2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച മുതല്‍ പൂര്‍ണമായി പുതിയ ബ്ലോക്കില്‍

കോഴിക്കോട്: മെഡി. കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച മുതല്‍ പൂര്‍ണമായി പുതിയ ബ്ലോക്കിലേക്ക്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കാഷ്വാലിറ്റിയിലെ രോഗികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപം പുതുതായി സ്ഥാപിച്ച സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്കാണ് മാറ്റുന്നത്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സൂപ്രണ്ട് ഡോ. ശ്രീജയന്‍ അറിയിച്ചു.

മെഡി. കോളജ് കാരന്തൂര്‍ റോഡില്‍ ഐ.എം.സി.എച്ച് കഴിഞ്ഞയുടനെയാണ് പുതിയ കാഷ്യാലിറ്റിയിലേക്കുള്ള പ്രധാന വഴി. അത്യാഹിത വിഭാഗത്തിലേക്കുള്ള ആംബുലന്‍സുകളും മറ്റ് വാഹനങ്ങളും ശനിയാഴ്ച മുതല്‍ പഴയ കാഷ്വാലിറ്റി ഗേറ്റ് വഴി പ്രവേശിക്കരുത്. പുതിയ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം മാര്‍ച്ച് നാലിന് മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.

അത്യാധുനിക സൗകര്യങ്ങളോടു കൂടി നിര്‍മിച്ച പുതിയ ബ്ലോക്കില്‍ ആറ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 195.93 കോടി രൂപ (കേന്ദ്രം 120 കോടി, സംസ്ഥാനം 75.93 കോടി) ചെലവഴിച്ചതാണ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. ഏഴ് നിലകളിലായി രോഗീ സൗഹൃദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഏറെ പരിമിതികളോടെയാണ് മെഡി. കോളജ് അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. അസൗകര്യം കാരണം രോഗികളും ചികിത്സിക്കുന്ന ഡോക്ടര്‍മാരും ജീവനക്കാരും പ്രയാസമനുഭവിക്കുമായിരുന്നു. വലിയ ദുരന്തങ്ങളും അത്യാഹിതങ്ങളുമുണ്ടാവുമ്പോള്‍ ഇവിടെ അസാധാരണമായ വീര്‍പുമുട്ടലാണ് അനുഭവപ്പെട്ടിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.