ദുബായ്: സഹപ്രവർത്തകനെ വാട്‌സ്ആപ്പ് വഴി അധിക്ഷേപിച്ച് സന്ദേശമയച്ച ജീവനക്കാരന് ശിക്ഷ വിധിച്ച് ദുബായ് കോടതി. സഹപ്രവർത്തകനെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റം ചുമത്തി ദുബായ് മിസ്‌ഡീമെനർ കോടതി അറബ് ജീവനക്കാരന് 5,000 ദിർഹം പിഴ ചുമത്തി. കൂടാതെ ഇയാളുടെ മൊബൈൽ ഫോൺ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു.
സഹപ്രവർത്തകരായ രണ്ട് പേരും തമ്മിലുണ്ടായ തർക്കമാണ് വാട്‌സ്ആപ്പ് വഴിയുള്ള സന്ദേശത്തിലേക്ക് എത്തിച്ചത്. നേരിട്ടുള്ള തർക്കത്തിനൊടുവിൽ വാട്‌സ്ആപ്പിലും തർക്കം തുടർന്നു. ഇതിൽ പ്രതിയായ ജീവനക്കാരൻ അധിക്ഷേപകരമായ വാചകങ്ങളും വഞ്ചനാ കുറ്റങ്ങളും അടങ്ങിയ അധിക്ഷേപകരമായ സന്ദേശങ്ങൾ സഹപ്രവർത്തകന് വാട്‌സ്ആപ്പ് വഴി അയക്കുകയായിരുന്നു.
ഒരു ജീവനക്കാരൻ നൽകിയ പരാതിയിൽ സഹപ്രവർത്തകൻ തന്നെ അപമാനിച്ചതായി ഔദ്യോഗിക രേഖകൾ പറയുന്നു. സഹപ്രവർത്തകനിൽ നിന്ന് തനിക്ക് വാട്ട്‌സ്ആപ്പ് വഴി സന്ദേശങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം തന്നെ അപമാനിക്കുകയും ചെയ്തു. വാട്‌സ്ആപ്പിൽ ‘നന്ദി, തട്ടിപ്പുകാരൻ’ എന്ന വാചകത്തോടെയാണ് പ്രതി തന്റെ അവസാന സന്ദേശം അയച്ചതെന്നും പരാതിക്കാരൻ പറഞ്ഞു.
ചോദ്യം ചെയ്യലിൽ, തങ്ങൾ തമ്മിൽ നേരത്തെയുള്ള തർക്കത്തിന്റെ പേരിൽ പരാതിക്കാരനെ അപമാനിക്കുന്ന സന്ദേശങ്ങൾ അയച്ചതായി പ്രതി സമ്മതിച്ചു. എന്നാൽ കോടതി സെഷനിൽ, തന്റെ സഹപ്രവർത്തകനെ വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പ്രതി അറിയിച്ചു.
അതേസമയം, തട്ടിപ്പുകാരനെന്ന് വിശേഷിപ്പിച്ച് പ്രതി വാട്‌സ്ആപ്പ് വഴി ഇരയ്ക്ക് അയച്ച സന്ദേശം അപമാനകരമാണെന്നും ഇരയെ മറ്റുള്ളവരുടെ അവഹേളനത്തിന് വിധേയമാക്കുമെന്നും കോടതി നിരീക്ഷിച്ചു.
Comments are closed for this post.