2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ട്’ വെട്ടിലാക്കി വേണുഗോപാലിന്റെ നിര്‍ണായക മൊഴി

തിരുവനന്തപുരം: ലൈഫ് മിഷല്‍ കോഴക്കേസിലെ കള്ളപ്പണക്കേസില്‍ ശിവശങ്കറിനെതിരെ സുഹൃത്തും ചാറ്റേര്‍ഡ് അക്കൗണ്ടന്റുമായ വേണുഗോപാലിന്റെ നിര്‍ണായക മൊഴി. ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്ന് വേണുഗോപാല്‍ മൊഴി നല്‍കി.

കൊച്ചിയിലെ ഇഡി ഓഫീസില്‍ പത്തു മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിനിടെയാണ് വേണുഗോപാല്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. വേണുഗോപാലിന്റെയും സ്വപ്നാ സുരേഷിന്റെയും പേരിലുള്ള ഈ ലോക്കറില്‍ നിന്നാണ് ലൈഫ്മിഷന്‍ അഴിമതിക്കേസിലെ കോഴത്തുകയായ ഒരുകോടി രൂപ പിന്നീട് കണ്ടെടുത്തത്.

ലോക്കറില്‍ വയ്ക്കാന്‍ സ്വപ്ന ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെപ്പറ്റി താനും ശിവശങ്കറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും വേണുഗോപാലിന്റെ മൊഴിയിലുണ്ട്. കോഴ ഇടപാടിനെപ്പറ്റി താന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് വേണുഗോപാല്‍ മൊഴി നല്‍കിയത്.

അതേസമയം, ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ ചൊവ്വാഴ്ച ആണ് ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. അഞ്ചു ദിവസത്തേക്കാണ് ശിവശങ്കറിനെ എറണാകുളം സി.ബി.ഐ കോടതി ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കിയിരുന്നു . തുടര്‍ന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഒുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്.

ലൈഫ് മിഷന്‍ കരാര്‍ യൂണിറ്റാക്ക് കമ്പനിക്ക് ലഭിക്കുന്നതില്‍ മുഖ്യ ആസൂത്രകനായിരുന്നു ശിവശങ്കര്‍ എന്നാണ് ഇ.ഡിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ചോദ്യംചെയ്യലില്‍ ഇതുവരെയും ശിവശങ്കര്‍ കുറ്റസമ്മതം നടത്തിയിട്ടില്ല. ശിവശങ്കറിനെതിരായ കണ്ടെത്തലുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഇ.ഡി. കേസില്‍ കൂടുതല്‍ ഉന്നതര്‍ക്ക് പങ്കുണ്ടോയെന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്.

ശാരീരിക പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ച സാഹചര്യത്തില്‍ ചോദ്യംചെയ്യലിന് ചില മാനദണ്ഡങ്ങള്‍ കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. രണ്ടു മണിക്കൂര്‍ ചോദ്യംചെയ്യലിന് ശേഷം ഇടവേള അനുവദിക്കണം, ഇടവേളയില്‍ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാല്‍ വൈദ്യസഹായം നല്‍കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. അന്വേഷണത്തോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും ഭക്ഷണം കഴിക്കാതെ പലപ്പോഴും ഉപവാസം ആണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. 10 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നല്‍കിയതെങ്കിലും ഈ മാസം 20 വരെയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്.

ലോക്കറില്‍ ഒരു കോടി രൂപ കണ്ടെത്തിയതിന് പിന്നാലെ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയാണ് എം ശിവശങ്കറിന്റെ അറസ്റ്റില്‍ നിര്‍ണായകമായത്. ശിവശങ്കറിനു ലഭിച്ച കോഴപ്പണമാണ് ഇതെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ ചോദ്യംചെയ്യല്‍.

കേസില്‍ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 59 ലക്ഷം രൂപയുടെ കോഴപ്പണമാണ് സന്ദീപ്, സരിത്ത് എന്നിവര്‍ക്ക് നല്‍കിയത്. സന്ദീപിന് പണം നല്‍കിയത് ബാങ്ക് അക്കൗണ്ടിലൂടെയാണെന്നും ഇതിന്റെ രേഖകളുണ്ടെന്നും ഇ.ഡി പറയുന്നു. തിരുവനന്തപുരം സ്വദേശിയായ യദുകൃഷ്ണനെയും പ്രതിചേര്‍ത്തിയിട്ടുണ്ട്. യൂണിറ്റാക്ക് കമ്പനിയെ സരിത്തുമായി പരിചയപ്പെടുത്തിയത് യദുകൃഷ്ണനാണ്. യദുകൃഷ്ണന് മൂന്ന് ലക്ഷത്തിന്റെ കോഴ ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.