2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എല്‍.ഡി.എഫിന്റെ കുത്തക സീറ്റുകള്‍ ഉള്‍പെടെ പിടിച്ചെടുത്ത് യു.ഡി.എഫ്; ഉപതെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേട്ടം യു.ഡി.എഫിന്. അഞ്ച് സീറ്റുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. എന്‍ഡിഎയും ഒരു സീറ്റ് പിടിച്ചെടുത്തതോടെ എല്‍ഡിഎഫിന് ആറു സീറ്റുകള്‍ നഷ്ടമായി. 13 സീറ്റുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്.

കൊല്ലം കോര്‍പറേഷന്‍, ബത്തേരി നഗരസഭ വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂര്‍, തൃശൂര്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം, കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി വാര്‍ഡുകളിലും രണ്ട് നഗരസഭ, 23 പഞ്ചായത്ത് വാര്‍ഡുകളിലും ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

തിരുവനന്തപുരം

കടയ്ക്കാവൂര്‍ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. യുഡിഎഫ് ഭരിച്ചിരുന്ന സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥി ബീന രാജീവ് ആണ് വിജയിച്ചത്.

കൊല്ലം

കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി ഡിവിഷനില്‍ യുഡിഎഫിന് അട്ടിമറി വിജയം. 632 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് പിടിച്ചെടുത്തു. എല്‍ഡിഎഫ് അഗം രാജു നീലകണ്ഠന്‍ മരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ 241 വോട്ടിന്റെ ഭൂരിപക്ഷത്തിലും ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ 262 വോട്ടിന്റെ ഭൂരിപക്ഷത്തിലും എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.

ആലപ്പുഴ

തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ബിജെപിയും എടത്വയില്‍ എല്‍ഡിഎഫും സീറ്റ് നിലനിര്‍ത്തി. തണ്ണീര്‍മുക്കത്ത് ബിജെപി ഭൂരിപക്ഷം 83, എടത്വയില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 71.

കോട്ടയം

കടപ്ലാമറ്റം വയലാ ടൗണ്‍ വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ചേരവേലിയെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷിബു പോതംമാക്കിലാണ് 282 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചത്. വയലാ വാര്‍ഡിലെ അംഗം ജോയി കല്ലുപുര കേരള കോണ്‍ഗ്രസ് (എം) പ്രാദേശിക നേതൃയോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പത്തനംതിട്ട

കല്ലൂപ്പാറ 7ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി രാമചന്ദ്രന്‍ വിജയിച്ചു. എല്‍ഡിഎഫ് സീറ്റ് ബിജെപി പിടിച്ചു. എന്‍ഡിഎ 454, എല്‍ഡിഎഫ് 361, യുഡിഎഫ് 155. ഭൂരിപക്ഷം 93. ഭരണമാറ്റമില്ല. കക്ഷിനില യുഡിഎഫ് 7, എല്‍ഡിഎഫ് 5, എന്‍ഡിഎ 2

എറണാകുളം

കോതമംഗലം പോത്താനിക്കാട് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി സാബു മാധവന്‍ 43 വോട്ടിന് ജയിച്ചു.

തൃശൂര്‍

കടങ്ങോട് പഞ്ചായത്ത് 14ാം വാര്‍ഡ് ചിറ്റിലങ്ങാട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 234 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎം സ്ഥാനാര്‍ഥി എം.കെ.ശശിധരന്‍ സീറ്റ് നിലനിര്‍ത്തി.

പാലക്കാട്

ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് ജില്ലാപഞ്ചായത്ത് ആലത്തൂര്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐയിലെ പി.എം.അലിയാണ് വിജയിച്ചത്.

കടമ്പഴിപ്പുറം പതിനേഴാം വാര്‍ഡ് 51 വോട്ടിനും വെള്ളിനേഴി പഞ്ചായത്ത് ഒന്നാംവാര്‍ഡ് 392 വോട്ട് ഭൂരിപക്ഷത്തിലും എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍, തൃത്താല പഞ്ചായത്ത് നാലാംവാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ഭൂരിപക്ഷം 256. ആനക്കര പഞ്ചായത്ത് 17ാം വാര്‍ഡ് 234 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് നിലനിര്‍ത്തി.

വയനാട്

ബത്തേരി നഗരസഭ പാളാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ.എസ്.പ്രമോദ് വിജയിച്ചു. എല്‍ഡിഎഫിലെ പി.കെ.ദാമുവിനെ 204 വോട്ടിനാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം പ്രതിനിധിയായി വിജയിച്ച പ്രമോദ്, അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പാര്‍ട്ടി വിട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. പ്രമോദിന് യുഡിഎഫ് ടിക്കറ്റ് നല്‍കുകയും ചെയ്തു.

മലപ്പുറം

മലപ്പുറം കരുളായി ചക്കിട്ടാമല വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 68 വോട്ടിന് ലീഗ് സ്ഥാനാര്‍ഥി ജയിച്ചു

കോഴിക്കോട്

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡ് യുഡിഎഎഫ് പിടിച്ചെടുത്തു. മുസ്‌ലിം ലീഗിലെ പി.മുംതാസ് ആണു വിജയിച്ചത് (ഭൂരിപക്ഷം168). പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐയിലെ ഇ.പി.രാധ മരിച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. 15 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 8, യുഡിഎഫ് 7 എന്നതായിരുന്നു 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ കക്ഷിനില.

എല്‍ഡിഎഫിലെ ധാരണ പ്രകാരം സിപിഐയിലെ ഇ.പി.രാധ പ്രസിഡന്റായി. 2022ഒക്ടോബര്‍ 7ന് പ്രസിഡന്റ് മരിച്ചതോടെ ഇരുമുന്നണികള്‍ക്കും 7 അംഗങ്ങള്‍ വീതമായി. ഒക്ടോബര്‍ 29ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിലെ എന്‍.ടി.ഷിജിത്ത് പ്രസിഡന്റായി. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനത്തു തുടരാം.

കണ്ണൂര്‍

ജില്ലയില്‍ 3 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റുകള്‍ നിലനിര്‍ത്തി. ശ്രീകണ്ഠപുരം നഗരസഭ കോട്ടൂര്‍ വാര്‍ഡില്‍ കെ.സി.അജിത (സിപിഎം) 189 വോട്ടുകള്‍ക്കു ജയിച്ചു. പേരാവൂര്‍ പഞ്ചായത്ത് മേല്‍മുരിങ്ങോടി വാര്‍ഡില്‍ ടി.രഗിലാഷ് (സിപിഎം) 146 വോട്ടുകള്‍ക്കും മയ്യില്‍ പഞ്ചായത്ത് വള്ളിയോട്ട് വാര്‍ഡില്‍ ഇ.പി.രാജന്‍ (സിപിഎം) 301 വോട്ടുകള്‍ക്കും ജയിച്ചു.

3 സ്ഥലങ്ങളിലും എല്‍ഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞു. കോട്ടൂരില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 254ല്‍ നിന്ന് 189 ആയും മേല്‍മുരിങ്ങോടിയില്‍ 280ല്‍ നിന്ന് 146 ആയും വള്ളിയോട്ട് 326ല്‍ നിന്ന് 301 ആയും കുറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.