2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘കുറച്ചീസം മൂത്തോന്റൊപ്പം..പിന്നെ മോളെ വീട്ടില്..അതു കഴിഞ്ഞാ ഇളയോന്റവിടെ’ തട്ടിക്കളിക്കാനുള്ളതോ വാര്‍ദ്ധക്യം

കുറച്ചീസം മൂത്ത മോന്റെ കൂടെ…. പിന്നേ കൊറച്ചീസം മോളെ വീട്ടില്…. പിന്നേ ഇളയ മോന്റവിടെ’
തിരിഞ്ഞുനോക്കാന്‍ ആളില്ലാത്ത വാര്‍ദ്ധക്യത്തിന്റെ കഥകള്‍ എമ്പാടും കേള്‍ക്കുന്ന ഇക്കാലത്ത് നമുക്ക് പരിചയമുള്ള പ്രായം ചെന്ന മനുഷ്യര്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഭാഗ്യവാന്മാരെന്ന് ഉള്ളുകൊണ്ട് നാം പറഞ്ഞുപോകും.
മാതാപിതാക്കളോടുള്ള സ്‌നേഹം കൊണ്ടായാലും ബാധ്യത എന്ന നിലയില്‍ കടമ നിര്‍വ്വഹിക്കാനായാലും മക്കളുടെ കൂടെ കഴിയാനാവുന്നത് ഭാഗ്യം തന്നെയാണെങ്കിലും, ഇങ്ങനെ മാറിമാറി ഓരോ വീട്ടില്‍ താമസിക്കേണ്ടി വരുന്നത് പ്രായം ചെന്നവരില്‍ ഏറെ അസ്വസ്ഥ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇക്കാര്യം നമ്മില്‍ പലരും ചിന്തിക്കാറില്ല. നമ്മുടെ സൗകര്യത്തിനായി അവരെ ഇങ്ങനെ തട്ടിക്കളിക്കുന്നത് ശരിയാണോ എന്ന ഒരു ആശങ്ക പങ്കുവെക്കുകയാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ നജീബ് മൂടാടി. തന്റെ ഫേസ് ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെക്കുന്നത്. പരസഹായം കൂടാതെ ജീവിക്കാന്‍ കഴിയില്ല എന്ന ഒരു നിസ്സഹായാവസ്ഥയില്‍ തങ്ങളുടെ പ്രയാസങ്ങള്‍ തുറന്നു പറയാതിരിക്കുകയാണ് മാതാപിതാക്കളെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

അവനവന്റെ സുഖസൗകര്യങ്ങള്‍ക്ക് പരിഗണന നല്‍കാതെ മക്കള്‍ക്ക് വേണ്ടി ജീവിച്ച മനുഷ്യരാണ് ഏറെയും. വാര്‍ദ്ധക്യത്തിലിങ്ങനെ മാറിമാറി പറിച്ചുനടപ്പെടേണ്ടി വരുമ്പോള്‍, വേരുപിടിക്കാതെ തളിര്‍ക്കാനാവാതെ വാടിപ്പോകുന്നത് കാണാനാവണമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

 

