2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സിവിക് ചന്ദ്രന്‍ കേസ്: വിവാദ ഉത്തരവ് ഇറക്കിയ ജഡ്ജിയുടെ സ്ഥലം മാറ്റത്തിന് സ്‌റ്റേ

കൊച്ചി: എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ സ്ഥലം മാറ്റപ്പെട്ട കോഴിക്കോട് മുന്‍ പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറിന്റെ സ്ഥലം മാറ്റം സ്‌റ്റേ ചെയ്ത് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്.

സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി എസ്. കൃഷ്ണകുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. കൊല്ലം ലേബര്‍ കോടതി ജഡ്ജിയായി തന്നെ സ്ഥലം മാറ്റിയത് നിയമവിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാര്‍ നേരത്തേ നല്‍കിയ ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് അപ്പീല്‍ നല്‍കിയത്. സ്ഥലം മാറ്റം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു.

കൊല്ലം ലേബര്‍ കോടതി ജഡ്ജി ആയിട്ടായിരുന്നു സ്ഥലം മാറ്റം. മൂന്ന് വര്‍ഷത്തില്‍ കുറയാതെ സര്‍വിസുള്ള ജില്ല ജഡ്ജിയെയോ അഡീ. ജില്ല ജഡ്ജിയെയോ ആണ് ലേബര്‍ കോടതി ജഡ്ജിയായി നിയമിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജിയായ തന്നെ ഈ പദവിയില്‍ നിയമിച്ചത് നിയമപരമല്ലെന്നുമുള്ള വാദം അപ്പീലില്‍ കൃഷ്ണകുമാര്‍ ആവര്‍ത്തിച്ചു.

കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമക്കുറ്റം നിലനില്‍ക്കില്ലെന്ന് സിവിക് ചന്ദ്രന്റെ ജാമ്യ ഉത്തരവില്‍ ജഡ്ജി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പരാതിക്കാരിയുടെ ഹരജി തിങ്കളാഴ്ച പരിഗണിക്കും

2020 ഫെബ്രുവരി എട്ടിന് നടന്ന സാംസ്‌കാരിക ക്യാമ്പിന് ശേഷം വിശ്രമ സമയത്ത് സിവിക് ചന്ദ്രന്‍ കടന്നു പിടിച്ചെന്നാണ് പരാതി. വിവാദ പരാമര്‍ശത്തോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച വിധി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.