2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മകനേയും കുടുംബത്തെയും ചുട്ടുകൊന്ന ക്രൂരത; നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോഴും ആ മനുഷ്യന്‍ പെട്രോള്‍ ഒഴിച്ചുകൊണ്ടേയിരുന്നു

   

തൊടുപുഴ: നാളെ മാര്‍ച്ച് 20. ലോക സന്തോഷ ദിനം. മനുഷ്യര്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കേണ്ട ദിനത്തിന്റെ തലേന്ന് ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്നും കേട്ടത് ഏറെ ദു:ഖവും നടുക്കവും സങ്കടവും തരുന്ന വാര്‍ത്ത. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് തൊടുപുഴയിലെ ആ പിതാവിന്റെ കണ്ണില്ലാത്ത ക്രൂരതയില്‍ പൊലിഞ്ഞത് നാലു ജീവനുകള്‍. കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ് കുടുംബം. എന്നാല്‍ അവിടെ ഭൂകമ്പങ്ങളുണ്ടായാലോ? അതാണ് തൊടുപുഴയില്‍ കണ്ടത്. സ്വന്തം മകനേയും മരുമകളേയും പേരക്കുട്ടികളെയും ചുട്ടുകൊന്ന വിവരം പിതാവുതന്നെ അയല്‍ക്കാരെ അറിയിച്ചു.
ഒരിക്കലും ആരും ഇവരെ രക്ഷപ്പെടുത്തരുതെന്നും അതിനായി ആരും മെനക്കെടരുതെന്നുകൂടി ചിന്തിച്ച ആ ക്രൂരമനസ് ഇനി ഈ ഭൂമിയിലാര്‍ക്കും ഉണ്ടാകരുതേ എന്നു പ്രാര്‍ഥിക്കാം.
തൊടുപുഴ ചീനക്കുഴിയിലെ ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, പതിനേഴും പതിമൂന്നും വയസുള്ള ഇവരുടെ മക്കളായ മെഹ്‌റ, അസ്‌ന എന്നിവരാണ് വെന്തുമരിച്ചത്. സംഭവത്തില്‍ പിതാവ് ഹമീദ് അറസ്റ്റിലാണിപ്പോള്‍.

പെട്രോളുകൊണ്ടാണ് വീടിനുള്ളില്‍ തീവച്ചത്. നാട്ടുകാരെത്തി തീ അണയ്ക്കാന്‍ ശ്രമിക്കരുത്. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളമെല്ലാം ഇയാള്‍ ഒഴുക്കികളഞ്ഞിരുന്നു. അയല്‍വീടുകളിലെ ടാങ്കുകളും ഇത്തരത്തില്‍ ഹമീദ് കാലിയാക്കിയതായും ആരോപണമുണ്ട്. കിണറില്‍ നിന്ന് മോട്ടോര്‍ അടിക്കാതിരിക്കാനായി വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. മകനും കുടുംബവും ഉറങ്ങിയിരുന്ന മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം വാതിലുകള്‍ എല്ലാം പുറത്ത് നിന്ന് പൂട്ടി.

പിന്നാലെ ജനലിലൂടെ പെട്രോള്‍ അകത്തേക്ക് എറിഞ്ഞാണ് ഹമീദ് വീട്ടിന് തീയിട്ടത്. തീ പടര്‍ന്നതോടെ മകനും ഭാര്യയും പേരക്കുട്ടികളും ശുചിമുറിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വെള്ളമില്ലാതിരുന്നതിനാല്‍ ശ്രമം പരാജയപ്പെട്ടു. തീ പടരുന്നത് കണ്ട് നാട്ടുകാര്‍ എത്തിയപ്പോഴും വീടിനുള്ളിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു ഹമീദ്. മുറിക്കുള്ളില്‍ തീപടര്‍ന്ന വിവരം കൊല്ലപ്പെട്ട മുഹമ്മദ് ഫൈസല്‍ തന്നെയാണ് ഫോണ്‍ വിളിച്ച് അറിയിച്ചതെന്ന് അയല്‍വാസിയായ ദൃക്സാക്ഷി രാഹുല്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.