കുവൈത്ത് സിറ്റി: നിർത്തിവച്ചിരുന്ന ഫാമിലി വിസിറ്റ് വിസ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്. ഈ വർഷാവസാനത്തോടെ പുനരാരാംഭിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച പുതിയ വ്യവസ്ഥകൾ ഡിസംബറോടെ നിലവിൽ വന്നേക്കും. പുതിയ വിസാ നിയമാവലി ഉടൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന് സമർപ്പിക്കുമെന്നാണ് സൂചന. കുവൈത്തിൽ വിദേശികൾ പെരുകുന്നതും അനധികൃത താമസക്കാരുടെ സാന്നിധ്യവുമാണ് ഫാമിലി വിസിറ്റ് വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. വിദേശികൾ പെരുകിയതോടെ ചെറിയ തെറ്റുകൾ ചെയ്യുന്നവരെ ഉൾപ്പെടെ കൂട്ടമായി നാടുകടത്തിവരികയാണ് രാജ്യം.
നേരത്തെ എളുപ്പത്തിൽ ലഭിച്ചിരുന്ന കുവൈത്ത് ഫാമിലി വിസ കോവിഡ് കാലത്താണ് നിർത്തിവെച്ചത്. പിന്നീട് 2022 മാർച്ച് മുതൽ പുനരാരംഭിച്ചെങ്കിലും ആരോഗ്യമേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കു മാത്രമാക്കി പരിമിതപ്പെടുത്തുകയായിരുന്നു. പുതിയ വ്യവസ്ഥകൾ വരുന്നതോടെ ഒരു വിഭാഗത്തിന് മാത്രമായി നൽകുന്ന വിസ എല്ലാവർക്കും ലഭിക്കുമെന്നാണ് സൂചന.
അതേസമയം, ജീവിത പങ്കാളി, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് മാത്രമാകും കുടുംബ വിസ ലഭിക്കുക. സഹോദരങ്ങൾ ഉൾപ്പെടെ മറ്റാർക്കും ഫാമിലി വിസ അനുവദിക്കില്ല. ഫാമിലി വിസ ഇൻഷുറൻസ് വർധിപ്പിക്കുന്നതിനായി വിസ ചെലവ് കുത്തനെ കൂടും. വിസ കാലാവധി 3 മാസത്തിൽ നിന്ന് ഒരു മാസമായി കുറയാനും സാധ്യതയുണ്ട്.
Comments are closed for this post.