കുറിപ്പ് വായിക്കാം

തട്ടിക്കളിക്കപ്പെടുന്ന വാര്‍ദ്ധക്യം
‘കുറച്ചീസം മൂത്ത മോന്റെ കൂടെ…. പിന്നേ കൊറച്ചീസം മോളെ വീട്ടില്…. പിന്നേ ഇളയ മോന്റവിടെ’
തിരിഞ്ഞുനോക്കാന്‍ ആളില്ലാത്ത വാര്‍ദ്ധക്യത്തിന്റെ കഥകള്‍ എമ്പാടും കേള്‍ക്കുന്ന ഇക്കാലത്ത് നമുക്ക് പരിചയമുള്ള പ്രായം ചെന്ന മനുഷ്യര്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഭാഗ്യവാന്മാരെന്ന് ഉള്ളുകൊണ്ട് നാം പറഞ്ഞുപോകും.
മാതാപിതാക്കളോടുള്ള സ്‌നേഹം കൊണ്ടായാലും ബാധ്യത എന്ന നിലയില്‍ കടമ നിര്‍വ്വഹിക്കാനായാലും മക്കളുടെ കൂടെ കഴിയാനാവുന്നത് ഭാഗ്യം തന്നെയാണെങ്കിലും,
ഇങ്ങനെ മാറിമാറി ഓരോ വീട്ടില്‍ താമസിക്കേണ്ടി വരുന്നത് പ്രായം ചെന്നവരില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതയെയും പ്രയാസങ്ങളെയും കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ?
തങ്ങള്‍ പരിചയിച്ചു വരും മുമ്പ് ഇടയ്ക്കിടെയുള്ള പറിച്ചുമാറ്റല്‍ പ്രായമായവരില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതയും അരക്ഷിതത്വവും നിസ്സഹായവസ്ഥ ഓര്‍ത്ത് പറയാതിരിക്കുന്നതാണ് പലരും.
മക്കള്‍ മുതിര്‍ന്നതോടെ ഓരോരുത്തരായി പുതിയ വീട് വെച്ചു പോവുകയും, ഇത്ര കാലം കഴിഞ്ഞ വീട് പൊളിച്ചു മാറ്റുകയോ അടച്ചിടേണ്ടി വരികയോ ചെയ്യുകയും പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാതെ വരികയും ആവുമ്പോള്‍ മക്കളുടെ ഇഷ്ടത്തിനനുസരിച്ച് അവരോടൊപ്പം മാറിമാറി താമസിക്കേണ്ടി വരുന്ന ഏറെ മാതാപിതാക്കളും, പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാന്‍ കഴിയാതെ, അത് മക്കളോട് തുറന്നു പറയാനാവാതെ നിശബ്ദരാവുന്നതാണ്. പരാതി പറഞ്ഞാലും മറ്റുള്ളവര്‍ക്ക് മനസ്സിലാവണമെന്നില്ല.
സ്വന്തം വീട്ടിലെ തന്നെ സ്ഥിരമായി ഉറങ്ങുന്ന മുറിയില്‍ നിന്നൊന്ന് മാറി മറ്റൊരു മുറിയില്‍ കിടന്നാല്‍ ഉറക്കം വരാത്തവരാണ് നമ്മളില്‍ ഏറെപ്പേരും. കുറേക്കൂടെ നല്ല ജോലിയും താമസസൗകര്യവും കിട്ടിയിട്ടും പഴയ മുറിയും താമസസ്ഥലവും വിട്ടുപോകാന്‍ മടിക്കുന്ന എത്രയോ പേരെ ഗള്‍ഫില്‍ പോലും കണ്ടിട്ടുണ്ട്. എത്ര അസൗകര്യങ്ങള്‍ ഉണ്ടെങ്കിലും ചിലയിടങ്ങളില്‍ ലഭിക്കുന്ന രീാളീൃിേല ൈഉള്ളിലുണ്ടാക്കുന്ന സുരക്ഷിതത്വം വിട്ടു പോകാന്‍ മടിക്കുന്നത് കൊണ്ടാണത്. പുതിയ ഒരിടവുമായി ഇണങ്ങിച്ചേരാന്‍ എല്ലാവര്‍ക്കും എളുപ്പം സാധിക്കണമെന്നില്ല.
