കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർഥികളും അധ്യാപകനോട് മാപ്പു പറയണമെന്ന് കോളേജ് കൗൺസിൽ. രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് മാപ്പ് പറയേണ്ടത്. വിദ്യാർഥികളുടെ ഭാവിയെ കരുതി കൂടുതൽ നടപടികൾ വേണ്ടെന്നും കൗൺസിലിൽ തീരുമാനമായി. കഴിഞ്ഞ ദിവസം വിദ്യാർഥികളുടെ സസ്പെൻഷൻ കാലാവധി അവസാനിച്ചിരുന്നു.
പരാതിയില്ലെന്ന് അധ്യാപകൻ നേരത്തെ വ്യക്തമാക്കിയതിനാൽ സംഭവത്തിൽ കേസെടുക്കില്ലെന്ന് എറണാകുളം സെൻട്രൽ പൊലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കോളേജ് അധികൃതർ എറണാകുളം സെൻട്രൽ സ്റ്റേഷൻ പൊലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ തനിക്ക് പരാതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് അധ്യാപകൻ തന്നെ രംഗത്ത് എത്തുകയായിരുന്നു. കോളജിനുള്ളിൽ തന്നെ വിഷയം പറഞ്ഞുതിർക്കണം എന്നാണ് ആഗ്രഹമെന്നും അധ്യാപകൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവത്തിൽ തെറ്റ് ചെയ്തവർ മാപ്പ് പറയണമെന്നും അധ്യാപകൻ പറഞ്ഞു. വ്യക്തിപരമായി ഒരു വിദ്യാർഥിയോടും വിരോധമില്ലെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.
എറണാകുളം മഹാരാജാസ് കോളേജിലെ മൂന്നാംവർഷ ബി.എ പൊളിറ്റിക്കൽ സയൻസ് ക്ലാസിലെ വിഡിയോയായാണ് പ്രചരിച്ചത്. കാഴ്ചപരിമിതിയുള്ള അധ്യാപകനായ ഡോക്ടർ പ്രിയേഷിനെ അവഹേളിക്കുന്നതായിരുന്നു വിഡിയോ ‘അറ്റൻഡൻസ് മാറ്റേഴ്സ് ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. അധ്യാപകൻ ക്ലാസിലുള്ളപ്പോൾ ചില വിദ്യാർഥികൾ ഇറങ്ങി നടക്കുകയും മൊബൈൽ ഫോൺ നോക്കിയിരിക്കുന്നതും വിഡിയോയിൽ കാണാം.
Comments are closed for this post.