മക്ക/മദീന: ഈ വര്‍ഷത്തെ ഹജ് ലക്ഷ്യമാക്കി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ പുണ്യഭൂയിൽ ഇറങ്ങിത്തുടങ്ങി. മക്കയും മദീനയും ഹാജിമാരെ സ്വീകരിക്കാനും അവര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനും സജ്ജമായി. ഇനി ഒന്നര മാസം സര്‍ക്കാര്‍ സംവിധാനങ്ങളും വിവിധ എംബസി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ഹജ്ജ് തീര്‍ഥാടകരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മുഴുകും. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘവും പുണ്യ ഭൂമിയിൽ ഇറങ്ങി. ആദ്യ ഹജ്ജ് സംഘത്തെ മദീനയിൽ കോൺസുൽ ജനൽ മുഹമ്മദ് ഷാഹിദ് ആലമിൻറെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഇന്ന് നാല് വിമാനങ്ങളിലായി ഇന്ത്യൻ ഹാജിമാർ മദീനയിലെത്തും. കൊൽകത്ത, ലഖ്‌നൗ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇന്നത്തെ വിമാനങ്ങൾ. ആദ്യ ഹജ്ജ് സംഘത്തെ ഇന്ത്യൻ കോൺസുൽ ജനൽ മുഹമ്മദ് ഷാഹിദ് ആലം, മറ്റ് കോൺസൽ ജനറൽമാർ, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ വളണ്ടിയർ എന്നിവരുടെ നേതൃത്വത്തിൽ മദീന വിമാനത്താവളത്തിൽ സ്വീകരിച്ചു.
കേരളത്തിൽ നിന്നുള്ള ഹജ്ജ് സംഘം ജൂൺ ആദ്യ വാരമാണ് സഊദിയിലെത്തുക. ഇവർ നേരിട്ട് മക്കയിലേക്കാണ് പോകുക. ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് വരുന്ന ഹാജിമാർ മദീനയിൽ ആണ് ഇറങ്ങുന്നത്. ഇവർ പിന്നീട് മദീന സന്ദർശന ശേഷം മക്കയിലേക്ക് പുറപ്പെടും. ഹജ്ജിന് ശേഷം ഇവർ ജിദ്ദ വഴി നാട്ടിലേക്ക് യാത്ര തിരിക്കും. രണ്ടാം ഘട്ടത്തിൽ എത്തുന്നവർ ജിദ്ദയിലാണ് വിമാനമിറങ്ങുക. ഇവർ നേരിട്ട് മക്കയിലേക്കും പിന്നീട് ഹജ്ജിന് ശേഷമാണ് മദീന സന്ദർശനത്തിന് പുറപ്പെടുക.
ഹജ്ജ് തീർഥാടകരെ മറ്റുയാത്രക്കാരിൽ നിന്ന് വേർതിരിച്ചാണ് ഹജ്ജ് ടെർമിനലിൽ എത്തിക്കുക. അവരുടെ ലഗേജുകളും പ്രത്യേകം മാർക്ക് ചെയ്യും. ജൂലൈ ഒന്നിനാണ് ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കുക. ഓഗസ്റ്റ് രണ്ടിന് അർധരാത്രിയോടെ മുഴുവൻ ഹാജിമാരും സഊദിയിൽ നിന്ന് വിടപറയും
Comments are closed for this post.