2023 March 31 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കൃഷി പഠിക്കാന്‍ ഇസ്‌റാഈലില്‍ പോയി സംഘത്തില്‍ നിന്ന് മുങ്ങിയ ബിജു നാട്ടില്‍ തിരിച്ചെത്തി

കോഴിക്കോട്: ഇസ്‌റാഈല്‍ കൃഷിരീതി പഠിക്കുന്നതിനായി പോയ സംഘത്തില്‍നിന്ന് മുങ്ങിയ ബിജു കുര്യന്‍ നാട്ടിലെത്തി. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ബിജു നാട്ടിലേക്ക് തിരിച്ചു. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ ആണ് തിരിച്ചുവന്നതെന്നും ബിജു പറഞ്ഞു. ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ച് വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നല്‍കിയതെന്നും ബിജു പറയുന്നു. സംഭവത്തില്‍ സര്‍ക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് പറയുന്നുവെന്നും ബിജു കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക ആയിരുന്നു ലക്ഷ്യം. ഇത് സംഘത്തോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതി. മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം തോന്നി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താന്‍ സാധിക്കാഞ്ഞത്. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു’ ബിജു കുര്യന്‍ പറഞ്ഞു.

കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോകിന്റെ നേതൃത്വത്തില്‍ കേരളാ സര്‍ക്കാരിന്റെ 27 പേരടങ്ങുന്ന കര്‍ഷക സംഘം ഈ മാസം 12 ന് ഇസ്‌റാഈലിലേക്ക് പോയത്. സന്ദര്‍ശന വേളയില്‍ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യന്‍ എന്ന കര്‍ഷകന്‍ സംഘത്തില്‍ നിന്നും കാണാതായി. പിന്നീടാണ് ഇയാള്‍ മുങ്ങിയതാണെന്ന്തിരിച്ചറിഞ്ഞത്. തിരച്ചിലിനിടെ ബിജു കുര്യന്‍ വീട്ടിലേക്ക് വിളിച്ച് താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചു. ഇതേ തുടര്‍ന്ന് ബിജു കുര്യനില്ലാതെ കര്‍ഷക സംഘം ഫെബ്രുവരി 20 ന് മടങ്ങിയെത്തി.

ബിജുവിന്റെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ടായിരുന്നു. എന്നാല്‍ ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സര്‍ക്കാര്‍ ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെട്ടു. വിസാ കാലാവധിയുള്ളതിനാല്‍ നിയമപരമായി ഇസ്‌റാഈലില്‍ തുടരുന്നതിന് ബിജു കുര്യന് തടസമുണ്ടായിരുന്നില്ല. എന്നാല്‍ നയതന്ത്ര തലത്തിലുള്ള ഇടപെടലാണ് ബിജു കുര്യന് തിരിച്ചടിയായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.