മനസ്സിനും ശരീരത്തിനും ബലവും ആരോഗ്യവും കുറഞ്ഞുവരുന്ന വായോധികര്‍ക്ക് അതൊട്ടും എളുപ്പമല്ല. അവര്‍ ശീലിച്ച വീട്, മുറി, പരിചയിച്ച ടോയ്‌ലെറ്റ്… എത്രയൊക്കെ മുന്തിയ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും മറ്റൊരിടത്ത് അവര്‍ക്ക് അതൊന്നും അത്ര രീാളീൃ േആകണം എന്നില്ല. എന്നാലും നിവൃത്തികേട് കൊണ്ട് പരിഭവങ്ങളില്ലാതെ പൊരുത്തപ്പെടുന്നതാണ്. പക്ഷെ ഒന്ന് പരിചയിച്ചു വരുമ്പോഴേക്കും കെട്ടും ഭാണ്ഡവുമായി മറ്റൊരിടത്തേക്ക്…..
കണ്ണിന് കാഴ്ച്ച കുറയുമ്പോള്‍, ശരീരത്തിന്റെ ബലം കുറയുമ്പോള്‍ അവര്‍ ഓരോ അടിയും നടക്കുന്നത് തന്നെ വളരെ പേടിച്ചു പേടിച്ചാണ്. എവിടെയും തട്ടാതെ വഴുക്കാതെ വീഴാതെ കിടപ്പു മുറിയില്‍ നിന്ന് ടോയ്‌ലെറ്റിലേക്കും അവിടെ നിന്ന് പുറത്തേക്കും കോലായയിലേക്കും അടുക്കളയിലേക്കുമൊക്കെ അവര്‍ ഓരോ ചുവടും വെക്കുന്നത് വഴുവഴുത്ത പാറയിലൂടെ നടക്കുന്ന അത്ര ആന്തലോടെയാണ്. വീണു വല്ലതും പറ്റിയാല്‍ എല്ലാവര്‍ക്കും ഭാരമാവുമല്ലോ എന്ന പേടിയോടെയാണ്.
ഒരിടത്ത് അങ്ങനെ പരിചയിച്ചു വരുമ്പോഴേക്കാണ് മറ്റൊരു വീട്ടിലേക്ക്….
സ്ഥിരമായി താമസിച്ചു വന്ന വീടിന്റെ കിടപ്പുമുറിയുടെ ജാലകത്തിലൂടെ അവര്‍ കണ്ടിരുന്ന, അവരെ സന്തോഷിപ്പിച്ചിരുന്ന കാഴ്ചകള്‍ കൗതുകങ്ങള്‍ തന്റെ മാത്രമായിരുന്ന അലമാരയില്‍ കരുതിവെച്ച സ്വകാര്യങ്ങള്‍…. മാറിമാറിയുള്ള താമസങ്ങളില്‍ ഇതൊക്കെയും അവര്‍ക്ക് നഷ്ടപ്പെടുകയാണ്.
വലിയ വീടോ സൗകര്യങ്ങളോ ആര്‍ഭാടങ്ങളോ അല്ല അവരെ സന്തോഷിപ്പിക്കുന്നത്. സ്ഥിരമായി സ്വസ്ഥമായ ഒരിടം.
പ്രയോഗികമായി അതിന്റെ പ്രയാസം അറിയുന്നത് കൊണ്ടാണ് അവര്‍ നിശബ്ദരാവുന്നത്. സ്‌നേഹം കൊണ്ടാണെങ്കിലും ബാധ്യത ഓര്‍ത്താണെങ്കിലും കൂടെ നിര്‍ത്തുന്ന മക്കളെ വിഷമിപ്പിക്കാതിരിക്കാന്‍… പരാതികളും പരിഭവങ്ങളും ഇല്ലാതെ സന്തോഷം കാണിക്കുകയാണ് പലരും.
ശരീരവും മനസ്സും ദുര്‍ബലമായി തുടങ്ങുമ്പോള്‍ സ്വന്തം കാര്യങ്ങള്‍ നിറവേറ്റാന്‍ ഇടക്കെങ്കിലും മറ്റുള്ളവരെ ആശ്രയിച്ചു മുന്നോട്ടുപോകേണ്ടി വരുമ്പോള്‍ തങ്ങളുടെ ഇഷ്ടങ്ങളെ സന്തോഷങ്ങളെ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ സൗകര്യങ്ങളെ മാത്രം പരിഗണിക്കുന്നതാണ്.
അവനവന്റെ സുഖസൗകര്യങ്ങള്‍ക്ക് പരിഗണന നല്‍കാതെ മക്കള്‍ക്ക് വേണ്ടി ജീവിച്ച മനുഷ്യരാണ് ഏറെയും. വാര്‍ദ്ധക്യത്തിലിങ്ങനെ മാറിമാറി പറിച്ചുനടപ്പെടേണ്ടി വരുമ്പോള്‍, വേരുപിടിക്കാതെ തളിര്‍ക്കാനാവാതെ വാടിപ്പോകുന്നത് കാണാനാവണം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.