഗണനയെ ചൊല്ലി ഉണ്ടായ തർക്കത്തിൽ ഏഷ്യക്കാരന് കുത്തേറ്റു. സംഭവത്തിൽ അറബ് വംശജന് ദുബായ് ക്രിമിനൽ കോടതി 3 വർഷം തടവും 10,000 ദിർഹം പിഴയും ചുമത്തി. ജയിൽ ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
2022 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഒരു ഏഷ്യക്കാരനാണ് തന്റെ സുഹൃത്തിനെ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ ഒരു അറബി കുത്തിയതായി കാണിച്ച് പൊലിസിൽ പരാതി നൽകിയത്. റെസ്റ്റോറന്റിന് മുന്നിലുള്ള ക്യൂവിൽ നിൽക്കാതെ തന്റെ മുന്നിൽ കയറി നിന്നത് തന്റെ സുഹൃത്ത് ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലേക്ക് നീങ്ങുകയും അറബി സുഹൃത്തിനെ കുത്തുകയുമായിരുന്നു.
ഇരയെ കുത്തിയ ശേഷം അറബി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ശേഷം ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഫോറൻസിക് ലബോറട്ടറി റിപ്പോർട്ടിൽ, ഇരയുടെ അടിവയറ്റിൽ കുത്തേറ്റതായി തെളിഞ്ഞു, ഇത് വയറിന്റെ ഭിത്തിയിലും പേശികളിലും മുറിവുണ്ടാക്കി, കുത്തേറ്റതിന്റെ ഫലമായി അതേ സ്ഥലത്ത് രക്തം കട്ടപിടിച്ചു, ചികിത്സയ്ക്ക് ഇരുപത് ദിവസത്തിലധികം സമയമെടുത്തു.
Comments are closed for this post.