2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലീഗ് വിമതന്‍ വിജയിച്ചു; എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുസ്‌ലിം ലീഗില്‍ ചേര്‍ന്നു, കായക്കൊടിയിലാകെ സംഭവ ബഹുലം

കുറ്റ്യാടി: കായക്കൊടി പഞ്ചായത്ത് എട്ടാം വാര്‍ഡ് പൂളക്കണ്ടിയില്‍ മുസ് ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ വിമതനായി മത്സരിച്ച കുമ്പളങ്കണ്ടി അഹ്മദിന് വിജയം. ലീഗ് സ്ഥാനാര്‍ഥിയേക്കാള്‍ 57 വോട്ടിന്റെ ഭൂരിഭക്ഷമാണുള്ളത്. ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് 454 വോട്ടും അഹ്മദിന് 511 വോട്ടുമാണ് ലഭിച്ചത്.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ശാഖാ പ്രസിഡന്റ് കൂടിയായ അഹ്മദ് വിമതനായി മത്സരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും ഇദ്ദേഹത്തെയും ശാഖ ജനറല്‍ സെക്രട്ടറി ലത്തീഫ് തുണ്ടിയിലിനെയും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തിരുന്നു.

അതേസമയം ഇതേ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച കെ.വി ശറഫുദ്ദീന്‍ ഇന്നലെ വൈകിട്ടോടെ സി.പി.എം പാര്‍ട്ടി വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. മത്സരത്തില്‍ പിന്തുണ നല്‍കാതെ പാര്‍ട്ടി വഞ്ചിച്ചതിനും വാര്‍ഡ് ഉള്‍പ്പെട്ട പ്രദേശത്ത് ലോക്കല്‍ കമ്മിറ്റി അംഗം ഉണ്ടായിരുന്ന അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥന നടത്തി അപാമാനിച്ചതിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ശറഫുദ്ദീന്‍ പറഞ്ഞു.

   

എല്‍ഡി.എഫിന് 180 ലേറെ വോട്ടുള്ള ഇവിടെ 59 വോട്ടാണ് തനിക്ക് ലഭിച്ചത്. അതിനാല്‍ പാര്‍ട്ടി വോട്ടുകളില്‍ ഏറെയും സ്വതന്ത്രനാണ് ലഭിച്ചതെന്നും ശറഫുദ്ദീന്‍ ആരോപിച്ചു. മുസ്‌ലിം ലീഗില്‍ ചേര്‍ന്ന ശറഫുദ്ദീന് മണ്ഡലം വൈസ് പ്രസിഡന്റ് വി.പി.കുഞ്ഞബ്ദുല്ല മെംബര്‍ഷിപ്പ് നല്‍കി. തുടര്‍ന്ന് കാഞ്ഞിരോളിയില്‍ സ്വീകരണവും നല്‍കി.

സ്വീകരണത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന വാക്കേറ്റം പൊലിസെത്തി സ്ഥിതി ശാന്തമാക്കി. അതേസമയം കായക്കൊടിയില്‍ ആകെയുള്ള പതിനാറ് സീറ്റില്‍ എല്‍.ഡി.എഫ് എട്ടിലും യു.ഡി.എഫ് ഏഴ് സീറ്റിലുമാണ് വിജയിച്ചത്. യു.ഡി.എഫിന് ഭരണസാധ്യത ഉറപ്പിക്കണമെങ്കിലും എല്‍.ഡി.എഫിന് ഭരണം നിലനിര്‍ത്തണമെങ്കിലും വിമതനായി വിജയിച്ച അഹ്മദ് നയം വ്യക്തമാക്കണമെന്നതാണ് ശ്രദ്ധേയം. കൂടാതെ അഹ്മദിന്റെ പിന്തുണ യു.ഡി.എഫ് ഉറപ്പാക്കിയാല്‍ നറുക്കെടുപ്പിലായിരിക്കും പഞ്ചായത്ത് ആര് ഭരിക്കുമെന്ന് തീരുമാനിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.