ന്യുഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി വിധിവന്നപ്പോഴും അന്നത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ജസ്റ്റിസ് ലിബര്‍ഹാന്‍.
അന്ന് സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാരടക്കമുള്ളവരുടെയും സംഘ്പരിവാര്‍ നേതാക്കളുടെയും പരോക്ഷമായ പിന്തുണയോ സഹകരണമോ ബാബ്‌റി മസ്ജിദ് പൊളിക്കലില്‍ ഉണ്ടായിരുന്നുവെന്നാണ് ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായും കണ്ടെത്തിയത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നാണ് ലിബറാന്‍ വിധിയറിഞ്ഞശേഷം പ്രതികരിച്ചത്. സി.ബി.ഐ കോടതി വിധിക്കെതിരെ നിലവില്‍ ഒന്നും പറയുന്നില്ല. വിധിപ്രസ്താവം വരേണ്ടതുണ്ട്. അത് വിശദമായി വാദിച്ച ശേഷം പ്രതികരിക്കാമെന്നും ജസ്റ്റിസ് ലിബര്‍ഹാന്‍ പറഞ്ഞു.
ബാബരി മസ്ജിദ് പൊളിച്ചതിന് പത്ത് ദിവസത്തിന് ശേഷം, ഉത്തര്‍പ്രദേശിലെ കല്യാണ്‍ സിംഗ് സര്‍ക്കാര്‍ ജസ്റ്റിസ് മന്‍മോഹന്‍ സിംഗ് ലിബറാനെ ഇക്കാര്യം അന്വേഷിക്കാനായി നിയോഗിച്ചു. അന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് എം.എസ് ലിബറാന്‍. 17 വര്‍ഷത്തിന് ശേഷം അന്വേഷണറിപ്പോര്‍ട്ട് നല്‍കിയ ലിബറാന്‍, സംഘ്പരിവാര്‍, ബി.ജെ.പി നേതാക്കള്‍ക്കെതിരെയും കല്യാണ്‍ സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ശക്തമായ വിമര്‍ശനവും കണ്ടെത്തലുകളുമാണ് ഉന്നയിച്ചത്.
ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കാലം നീണ്ട അന്വേഷണമായിരുന്നു ജസ്റ്റിസ് ലിബറാന്‍ കമ്മീഷന്റേത്. 48 തവണയാണ് ലിബര്‍ഹാന്‍ കമ്മിഷന് കാലാവധി നീട്ടിക്കിട്ടിയത്. ഒടുവില്‍ 2009 ജൂണ്‍ 30-നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Comments are closed for this post.